നേപ്പാളും കൊറോണ ഭീതിയിൽ; എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിൽക്കുന്നു

കൊറോണ ഭീതിയിൽ ഞെരിഞ്ഞമരുകയാണ് നേപ്പാൾ. ഇത് വരെ കോവിഡ് കാര്യമായ പ്രഹരം ഏൽപ്പിക്കാത്ത രാജ്യങ്ങളില്‍ നേപ്പാളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോ അങ്ങനെയല്ല കോവിഡ് നേപ്പാളിനെ പിടിമുറുകിയിരിക്കുകയാണ്.
ഇന്ത്യയിലേതിനു തുല്യമായ വേഗത്തിലാണ് നേപ്പാളിലും ഇപ്പോള്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച മാത്രം ഇവിടെ 8,659 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 58 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തുലക്ഷം പേരില്‍ 230 രോഗികള്‍ എന്നതാണ് ഇപ്പോഴത്തെ കണക്ക്. ഇന്ത്യയിലിത് പത്തുലക്ഷം പേര്‍ക്ക് 280 രോഗികള്‍ എന്നതാണ്. ഇതോടെ ഈ ഹിമാലയന്‍ രാഷ്ട്രത്തിലാകെ ഭീതി പടര്‍ന്നിരിക്കുകയാണ്. പ്രാണവായു ലഭിക്കാതെ ഇന്ത്യൻ തെരുവുകളില്‍ മരിച്ചുവീഴുന്നവരുടെ ദൃശ്യങ്ങള്‍ നേപ്പാളിനെ പേടിപ്പിക്കുന്നു.
ഇന്ത്യയേക്കാള്‍ ദയനീയമാണ് നേപ്പാളിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ എന്ന യാഥാര്‍ത്ഥ്യവും ജനങ്ങളുടെ ആശങ്ക ഇരട്ടിക്കുന്നു.ഇന്ത്യയില്‍ 1 ലക്ഷം പേര്‍ക്ക് 0.9 ഡോക്ടര്‍മാര്‍ എന്നാണ് കണക്കെങ്കില്‍ നേപ്പാളില്‍ ഇത് 1 ലക്ഷം പേര്‍ക്ക് 0.7 ഡോക്ടര്‍മാര്‍ എന്ന നിരക്കിലാണ്.
ഒരുവര്‍ഷം മുന്‍പ് നേപ്പാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്താകമാനം 1,595 ഇന്റന്‍സീവ് കെയര്‍ ബെഡുകളും 480 വെന്റിലേറ്ററുകളും മാത്രമാണുള്ളത്. അതില്‍ ചെറിയ വര്‍ദ്ധനവ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ടാകാമെങ്കിലും 31 ദശലക്ഷം വരുന്ന ജനസംഖ്യയ്ക്ക് ഇത് തീരെ പര്യാപ്തമല്ല.
മാത്രമല്ല, ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ ഉദ്പാദനകേന്ദ്രമുള്ളപ്പോള്‍ നേപ്പാളിന് എല്ലാം ഇറക്കുമതി ചെയ്തേ മതിയാകൂ. നേപ്പാളില്‍ രോഗവ്യാപനം പെട്ടെന്ന് വര്‍ദ്ധിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ഇപ്പോള്‍ ഇന്ത്യയെ കണ്ണുനീരുകുടിപ്പിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യമാകാം എന്നാണ് അനുമാനിക്കപ്പെടുന്നത്.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കോ, ഇന്ത്യത്തിൽ നിന്ന് നേപ്പാളിലേക്കോ യാത്ര ചെയ്യാൻ പാസ്സ്പോര്‍ട്ട് ആവശ്യമില്ലാത്തതിനാൽ നിരവധി നേപ്പാളി പൗരന്മാര്‍ ജോലിക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കും മറ്റുമായി സ്ഥിരമായി ഇന്ത്യയില്‍ എത്താറുണ്ട്. അങ്ങനെ ഇന്ത്യയിൽ നിന്ന് രോഗം വ്യപിച്ചതാകും എന്ന് കരുതുന്നു.
https://www.facebook.com/Malayalivartha

























