ഇറാന്റെ ജെയിംസ് ബോണ്ടിന് കെണിയൊരുക്കിയത് മൊസാദ്... അമേരിക്ക പോലും ഭയന്ന ആ സൈനിക കമാന്റർ...

ജീവിക്കാന്‍ പതിമൂന്നാം വയസില്‍ നിര്‍മാണത്തൊഴിലാളിയായി തുടങ്ങി, ഒടുവില്‍ ഇറാനിലെ ഏറ്റവും ജനപ്രീതിയുള്ള വ്യക്തിയിലേക്ക് എത്തിനില്‍ക്കുന്നതാണ് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസിം സുലൈമാനിയുടെ വളര്‍ച്ച.
ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറായ മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ മാരക എതിരാളിയായാണ് അമേരിക്കയും സഖ്യകക്ഷികളും കണ്ടത്.
അവരെ പോലും മുട്ടിടിപ്പിച്ച ഇറാന്റെ സ്വന്തം ജെയിംസ് ബോണ്ട്. ദീര്‍ഘകാലമായി ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനായ സുലൈമാനി ബാഗ്ദാദിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ജനുവരി മാസത്തിൽ പുലര്‍ച്ചെ അമേരിക്ക നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്.
ഇറാന്റെ പ്രധാന സൈനിക മേധാവിയായിരുന്ന കാസിം സുലൈമാനിയെ വധിച്ചതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന നടുക്കുന്ന റിപ്പോര്‍ട്ടുകളാണ് മരിച്ച് നാല് മാസം പിന്നിടുമ്പോൾ പുറത്ത് വരുന്നത്. ഇസ്രയേലിലെ പ്രധാന മാധ്യമമായ ജറുസലേം പോസ്റ്റിലൂടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സുലൈമാനിയുടെ ഒരോ നീക്കവും മെസാദ് ട്രാക്ക് ചെയ്തിരുന്നു. ഈ വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സംയുക്ത നീക്കത്തിലാണ് സുലൈമാനിയെ വധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവ ദിവസം ബാഗ്ദാദില്‍ ഇറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സുലൈമാനി നിരവധി സെല്‍ഫോണുകള്‍ മാറ്റിയിരുന്നു. എന്നാല്‍, സുലൈമാനിയുടെ എല്ലാ സെല്‍ഫോണ്‍ പാറ്റേണുകള്‍ മൊസാദ് നേരത്തെ മനസ്സിലാക്കിയിരുന്നു.
ഇക്കാര്യങ്ങള്‍ കൃത്യമായി അമേരിക്കന്‍ ഇന്റലിജന്‍സിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും സുലൈമാനിയെ പിന്തുടര്‍ന്നത്.
ഇസ്രയേല്‍ സേനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാന്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സുലൈമാനിയെ വധിച്ച ഡ്രോണ്‍ ആക്രമണം സയണിസ്റ്റുകള്‍ സംവിധാനം ചെയ്തതാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞിരുന്നു.
2020 ജനുവരി 3നാണ് ബാഗ്ദാദ് സന്ദര്‍ശിക്കുന്നതിനിടെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടത്. മിഡില്‍ ഈസ്റ്റിലെ ഇറാന്റെ പല സൈനിക നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്ന സുലൈമാനിയുടെ കൊലപാതകം ഇറാന കനത്ത തിരിച്ചടിയായിരുന്നു.
മുസ്ലീം മതമൗലിക വാദവും ഭീകരതയും അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ തന്ത്രപരമായി ചെയ്തതാണ് കാസിം സുലൈമാനിയുടെ കൊലപാതാമെന്നും അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചിട്ടുണ്ട്.
ഒറ്റ വാക്കിൽ കാെസം സുലൈമാനിയെക്കുറിച്ച് പറയാൻ സാധിക്കില്ല. സുലൈമാനി മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇറാനിലെ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി. നിർമാണത്താഴിലാളിയിൽ തുടങ്ങി ഇറാന്റെ റെവലൂഷനറി ഗാർഡ് രഹസ്യവിഭാഗം മേധാവിയായി മാറി.
മധ്യപൂർവദേശത്തെ ഷിയ വിഭാഗക്കാർ സുലൈമാനിയെ കാണുന്നത് ജയിംസ് ബോണ്ട്, ഇർവിൻ റോമ്മെൽ, ലേഡി ഗാഗ എന്നിവരുടെ പ്രതിരൂപമായിട്ടാണ്. ഇറാനിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച വ്യക്തികളിലൊരാളായിരുന്ന സുലൈമാനി പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ ജനറല്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇറാനിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളുമായിരുന്നു അദ്ദേഹം.
അതേസമയം, അമേരിക്കയുടെ 2003ലെ ഇറാഖ് അധിനിവേശം വരെ ഇറാനില്‍ താരതമ്യേന അജ്ഞാതനായിരുന്നു സുലൈമാനി. സുലൈമാനിയെ മനസിലാക്കാതെ ഇന്നത്തെ ഇറാനെ പൂര്‍ണമായി മനസിലാക്കാൻ സാധിക്കില്ല.
ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് ഇറാഖ്, സിറിയ, ലെബനന്‍ വഴി മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ തീരങ്ങളിലേക്ക് വ്യാപിച്ചു കിടക്കുന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്വാധീന മേഖല സൃഷ്ടിച്ചതിലെ സുപ്രധാനി സുലൈമാനിയാണ്.
1980കളില്‍, ഇറാഖുമായുള്ള ഇറാന്റെ നീണ്ട യുദ്ധത്തിന്റെ ഭീകരതയെ അതിജീവിച്ച ശേഷമാണ്, വിദേശ അധിനിവേശത്തിന്റെ ഉത്തരവാദിത്തമുള്ള റവല്യൂഷണറി ഗാര്‍ഡിന്റെ ഉന്നത വിഭാഗമായ കുദ്സ് ഫോഴ്സിന്റെ നിയന്ത്രണം സുലൈമാനി ഏറ്റെടുത്തത്.
ഇദ്ദേഹത്തെ വധിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തതോടെ സുലൈമാനി പ്രശസ്തി നേടി. ഒന്നര പതിറ്റാണ്ടിനു ശേഷം, രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാനുള്ള ആഹ്വാനങ്ങള്‍ അവഗണിച്ച് സിവിലിയന്‍ നേതൃത്വത്തേക്കാള്‍ ശക്തനായ സുലൈമാനി ഇറാനിലെ ഏറ്റവും അറിയപ്പെടുന്ന യുദ്ധ കമാന്‍ഡറായി മാറി.
ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചകളില്‍ സുലൈമാനിക്കു നേരിട്ട് പങ്കുണ്ടായിരുന്നു. ഇക്കാര്യത്തില്‍ 2018 മുതല്‍ സുലൈമാനി തന്റെ പ്രാദേശിക സ്വാധീനം പരസ്യമായി ഉപയോഗിച്ചു. കഴിഞ്ഞ മാസം പാര്‍ട്ടികള്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതു മുതല്‍ അദ്ദേഹം ബാഗ്ദാദിലും പുറത്തുമുണ്ടായിരുന്നു,
സമീപ വര്‍ഷങ്ങളില്‍ സുലൈമാനി ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഫോളോവേഴ്‌സിനെയാണ് വാരിക്കൂട്ടിയത്. 2013 മുതല്‍ സിറിയന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ ഇടപെടുന്നതിന്റെ പൊതുമുഖമായി യുദ്ധമുഖ ഫോട്ടോകളിലും ഡോക്യുമെന്ററികളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഒരു മ്യൂസിക് വീഡിയോയിലും ആനിമേറ്റഡ് സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ താരമൂല്യം പെട്ടെന്ന് ഉയര്‍ന്നു.
2006 ലെ ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധത്തില്‍ മേല്‍നോട്ടം വഹിക്കാനായി സുലൈമാനി ലെബനനിലായിരുന്നു. 2018 ല്‍ ഇറാന്‍പോളും മേരിലാന്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച സര്‍വേയില്‍ 83 ശതമാനം പിന്തുണയാണു സുലൈമാനിക്കു ലഭിച്ചത്.
പ്രസിഡന്റ് ഹസന്‍ റൂഹാനിയെയും വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനെയുമാണ് അദ്ദേഹം കടത്തിവെട്ടിയത്. ലെബനാനിലെ ഹിസ്ബുള്ള, പലസ്തീനിലെ ഹമാസ് എന്നിവയുള്‍പ്പെടെയുള്ള സൈനിക ഗ്രൂപ്പുകളുമായുള്ള ഇറാന്റെ ബന്ധത്തിന്റെ കേന്ദ്രബിന്ദുവായാണു സുലൈമാനിയെ പാശ്ചാത്യ നേതാക്കള്‍ കണ്ടിരുന്നത്.
ഇറാന്റെ തെക്കുകിഴക്കന്‍ പ്രദേശമായ കെര്‍മന്‍ പ്രവിശ്യയിലെ ഗ്രാമത്തില്‍നിന്നുള്ള സുലൈമാനി 1957 മാര്‍ച്ച് 11 നാണു ജനിച്ചത്. അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തിക്കള്‍ക്കടുത്തുള്ള പ്രദേശമാണിത്.
സുലൈമാനിയുടെ ബാല്യകാലത്തെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമായുള്ളൂ. അദ്ദേഹത്തിന്റെ പിതാവ് കര്‍ഷകനായിരുന്നു. അദ്ദേഹത്തിനു ഷാ മുഹമ്മദ് റെസ പഹ്ലാവിയുടെ ഭരണീത്തിനു കീഴില്‍ ഒരു സ്ഥലം ലഭിച്ചുവെങ്കിലും പിന്നീട് കടങ്ങളാല്‍ പ്രയാസപ്പെട്ടു.
ചെറുപ്രായത്തിൽത്തന്നെ കുടുംബത്തെ സഹായിക്കാൻ നിർമാണത്തൊഴിലാളിയായി, കെര്‍മന്‍ വാട്ടര്‍ ഓര്‍ഗനൈസേഷന്റെ ജീവനക്കാരനായി മാറി. 1979ൽ ഇറാനിയൻ വിപ്ലവകാലത്ത് യുവാവായിരുന്ന സുലൈമാനി സൈന്യത്തിൽ ചേർന്നു.
വെറും ആറ് ആഴ്ചത്തെ പരിശീലനം നേടി ഇറാന്റെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിൽ പോരാട്ടത്തിനിറങ്ങി. ഇറാൻ – ഇറാഖ് യുദ്ധസമയത്ത് ഇറാഖ് അതിർത്തിയിൽ നടത്തിയ പോരാട്ടങ്ങൾ രാജ്യത്ത് നായക പരിവേഷമാണു സുലൈമാനിക്കു നൽകിയത്.
ഇറാനിലെ 1979ലെ ഇസ്ലാമിക വിപ്ലവം ഷായെ അധികാരത്തില്‍ നിന്ന് പുറന്തള്ളി. ഇതേത്തുടര്‍ന്ന് സുലൈമാനി റവലൂഷണറി ഗാര്‍ഡില്‍ ചേര്‍ന്നു. വിപ്ലവത്തെത്തുടര്‍ന്ന് കുര്‍ദിഷ് സംഘര്‍ഷം നേരിടുന്ന വിഭാഗത്തോടൊപ്പം സുലൈമാനിയെ ഇറാന്റെ വടക്കു-പടിഞ്ഞാറന്‍ ഭാഗത്തു നിയോഗിച്ചു.
താമസിയാതെ, ഇറാഖ് ഇറാന്‍ ആക്രമിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ എട്ടു വര്‍ഷത്തെ രക്തരൂക്ഷിത യുദ്ധം ആരംഭിക്കുകയും ചെയ്തു. ഈ പോരാട്ടത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇറാൻ ആയുധധാരികളായ സൈനികരെ മൈൻ ഫീൽഡുകളിലേക്ക് അയയ്ക്കുന്നതും കൗമാരക്കാരായ സൈനികർ ഉൾപ്പെടെയുള്ള ഇറാഖ് സേനയുടെ വെടിവയ്പും ലോകം കണ്ടു.
നിരവധി തവണ സുലൈമാനിക്കെതിരെ വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളും പ്രചരിച്ചു. 2006ൽ വടക്കു പടിഞ്ഞാറൻ ഇറാനിലുണ്ടായ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത പുറത്തുവന്നു.
ബാഗ്.ദാദ് വിമാനത്താവളത്തിലേക്കുള്ള റോഡിലായിരുന്നു ആക്രമണം. ആക്രമണം ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച ഇറാന്‍, അമേരിക്കയ്ക്ക് തീവ്രമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കി.
https://www.facebook.com/Malayalivartha

























