ഫ്രാന്‍സിനെ ഞെട്ടിച്ച ആർഡെനെസ്സിലെ സീരിയല്‍ കില്ലര്‍ അന്തരിച്ചു

ഫ്രാൻസിലെ കുപ്രസിദ്ധ സീരിയൽ കില്ലറായ മൈക്കൽ ഫോർണിറെറ്റ്(79) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ജയിലിൽ ഇരട്ടജീവപര്യന്തം അനുഭവിച്ചു വരികയായിരുന്നു ഇയാൾ. ആരോഗ്യനില മോശമായതിനെ തുടർന്ന് ഏപ്രിലിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വർഷങ്ങളുടെ ഇടവേളയിൽ ഒട്ടേറെ പെൺകുട്ടികളെയാണ് മൈക്കൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നത്. ഇതിന് കൂട്ടുനിന്നതും, ഭാര്യ ഒലിവർ ആയിരുന്നു.
കൊലക്കേസുകളിൽ 2008-ൽ ശിക്ഷിക്കപ്പെടുകയും ജയിലിലടക്കുകയും ചെയ്തു. പിന്നീട് 2018-ൽ മറ്റൊരു കൊലക്കേസിൽ കൂടി മൈക്കലിന് ശിക്ഷ ലഭിച്ചു. ഇതിനുപുറമേ വിചാരണ പൂർത്തിയാകാത്ത മറ്റനേകം കൊലക്കേസുകളിലും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.
അക്ഷരാർഥത്തിൽ ജനങ്ങളിൽ ഭീതിസൃഷ്ടിക്കുന്ന ഒരു രാക്ഷസൻ തന്നെയായിരുന്നു മൈക്കൽ. ക്രൂരമായാണ് ഇയാൾ തന്റെ ഓരോ ഇരകളുടെയും ജീവനെടുത്തിരുന്നത്.
2 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു മൈക്കലിന്റെ ഇരകൾ. 25-ാം വയസിൽ ആർഡെനെസ്സ് സ്വദേശിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് മൈക്കൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നത്.
1984-ൽ മറ്റൊരു യുവതിയെ ആക്രമിച്ചതിന് വീണ്ടും ജയിലിലായി. പിന്നീടാണ് വിവാഹം ചെയ്ത ഒലിവറുമായി മൈക്കൽ ബന്ധം ആരംഭിക്കുന്നത്. രണ്ടു മാസത്തിന് ശേഷം
ഇരുവരും ചേർന്ന് ആദ്യത്തെ കുറ്റകൃത്യം നടത്തി. വർഷങ്ങൾ നീണ്ട ദമ്പതിമാരുടെ ക്രൂരതയ്ക്ക് പൂട്ടു വീണത് 2003-ലായിരുന്നു . മനസ് മരവിക്കുന്ന ക്രൂരതകളാണ് ഇരുവരും ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha

























