സൈബര്‍ ആക്രമണം: യു.എസിലെ പ്രമുഖ ഇന്ധന പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു, ഈ ആഴ്ച അവസാനത്തോടെ പ്രവർത്തനം പുനരാരംഭിക്കാൻ സാധ്യത

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യു എസിലെ ഏറ്റവും വലിയ ഇന്ധന പൈപ്പ് ലൈനുകളിൽ ഒന്നായ കൊളോണിയല്‍ പൈപ്പ് ലൈൻ താൽകാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 100 ദശലക്ഷത്തിലധികം ഗ്യാസൊലിനും മറ്റ് ഇന്ധനങ്ങളും ഹൗസ്റ്റണ്‍ മുതല്‍
ന്യൂയോര്‍ക്ക് വരെ പ്രതിദിനം എത്തിക്കുന്ന കമ്പനിയാണ് കൊളോണിയല്‍ പൈപ്പ്‌ലൈന്‍. തങ്ങളുടെ പ്രവര്‍ത്തന സംവിധാനങ്ങള്‍ പഴയ വിധത്തിലാകാന്‍ സമയമെടുക്കുമെന്നും ഈ ആഴ്ച അവസാനത്തോടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
അമേരിക്കയിലെ നിര്‍ണായകമായ അടിസ്ഥാന സൗകര്യമേഖലയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും വ്യവസായ പ്രമുഖരോട് സൈബര്‍ ആക്രമണങ്ങളെ തടുക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍
ജോ ബൈഡന്‍ ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തതിനിടയിലാണ് കൊളോണിയല്‍ പൈപ്പ്ലൈന് നേരെ ഈ ആക്രമണം ഉണ്ടാകുന്നത്. സോളാര്‍ വിന്‍ഡ്‌സുമായി ബന്ധപ്പെട്ട വിതരണ ശൃംഖലയിലും മൈക്രോ സോഫ്റ്റ് എക്സ്ചെയ്ഞ്ച് സെര്‍വറിലും സൈബര്‍ ലംഘനങ്ങള്‍ മുൻപ് ഉണ്ടായിട്ടുണ്ട്.
എന്നാല്‍, കൊളോണിയല്‍ പൈപ്പ്‌ലൈന് നേരിടേണ്ടി വന്ന ആക്രമണം ഒരു ക്രിമിനല്‍ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതാണെന്ന് കരുതപ്പെടുന്നു. അടിസ്ഥാന സൗകര്യമേഖലയില്‍
സൈബര്‍ സുരക്ഷ സംബന്ധിച്ച് നിലനില്‍ക്കുന്ന അപകടസാധ്യതകളിലേക്ക് അത് വിരല്‍ ചൂണ്ടുന്നുണ്ട്. പോരാത്തതിന് വേനല്‍ക്കാല യാത്രയുടെ സീസണ്‍ തുടങ്ങാനിരിക്കെ ഗ്യാസിന്റെ വിലയെയും ഈ സംഭവം ബാധിക്കുമെന്ന് കരുതപ്പെടുന്നു.
റഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഡാര്‍ക്ക് സൈഡ്' എന്ന ക്രിമിനല്‍ സംഘമാണ് ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ എന്ന് എഫ് ബി ഐ സ്ഥിരീകരിച്ചിട്ടുണ്ട്. "കൊളോണിയല്‍ പൈപ്പ്‌ലൈന്‍ ശൃഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഡാര്‍ക്ക് സൈഡ് റാന്‍സംവെയര്‍ ആണെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.
അന്വേഷണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ തുടര്‍ന്നും കമ്പനിയുമായും ഗവണ്മെന്റുമായും സഹകരിച്ച് പ്രവര്‍ത്തിക്കും", എഫ് ബി ഐ ഒരു പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. ഈ ക്രിമിനല്‍ സംഘം തങ്ങള്‍ പണമുണ്ടാക്കാന്‍ വേണ്ടിയാണ് ഈ സൈബര്‍ ആക്രമണം നടത്തിയതെന്നും ഒരു വിദേശ ഗവണ്മെന്റിനും വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും ഡാര്‍ക്ക് വെബ്ബില്‍ പോസ്റ്റ് ചെയ്തതായി ഒരു സൈബര്‍ കൗണ്ടര്‍ ഇന്റലിജന്‍സ് ഫേം അറിയിക്കുന്നുണ്ട്.
ഏറ്റവുമധികം റാന്‍സംവെയര്‍ ആക്രമണങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2020 എന്ന് യു എസിലെ നീതി വകുപ്പ് അറിയിച്ചു. ഈയിടെയായി ഇത്തരം ആക്രമണങ്ങള്‍ പതിവായി മാറുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. "ഇത്തരത്തിലുള്ള കൂടുതല്‍ സംഭവങ്ങള്‍ സമീപ ഭാവിയില്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
സാങ്കേതിക വിദ്യയും ഓട്ടോമേഷനും മികച്ചതാണെങ്കിലും കാര്യക്ഷമമായി അത് പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയും നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്നതാണ് ഈ സംഭവം നല്‍കുന്ന പ്രധാന പാഠം. ആക്രമണം ഉണ്ടായേക്കാം, പക്ഷേ എത്ര വേഗത്തില്‍ നിങ്ങള്‍ക്ക് ആ സംവിധാനത്തിന്റെ പ്രവര്‍ത്തനവും സേവനങ്ങളും പുനഃസ്ഥാപിക്കാന്‍ കഴിയുന്നു എന്നതിലാണ് കാര്യം", ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ബ്രയാന്‍ ഹാറല്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























