ആർഡെനെസ്സിലെ രാക്ഷസന് കൂട്ട് നിന്നത് സ്വന്തം ഭാര്യ..! ഫ്രാന്‍സിനെ വിറപ്പിച്ച സീരിയല്‍ കില്ലർക്ക് സംഭവിച്ചത്..!
ഫ്രാൻസിലെ വടക്കൻ മേഖലയായ ആർഡ്നെസ്സിലും ബെൽജിയത്തിലുമൊട്ടാകെ വിറപ്പിച്ച ഒരു സീരിയൽ കില്ലറുണ്ടായിരുന്നു. ഇയാളെ പേടിച്ചിട്ട് പെൺകുട്ടികൾക്ക് പുറത്തു പോലും ഇറങ്ങാൻ പറ്റാത്ത സ്ഥിതി.
കാണാതായാൽ എവിടെയ്ന്ന് കണ്ടെത്താൻ പോലും നാളുകളെടുക്കും. ഇത്തരത്തിൽ ഫ്രാൻസിനെ വിറപ്പിച്ച രാക്ഷസൻ കുപ്രസിദ്ധ സീരിയൽ കില്ലർ മൈക്കൽ ഫോർണിറെറ്റ് തന്റെ 79ാം വയസ്സിൽ അന്തരിച്ചു.
നിരവധി കൊലക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന മൈക്കൽ പാരിസിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.
ജയിലിൽ ഇരട്ട ജീവപര്യന്തം അനുഭവിച്ചു വരികയായിരുന്ന മൈക്കലിനെ ഏപ്രിൽ 28-നാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
ഒത്തിരി വർഷങ്ങളുടെ ഇടവേളയിൽ ഒട്ടേറെ പെൺകുട്ടികളെയാണ് മൈക്കൽ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് വളരെ മൃഗീയമായി കൊലപ്പെടുത്തിയത്. ഇതിൽ ഇയാൾ ഏഴ് കൊലക്കേസുകളിൽ 2008-ൽ ശിക്ഷിക്കപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തു.
പിന്നീട് 2018-ൽ മറ്റൊരു കൊലക്കേസിൽ കൂടി മൈക്കലിന് ശിക്ഷ ലഭിക്കുകയുണ്ടായി. ഇതിനു പുറമേ വിചാരണ പൂർത്തിയാകാത്ത മറ്റനേകം കൊലക്കേസുകളിലും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.
കുറ്റപത്രം വായിക്കുമ്പോൾ ജഡ്ജിയുടെ കണ്ണിൽ നിന്ന് പോലും ഭയത്തിന്റെ ഒരു കണിക സൃഷ്ടിക്കാൻ പോന്ന ഒരു മഹാരാക്ഷസൻ. അങ്ങനെ ഒരു കാലത്ത് ഭയത്തിന്റെ പര്യായമായി മാറിയ മൈക്കൽ യുഗം ഇതോടെ അവസാനിക്കുകയാണ്.
ഇതൊക്കെ കൊണ്ട് തന്നെ ആർഡെനെസ്സിലെ രാക്ഷസന്‍ എന്നായിരുന്നു ജനങ്ങൾ ഇയാൾക്ക് നൽകിയ വിശേഷണം. അക്ഷരാർഥത്തിൽ ജനങ്ങളിൽ ഭീതിസൃഷ്ടിക്കുന്ന ഒരു രാക്ഷസൻ തന്നെയായിരുന്നു മൈക്കൽ.
അത്രയേറെ ക്രൂരമായാണ് ഇയാൾ തന്റെ ഓരോ ഇരകളുടെയും ജീവനെടുത്തത്. 12 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു മൈക്കലിന്റെ ഇരകൾ.
ഇവരെ തട്ടിക്കൊണ്ടു പോകാനും ബലാത്സംഗം ചെയ്യാനും അതിനു ശേഷം ക്രൂരമായി കൊലപ്പെടുത്താനും ഭാര്യ ഒലിവറും മൈക്കലിനെ സഹായിച്ചു. ഇവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
25-ാം വയസിൽ ആർഡെനെസ്സ് സ്വദേശിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് മൈക്കൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. എട്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും ക്രൂരത അയാൾ വീണ്ടും തുടർന്നു.
1984-ൽ മറ്റൊരു യുവതിയെ ആക്രമിച്ചതിന് വീണ്ടും ജയിൽ ശിക്ഷ അനുഭവിച്ചു. ഈ സമയത്താണ് പിന്നീട് വിവാഹം ചെയ്ത ഒലിവറുമായി മൈക്കൽ ബന്ധം പുലർത്തുന്നത്. കത്തുകളിലൂടെ ഇരുവരും ആശയ വിനിമയം നടത്തി. ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ എന്തിനും കൂടെനിൽക്കാമെന്നും പെൺകുട്ടികളെ കണ്ടെത്താൻ സഹായിക്കാമെന്നും ഒലിവർ ഉറപ്പ് നൽകി.
പകരമായി തന്റെ ഭർത്താവിനെ കൊല്ലണമെന്നും ആവശ്യപ്പെട്ടു. 1987ൽ മൈക്കൽ ജയിൽ മോചിതനായപ്പോൾ ഒലിവർ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ടു മാസത്തിന് ശേഷം ഇരുവരും ചേർന്ന് ആദ്യത്തെ കുറ്റകൃത്യം അതിവിദഗ്ദമായി നിറവേറ്റി.
1987 ഡിസംബറിൽ സ്കൂൾ വിട്ട് വരികയായിരുന്ന 17-കാരിയെ ഒലിവറാണ് വാനിൽ കയറ്റിക്കൊണ്ടു പോയത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വാനിൽ കയറ്റിയ യുവതി യാത്രയ്ക്കിടെ മൈക്കലിനെയും കൂട്ടി. പിന്നീട് വാനിൽ വെച്ച് മൈക്കൽ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
ദമ്പതികൾ ഒരുമിച്ച് ചേർന്നതിന് ശേഷമുള്ള ആദ്യ ഇരയായിരുന്നു ആ 17-കാരി പെൺകുട്ടി. പിന്നീടങ്ങോട്ടുള്ള 16 വർഷം ദമ്പതിമാർ ഫ്രാൻസിലും ബെൽജിയത്തിലുമായി തങ്ങളുടെ ക്രൂരത തുടര്‍ന്നു. എട്ട് പെൺകുട്ടികളെയാണ് വിവിധ കാലയളവുകളിലായി ഇരുവരും ചേർന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
വർഷങ്ങൾ നീണ്ട ദമ്പതിമാരുടെ ക്രൂരതയ്ക്ക് അറുതി സംഭവിച്ചത് 2003-ലായിരുന്നു. 13-കാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ഒലിവറിന്റെ പദ്ധതി ചെറുതായൊന്ന് പാളി. പെൺകുട്ടി രക്ഷപ്പെട്ടതോടെ പോലീസ് അന്വേഷണത്തിൽ ഒലിവറും മൈക്കലും പെട്ടു.
ഒടുവിൽ പോലീസ് രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇതിനു ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകങ്ങളുടെ ചുരുളുകളാണ് ഇരുവരും പുറം ലോകത്തിന് മുന്നിൽ വിവരിച്ചത്. ചുടു ചോര പോലും മരവിക്കുന്ന ക്രൂരത കേട്ട് ജനങ്ങൾ ഞെട്ടി വിറയ്ക്കുകയാണ് ചെയ്തത്.
ഏഴ് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് 2008-ൽ മൈക്കലിനെ ശിക്ഷിച്ചത്. പിന്നീട് 2018-ൽ മറ്റൊരു കൊലക്കേസിലും ശിക്ഷിക്കപ്പെട്ടു.
എന്നാൽ, ഇതിന് പുറമേ ബ്രിട്ടീഷ് വിദ്യാർഥിനി ഉൾപ്പെടെ ഒട്ടേറെ പേരെ താൻ കൊലപ്പെടുത്തിയതായി മൈക്കൽ കുറ്റസമ്മതം നടത്തി. ഭിന്നശേഷിക്കാരിയായ യുവതിയും ഇയാളുടെ ഇരകളുടെ പട്ടികയിലുണ്ടായിരുന്നു.
2003-ൽ കൊലപ്പെടുത്തിയ ഒമ്പത് വയസ്സുകാരിയായിരുന്നു മൈക്കലിന്റെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. ഇതോടെ ആ ക്രൂരതയ്ക്ക് തിരശ്ശീല വീണു.
https://www.facebook.com/Malayalivartha