യുദ്ധ ഭീതിയിൽ ലോകം; ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍, എന്തിനും തയ്യാറായി ഹമാസ്
ഹമാസും ഇസ്രായേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയില്‍ ലോകം. അടുത്ത കാലത്തൊന്നുമില്ലാത്ത ആക്രമണ പരമ്പരകളാണ് ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്.
2014ലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ ഇത്ര വലിയ വ്യോമാക്രമണം ഗാസയിലേക്ക് നടത്തുന്നത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സംഘര്‍ഷം സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന് യുഎന്‍ മിഡില്‍ ഈസ്റ്റ് പ്രതിനിധിയും ആശങ്ക രേഖപ്പെടുത്തി. 43 പേര്‍ ഇതിനോടകം ഗാസയില്‍ കൊല്ലപ്പെട്ടതയാണ് റിപ്പോര്‍ട്ട്. ഇതില്‍ 13 കുട്ടികളും ഉള്‍പ്പെടുന്നു.
1000 റോക്കറ്റുകളാണ് ഗാസ മുനമ്പിൽ നിന്നും ഇസ്രായേലിന് നേരെ വന്നത്. റോക്കറ്റുകളെ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുൻപ് തന്നെ തകര്‍ക്കുന്ന അയേണ്‍ ഡോം സംവിധാനമുള്ളത് കൊണ്ട് ഈ റോക്കറ്റുകളില്‍ പലതും തകര്‍ന്നു. ഇതിനാലാണ് വന്‍ അപായം ഒഴിവായത്.
ചൊവ്വാഴ്ച രാത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗാസയിലെ ആള്‍ താമസമുള്ള 13 നില കെട്ടിടം നിലംപൊത്തി. ഇസ്രായേലിനെ നരക തുല്യമാക്കുമെന്ന് ഹമാസ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവിലേയ്ക്ക് ഹമാസ് പ്രത്യാക്രമണം നടത്തി.
ഗാസയില്‍ നിന്ന് നൂറ് കണക്കിന് റോക്കറ്റുകളാണ് ഇസ്രായേലിന്റെ അയണ്‍ ഡോം പ്രതിരോധ സംവിധാനത്തില്‍ പതിക്കുന്നത്. 10 കുട്ടികളുള്‍പ്പടെ 35 പലസ്തിന്‍കാര്‍ ഗാസയിലും, ഇസ്രായേലില്‍ ഒരു കുടുംബത്തിലെ മൂന്നു കുട്ടികളുള്‍പ്പടെ ഏഴുപേരും 16 സൈനികരും ഹമാസില്‍ നിന്നുള്ള മിസൈലിനിരയായിട്ടുണ്ട്.
60 ഉം 80 ഉം 50 ഉം വയസ്സുള്ള മൂന്ന് സ്ത്രീകളാണ് ഇസ്രായേലില്‍ ചൊവ്വാഴ്ച മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ലോഡ് നഗരത്തിലുണ്ടായ വന്‍ സംഘര്‍ഷത്തെ നിയന്ത്രിയ്ക്കാന്‍ മേയര്‍ സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു.
പിന്നീട് പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹമാസ് പ്രതീക്ഷിക്കുന്നതിലും കഠിനമായ ആക്രമണം ഗാസയുടെ പ്രധാനയിടങ്ങളില്‍ നടത്തുമെന്ന് പ്രധാനമന്ത്രി താക്കീത് നല്‍കി. ഇസ്രായേല്‍ ആക്രമണം തുടങ്ങിയിട്ടേ ഉള്ളൂവെന്നാണ് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പ്രതികരിച്ചത്.
ഹമാസ് നേതാവും ഇസ്മയില്‍ ഹിയയും സമാനമായി പ്രതികരിച്ചു. ഇസ്രായേലിന് ഇനിയും സംഘര്‍ഷത്തിനാണ് താല്‍പര്യമെങ്കില്‍ ഞങ്ങള്‍ അതിന് തയ്യാറാണ്. സംഘര്‍ഷം ഒഴിവാക്കനാണ് തീരുമാനമെങ്കില്‍ അതിനും തയ്യറാണെന്ന് ഹമാസ് നേതാവ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha