ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി, അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ ആരംഭിച്ചു
ഇസ്രായേൽ - പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന പസാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രായേലിലെ ഇന്ത്യൻ എംബസി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുകയുണ്ടായി. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് - നമ്പർ: +972549444120.
കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടലിൽ ആഴ്ത്തി ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തദ്ദേശീയ ഭരണസമിതികൾ, അഥവാ ലോക്കൽ അതോറിറ്റികൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷണമെന്നും, അനാവശ്യയാത്രകൾ ഒഴിവാക്കി സേഫ് ഷെൽട്ടറുകൾക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്കർഷിക്കുന്നു.
അതോടൊപ്പം തന്നെ എമർജൻസി നമ്പറിൽ സേവനം ലഭ്യമായില്ലെങ്കിൽ cons1.telaviv@mea.gov.in - എന്ന മെയിൽ ഐഡിയിൽ ഒരു സന്ദേശം നൽകണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാർഗനിർദേശങ്ങളും നൽകാൻ എംബസി അധികൃതർ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പുകളിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുകയാണ്. ലോക്ക്ഡൗൺ മൂലം വിമാനസർവീസ് നിർത്തിവച്ചതിനാൽ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാർ പലരും അവിടെ കുടുങ്ങിയ നിലയിലാണ്.
അതേസമയം പതിനാറ് പ്രധാന ഹമാസ് നേതാക്കള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം നടത്തി ഹമാസ് തിരിച്ചടിച്ചു. പലസ്തീനില്‍ 53 പേരും ഇസ്രയേലില്‍ 6 പേരും കൊല്ലപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha