ഡബ്ല്യു.എച്ച്.ഒയെ ചാക്കിട്ട് ചൈനയുടെ പുതിയ നീക്കം... റോക്കറ്റ് വേഗത്തിൽ കുതിക്കാനൊരുങ്ങി ചൈനീസ് വാക്സിൻ...
ചൈന എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം എത്തുന്നത് കൊറോണ മഹാമാരിയാണ്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് അല്പം ശുഭകരമായ വാർത്തയെന്നാണ് പ്രതീക്ഷിക്കാവുന്നത്. ലോകമെമ്പാടും ഇപ്പോൾ വൈറസിനെ പിടിച്ച് കെട്ടാൻ തത്രപ്പാട് പെടുകയാണ്.
അപ്പോഴാണ് ചൈനയുടെ കോവിഡ് വാക്‌സിനായ സിനോഫാമിന് അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ ലോകാരോഗ്യസംഘന അനുമതി നൽകിയത്. ഇതോടെ ലോകാരോഗ്യസംഘനയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്‌സിനായി മാറിയിരിക്കുകയാണ് സിനോഫാം. വാക്‌സിൻ നയതന്ത്രം അടക്കമുള്ള ചൈനീസ് നീക്കങ്ങൾക്ക് ഗുണപ്രദമാകുന്നതാണ് ഡബ്ല്യു.എച്ച്.ഒ.യുടെ ഈ അനുമതി.
79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിന് 45 ഓളം രാജ്യങ്ങൾ മുതിർന്നവരിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. യു.എ.ഇ, പാകിസ്താൻ, ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളും വാക്‌സിൻ നിലവിൽ ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ ഉൾപ്പെടെ 6.5 കോടി ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായാണ് കണക്ക്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാൽ തന്നെ പല രാജ്യങ്ങളും വാക്‌സിൻ ഉപയോഗിക്കാൻ മടിച്ചു നിന്നു.
സിനോഫാം, സിനോവാക്ക് അടക്കം അഞ്ച് വാക്‌സിനുകൾ രാജ്യത്ത് ഉപയോഗിക്കാൻ ചൈന നേരത്തെ അനുമതി നൽകിയിരുന്നു. ചൈനയുടെ തന്നെ സിനോവാക്കിനും ഉടൻ ഡബ്ല്യു.എച്ച്.ഒ. അനുമതി ലഭിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഫൈസർ, കോവിഷീൽഡ് , ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾക്ക് മാത്രമാണ് ഇതുവരെ ഡബ്ല്യു.എച്ച്.ഒ. അനുമതി നൽകിയിട്ടുള്ളത്. ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ (സിഎൻബിജി) അനുബന്ധ സ്ഥാപനമായ ബീജിംഗ് ബയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്‌സ് കോ ലിമിറ്റഡാണ് സിനോഫാം വാക്‌സിൻ നിർമിക്കുന്നത്. താരതമ്യേന വിലകുറഞ്ഞ വാക്‌സിൻകൂടിയാണിത്.
പോസിറ്റാവായ ഒരു വാർത്ത വന്നതുപോലെ തന്നെ ലോകരാജ്യങ്ങളെ ഏറെ അലോസരപ്പെടുത്തുന്ന മറ്റൊരു വാർത്തയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അസ്ഥിരമായ ഭ്രമണപഥത്തിൽ ഉയരം മാറി മറിയുന്ന രീതിയിൽ ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 5ബി ഭ്രമണം തുടരുന്നു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഇന്നോ നാളെയോ ഇതു ഭൂമിയിൽ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്റെ അനുമാനം. ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210–250 കിലോമീറ്റർ ആയിട്ടുണ്ട്. മണിക്കൂറിൽ 28,000 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗത.
ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണു വിദഗ്ധരുടെ ശുഭാപ്തി വിശ്വാസം. എന്നാൽ, ഈ വാദം അംഗീകരിക്കാത്തവരുമുണ്ട്. വെർച്വൽ ടെലിസ്കോപ് പ്രോജക്ട് എന്ന സംഘടന റോക്കറ്റിന്റെ ടെലിസ്കോപിക് ചിത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
ഈ വിഷയത്തിൽ ഇന്നലെ ചൈന ആദ്യമായി പ്രതികരിച്ചു. യാത്രയ്ക്കിടയിൽ റോക്കറ്റ് എരിഞ്ഞു തീരുമെന്നും അപകട സാധ്യതയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറയുകയുണ്ടായി.
ഇതിനിടെ, റോക്കറ്റ് യുഎസ് സൈന്യം വെടിവച്ചു നശിപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും അക്കാര്യം ആലോചിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 29നു ചൈനയുടെ പുതിയ സ്പേസ് സ്റ്റേഷൻ പദ്ധതിയുടെ ആദ്യ മൊഡ്യൂൾ ബഹിരാകാശത്തെത്തിക്കാനായാണ് 849 ടൺ ഭാരമുള്ള ലോങ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചത്. ഇതിന്റെ 21 ടൺ ഭാരമുള്ള കോർ സ്റ്റേജാണ് ഇപ്പോൾ ആശങ്ക സൃഷ്ടിക്കുന്നത്.
സാധാരണഗതിയിൽ തിരിച്ചിറങ്ങുന്ന കോർ സ്റ്റേജ് ‘ഡീ ഓർബിറ്റ്’ ബേൺ എന്ന പ്രക്രിയയിലൂടെ കൃത്യസ്ഥലത്ത് ഇറക്കാറുണ്ട്. ലോങ് മാർച്ചിന്റെ കാര്യത്തിൽ അതു സംഭവിച്ചിട്ടില്ല. അതിനുള്ള സൗകര്യം ചൈന റോക്കറ്റ് കോറിൽ നൽകിയില്ലെന്നും അതാണു പ്രശ്നത്തിനിടയാക്കിയതെന്നും ഹാർവഡ് ശാസ്ത്രജ്ഞൻ ജൊനാഥൻ മക്ഡവലിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha