ക്ഷേത്ര നിര്‍മാണത്തിന് എത്തിയ ദളിത് തൊഴിലാളികൾക്ക് യുഎസിൽ അടിമപ്പണി: നടപടിയുമായി കോടതി
യുഎസിലെ ന്യൂജേഴ്സിയിൽ പുരോഗമിക്കുന്ന വൻ ഹിന്ദുക്ഷേത്രത്തിൻ്റെ നിര്‍മാണം വിവാദത്തിൽ. ക്ഷേത്രനിര്‍മാണത്തിനായി ഇന്ത്യയിൽ നിന്നെത്തിച്ച ദളിത് തൊഴിലാളികള്‍ ദുരിതത്തിലാണെന്നും ഇവര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നതെന്നുമാണ് റിപോർട്ടുകൾ.
തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയാണെന്നും പുറത്ത് ആരോടെങ്കിലും സംസാരിച്ചാൽ ഇന്ത്യയിലേയ്ക്ക് തിരിച്ചയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ യുഎസ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മതസംഘടനയായ ബോച സന്യാസി അക്ഷര്‍ പുരുഷോത്ത സ്വാമിനാരായൺ സംസ്ഥാ ആണ് ന്യൂ ജേഴ്സിയിൽ കൂറ്റൻ ക്ഷേത്രം നിര്‍മിക്കുന്നത്.
ഇന്ത്യയിൽ നിന്ന് ഇരുനൂറോളം നിര്‍മാണത്തൊഴിലാളികളെയാണ് എത്തിച്ചിട്ടുള്ളത്. യുഎസിലെ അടിസ്ഥാന തൊഴിൽ നിയമങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്നും നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്ന സാഹചര്യമാണുള്ളതെന്നുമാണ് തൊഴിലാളികളുടെ പരാതി.
നെവാര്‍ക്കിലെ ജില്ലാ കോടതിയിലാണ് അഞ്ച് തൊഴിലാളികള്‍ ചേര്‍ന്ന് പരാതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് നല്‍കേണ്ട കുറഞ്ഞ കൂലിയുടെ പത്തിലൊന്നു മാത്രമാണ് ലഭിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പരാതിയെത്തുടര്‍ന്ന് എഫ്ബിഐ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ട്രെൻഡൺ നഗരത്തിനടുത്ത് റോബിൻസ്വില്ലിയിൽ നിര്‍മിക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.
ആഴ്ചയിൽ 87 മണിക്കൂര്‍ വരെ നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുന്നുണ്ടെന്നും എന്നാൽ പ്രതിമാസം 450 ഡോളര്‍ മാത്രമാണ് കൂലിയായി നല്‍കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്.
മണിക്കൂറിൽ ലഭിക്കുന്ന ശമ്പളം 1.2 ഡോളര്‍ മാത്രം. ഒരു മണിക്കൂറിൽ കുറഞ്ഞത് 12 ഡോളര്‍ ശമ്പളം നല്‍കണമെന്നതാണ് ന്യൂ ജഴ്സിയിലെ നിയമം. കൂടാതെ ആഴ്ചയിൽ 40 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ ഇതിൻ്റെ ഒന്നര ഇരട്ടി ശമ്പളം നല്‍കണമെന്നും നിയമമുണ്ട്. എന്നാൽ തൊഴിൽ നിയമങ്ങളുടെ പച്ചയായ ലംഘനമാണ് തങ്ങള്‍ നേരിടുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
അതേസമയം, ഇപ്പോഴാണ് ഇത്തരം ആരോപണത്തെപ്പറ്റി അറിയുന്നതെന്നും വിഷയം ഗൗരവത്തോടെ പരിശോധിക്കുകയാണെന്നും സംഘടന പറഞ്ഞു. ക്ഷേത്രം നിര്‍മിക്കുന്ന ഭൂമി സംഘടനയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് പരാതിയിൽ പറയുന്നത്. മുൻപ് ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ടായിരുന്നു. ഈ ക്ഷേത്രമാണ് വൻ മുതൽമുടക്കിൽ വികസിപ്പിക്കുന്നത്.
കല്ലു കോത്താനും മറ്റു നിര്‍മാണജോലികള്‍ക്കുമായി എത്തിച്ച തൊഴിലാളികളാണ് 2012 മുതൽ തുടരുന്നത്. മതിൽ കെട്ടി തിരിച്ച നിര്‍മാണസ്ഥലത്തു തന്നെയാണ് ഇവര്‍ താമസിക്കുന്നതും. ഒറ്റയ്ക്ക് പുറത്തു പോകാൻ പോലും ക്ഷേത്ര അധികൃതര്‍ അനുവദിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.
"മത-തൊഴിലാളികള്‍" എന്നും "സന്നദ്ധസേവകര്‍" എന്നും അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ യുഎസിലെത്തിച്ചതെന്നും അര്‍ഹതപ്പെട്ട കൂലി മുഴുവനായി ലഭിക്കണമെന്നും തൊഴിലാളികള്‍ പരാതിയിൽ ആവശ്യപ്പെട്ടു. ഇതുവരെ തങ്ങള്‍ അനുഭവിച്ച ദുരിതത്തിന് നഷ്ടപരിഹാരം വേണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha