ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി; പ്രഖ്യാപനം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അതി രൂക്ഷമായ സാഹചര്യത്തിൽ

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം. ലോഡ് നഗരത്തില്‍ ഇസ്രയേല്‍ (Israel) പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ചീഫ് ഓഫ് സ്റ്റാഫ് നിര്‍ദേശിച്ചതുപ്രകാരം 5000 സൈനികരെ (Army) കൂടി വിന്യസിക്കാന്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് ഉത്തരവിട്ടു. ആക്രമണങ്ങളില്‍ മൂന്ന് ജൂത പള്ളികളും നിരവധി കടകളും വാഹനങ്ങളും കത്തി നശിച്ചു.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ഇസ്രയേലിലേക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ പലസ്തീന്റെ സായുധ വിഭാഗമായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി നഴ്സ് സൗമ്യ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.
ഏഴ് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ സംഘര്‍ഷമാണ് പശ്ചിമേഷ്യയില്‍ അരങ്ങേറുന്നത്. ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വളരെ പെട്ടന്നാണ് ആളിപ്പടര്‍ന്നത്. ഇസ്രയേലില്‍ നിരവധി മലയാളികള്‍ താമസിക്കുന്ന അഷ്കലോണ്‍ നഗരത്തിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് അടിമാലി സ്വദേശിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും തയ്യാറാകണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. യുഎന്നിന്റെ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അക്രമങ്ങളില്‍ ഇസ്രയേലി സൈന്യത്തെക്കൊണ്ട് കണക്കു പറയിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗം ജിദ്ദയില്‍ ചേര്‍ന്നിട്ടുണ്ട്.
ഇസ്രയേല്‍ കയ്യടക്കിയ ഷെയ്ഖ് ജാറ പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വിധിപ്രസ്താവം ഈ ആഴ്ച ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ചെറിയ സംഘര്‍ഷങ്ങളും പ്രകോപനങ്ങളും ഇരുഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസരം ബെഞ്ചമിന്‍ നെതന്യാഹുവിന് നഷ്ടമായിരുന്നു.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സഖ്യകക്ഷികളുടെ നിസഹകരണത്തെ തുടര്‍ന്ന് പ്രതിപക്ഷ സ്ഥാനത്തേക്ക് പോകുന്നതിന്റെ വക്കിലാണ് നെതന്യാഹു. ഇതിനിടെയാണ് നിലവിലെ സംഘര്‍ഷം. ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനും പലസ്തീനില്‍ ഹമാസിനും രാഷ്ട്രീയ മേല്‍ക്കൈ നേടാനാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളെന്നും വിമര്‍ശനമുണ്ട്.
https://www.facebook.com/Malayalivartha


























