നിങ്ങളില്ല എങ്കിൽ ഞങ്ങളില്ല! ഇന്ന് ലോക നഴ്സസ് ദിനം; വേണം കരുതല്‍, ഈ മാലാഖമാര്‍ക്കും

പരിചരണം, ശിശ്രൂഷ, എന്നീ രണ്ട് വാക്കിൻ്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്ന വേറെ ആരുമില്ല.
ഇവരെ മാലാഖമാര്‍ എന്ന് വാഴ്ത്തപ്പെടുമ്പോഴും വിവേചനത്തിന്റെ നടുക്കടലില്‍ ഇരുന്നാണ് നഴ്സുമാര്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നത്. കോവിഡ് കുതിച്ചുയരുമ്ബോള്‍ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന അവസരത്തില്‍ നിരവധി പേരെയാണ് ദേശീയ ആരോഗ്യ ദൗത്യം വഴി മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി നിയമിക്കുന്നത്. എന്നാല്‍, ഇങ്ങനെ നടത്തുന്ന താല്‍ക്കാലിക നിയമനത്തില്‍ നഴ്സുമാരോട് വിവേചനം കാണിക്കുകയാണ് അധികൃതര്‍.
ഡോക്ടര്‍മാര്‍ മുതല്‍ റിസര്‍ച്ച് ഓഫിസര്‍ക്കു വരെ അര്‍ഹമായ ശമ്ബളം അനുവദിച്ചപ്പോള്‍ 2016ലെ സുപ്രീംകോടതി വിധി പ്രകാരം സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച മിനിമം ശമ്ബളംപോലും സ്റ്റാഫ് നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. 20,000 രൂപയാണ് നഴ്സുമാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന മിനിമം വേതനം.
25 ശതമാനം റിസ്ക് അലവന്‍സും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, 17,800 രൂപയാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. പല ആശുപത്രികളും ഈ തുക പോലും നല്‍കുന്നില്ല. 13,500 രൂപക്ക് നഴ്സുമാരെ നിയമിച്ച ആശുപത്രികളും കേരളത്തിലുണ്ട്.
കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ് ഡോക്ടര്‍മാരും നഴ്സുമാരും. എന്നാല്‍, 573 രൂപ ദിവസവും ഡോക്ടര്‍ക്ക് റിസ്ക്ക് അലവന്‍സ് നല്കുമ്ബോള് രോഗികളുമായി കൂടുതല്‍ അടുത്തിടപഴകുന്ന സ്റ്റാഫ് നഴ്സിനത് 241 രൂപ മാത്രമാണ്.
അതേസമയം, ലാബ് ടെക്നീഷ്യന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്ക് 316 രൂപയും േഡറ്റാ എന്‍ട്രി ഓപറേറ്റര്‍, ലാബ് അസിസ്റ്റന്റ് എന്നിവര്‍ക്ക് 329 രൂപയും ശുചീകരണ തൊഴിലാളികള്‍ക്ക് 458 രൂപയും റിസ്ക്ക് അലവന്‍സ് അനുവദിക്കുന്നുണ്ട്. േഡറ്റാ എന്‍ട്രി ഓപറേറ്റര്‍ക്കും ഫാര്‍മസിസ്റ്റിനും നല്കുന്ന റിസ്ക് അലവന്‍സ് പോലും രോഗികളുമായി നേരിട്ടു ബന്ധം വരുന്ന നഴ്സുമാര്‍ക്ക് നല്‍കുന്നില്ല എന്നതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധമുണ്ട്.
നേഴ്സിങ് എന്ന തൊഴിലിനെ ഒരു പുണ്യകർമമായി തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നേഴ്സസ് ദിനമായി നാം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ ലോകം വിളിച്ചു പാടുന്ന ഇവരാണ് ഇന്ന് നാം കാണുന്ന ആധുനികമായ ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്ഗേലിന്റെ 200-ാം ജന്മദിന വാർഷികമാണ് 2020ലെ ഈ നേഴ്സ് ദിനം.
ഒരു സമ്പന്ന കുടുംബത്തിലാണ് നൈറ്റിങ്ഗേൽ ജനിച്ചത്. ഒരു നഴ്‌സാകാനും അപരിചിതരെ പരിപാലിക്കാനുമെല്ലാം അക്കാലത്ത് എല്ലാ പാരമ്പര്യങ്ങളിലും ലംഘനങ്ങളും വിലക്കുകളും ഉണ്ടായിരുന്നു. ക്രിമിയൻ യുദ്ധകാല സമയത്ത്, അതിൽ പങ്കെടുത്ത ഭൂരിഭാഗം സൈനികരും വേണ്ട ചികിത്സകൾ ലഭിക്കാത്തതു മൂലം മരണമടയുന്നു എന്ന വാർത്ത കേട്ടറിഞ്ഞ നൈറ്റിങ്ഗേൽ മുൻനിരയിലേക്കിറങ്ങി അതിൻ്റെ കാരണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെ കണ്ടെത്തലുകളിൽ നിന്നും സൈനികരുടെ മരണത്തിൻ്റെ പ്രാഥമിക കാരണം അശുദ്ധകരമായ അന്തരീക്ഷ പരിസ്ഥിതികളും അതിൻ്റെ ഫലമായുണ്ടായ അണുബാധകളുമാണെന്ന് അവർക്ക് കണ്ടെത്താനായി. അക്കാര്യത്തിൽ ആവശ്യമായ മാറ്റങ്ങളെല്ലാം മുന്നോട്ടു വച്ചുകൊണ്ട് പൊതുജനാരോഗ്യനു വേണ്ടി അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.
https://www.facebook.com/Malayalivartha


























