സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍; മേയ് 17 മുതൽ സൗദി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നു
ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സൗദി അറേബ്യയില്‍ നിന്നുള്ള സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈനിലെ വിനോദസഞ്ചാര മേഖല. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിട്ട വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതാണ് സഞ്ചാരികളുടെ വരവ്.
മേയ് 17 മുതലാണ് സൗദി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നത്.വരും ദിവസങ്ങളില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തയാറെടുത്തതായി ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി അറിയിച്ചു.
കൊവിഡ് -19 മുന്‍കരുതലുകള്‍ പൂര്‍ണമായി പാലിക്കാന്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുടുംബ വിനോദ സഞ്ചാരത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് അവധി ആഘോഷിക്കുന്നതിന് പ്രിയപ്പെട്ട സ്ഥലമാണ് ബഹ്റൈന്‍. ബഹ്റൈനിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാന്‍ ഈദ് മുതല്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളില്‍ മാറ്റങ്ങള്‍ പ്രഖ്യപിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്ന് വരുന്നവർ കുത്തിവയ്‌പ്പെടുക്കുകയോ രോഗ മുക്തരാവുകയോ ചെയ്തവര്‍ക്ക് കൊവിഡ് പരിശോധനകളും ക്വാറന്‍റീനും ഒഴിവാക്കി. ഇവര്‍ക്ക് വിവിധ ഇന്‍ഡോര്‍ സേവനങ്ങള്‍ ആസ്വദിക്കാനും കഴിയും.
കിങ് ഫഹദ് കോസ്വേയിലൂടെ വരുന്ന സൗദി യാത്രക്കാരെയാണ് ബഹ്റൈന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സൗദി യാത്രക്കാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ അതോറിറ്റി പ്രചാരണം ആരംഭിച്ചു. സഞ്ചാരികളെ സ്വാഗതം ചെയ്ത് മേയ് 17 മുതല്‍ 23 വരെ കോസ്വേയിലെ കണ്‍ട്രോള്‍ ടവറും വിവിധ തെരുവോരങ്ങളിലെ പ്രധാന കെട്ടിടങ്ങളും ചുവപ്പും പച്ചയും നിറത്തില്‍ അലങ്കരിക്കും. വിവിധ സ്ഥലങ്ങളില്‍ പ്രചാരണ ബില്‍ബോര്‍ഡുകളും സ്ഥാപിക്കും.
കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സഞ്ചാരികളെ സ്വീകരിക്കാന്‍ ഹോട്ടലുകള്‍, റസ്റ്റാറന്‍റുകള്‍, കഫേകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ ഒരുക്കങ്ങളും അതോറിറ്റി വിലയിരുത്തി. ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. നാസര്‍ അലി ഖാദി പറഞ്ഞു. മികച്ച സേവനങ്ങള്‍ നല്‍കാന്‍ അതോറിറ്റി തയാറെടുത്തെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha