കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍; കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നു; കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്, ഇവിടെ മാസം ഒരു ലക്ഷത്തിലധികം രൂപ ലഭിക്കും; സാധാരണ ഒരു നഴ്സ് ഇസ്രയേലില്‍ പത്ത് വര്‍ഷത്തോളമാണ് ജോലി ചെയ്യുക, എല്ലാവര്‍ക്കും വലിയ കടബാധ്യതകള്‍ ഉണ്ടായിരിക്കും. ഇതെല്ലാം പരിഹരിച്ച് ഭാവിയിലേക്കുള്ള പണവും കണ്ടെത്തിയാണ് മടങ്ങുന്നത്; ഇസ്രയേലിലെ മലയാളികള്‍ മനസ് തുറക്കുന്നു
ഇന്ത്യയില്‍ നിന്നുള്ള നിരവധി നഴ്സുമാരുടെ നെഞ്ചിടിപ്പും ഭയവും വര്‍ദ്ധിപ്പിക്കുന്ന ശബ്ദങ്ങള്‍. കഷ്ടതകള്‍ അവസാനിപ്പിക്കാന്‍ കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍ ഇന്ന് മരണം മുന്നില്‍ കണ്ട് കഴിയുകയാണ്.
'കഴിഞ്ഞ നാല് ദിവസമായി ഞാന്‍ ഉറങ്ങിയിട്ടില്ല,' ഇസ്രയേലിലെ അഷ്ദോദില്‍ താമസിക്കുന്ന മരിയ ജോസഫിന്റെ വാക്കുകളാണിത്. 'ഇന്നലെ രാത്രി റോക്കറ്റുകള്‍ മഴ പോലെയാണ് ഇവിടെ പതിച്ചത്. ഞങ്ങള്‍ താമസിക്കുന്ന കെട്ടിടം കുലുങ്ങുന്ന തരത്തില്‍. സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എല്ലാവരും സുരക്ഷിതരാണോ എന്ന് മെസേജുകള്‍ തുടരെ വന്നു കൊണ്ടിരുന്നു.
ഇങ്ങനെയൊക്കെയാണ് ഞങ്ങള്‍ പരസ്പരം ആശ്വാസം കണ്ടെത്തുന്നത്. പരിചരണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി ഇന്ത്യക്കാരുണ്ട് ഗാസയുടെ അടുത്ത പ്രദേശങ്ങളില്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്നുള്ളവര്‍. കഴിഞ്ഞ രണ്ടര വര്‍ഷമായി മരിയ അഷ്ദോദിലാണ് ജോലി ചെയ്യുന്നത്. 88 കാരിയായ കിടപ്പ് രോഗിയെ പരിപാലിക്കുന്നു. 'ഞങ്ങള്‍ക്ക് തെരുവുകളില്‍ നിന്ന് മുന്നറിയിപ്പുകള്‍ ലഭിക്കുന്നുണ്ട്.
എന്നാല്‍ ഇതൊരു പഴയ കെട്ടിടമാണ്, ഇതിനുള്ളില്‍ ബോംബിടലില്‍ നിന്ന് രക്ഷപെടാനുള്ള സൗകര്യം ഇല്ല. ഒരു നഴ്‌സ് എന്ന നിലയില്‍, രോഗിയെ ഉപേക്ഷിച്ച് അഭയ കേന്ദ്രത്തിലേക്ക് മാറാന്‍ എനിക്ക് സാധിക്കില്ല,' മരിയ കൂട്ടിച്ചേര്‍ത്തു. 'ഇവിടുത്തെ അവസ്ഥയില്‍ പരിഭ്രാന്തരായ വീട്ടുകാരുടെ വിളികളാണ് എപ്പോഴും, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം സമാധനപരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷ,
' ഷിന്റൊ കുരിയാക്കോസ് പറഞ്ഞു. ഷിന്റൊ കഴിഞ്ഞ ആറ് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. 2019 വരെയുള്ള ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് ഇസ്രയേലില്‍ 14,000 ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 13,200 പേരും പരിചരണവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടവരാണ്.
നല്ല ശമ്പളവും ഇസ്രയേലിലേക്ക് എത്താന്‍ ഒരുപാട് കടമ്പകൾ വേണ്ട എന്നതുമാണ് കൂടുതല്‍ പേരെയും ഇവിടേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകം. സൗമ്യ പരിപാലിച്ചിരുന്നയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആക്രമണത്തില്‍ പരുക്കേറ്റ ഒരു 80 കാരിയെയാണ്. 'കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടു ജോലിക്കാരായും ജോലി ചെയ്യുന്നുണ്ടെന്ന്. കേരളത്തില്‍ ഇന്നും ഇസ്രായേല്‍ വിസയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
ഇസ്രയേലില്‍ എത്താന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ആര്‍ക്കും ഇങ്ങോട്ട് റിക്രൂട്ട് ചെയ്യാന്‍ കഴിയും,' കേരള സര്‍ക്കാരിന്റെ നോണ്‍ റസിഡന്റ് കേരളൈറ്റ് അഫയേഴ്‌സ് (നോര്‍ക്ക) റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കൊളശേരി വ്യക്തമാക്കി. 'കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്. ജോലിയില്‍ ഒരു ഇടവേള വന്നാല്‍ വീണ്ടും ട്രെയിനിയായി വേണം തുടരാന്‍. പക്ഷെ, ഇവിടെ മാസം ഒരു ലക്ഷത്തിലധികം രൂപ ലഭിക്കും. കൂടുതല്‍ സമയം ജോലി ചെയ്യാനും എല്ലാവരും തയാറാണ്.
സാധാരണ ഒരു നഴ്സ് ഇസ്രയേലില്‍ പത്ത് വര്‍ഷത്തോളമാണ് ജോലി ചെയ്യുക. എല്ലാവര്‍ക്കും വലിയ കടബാധ്യതകള്‍ ഉണ്ടായിരിക്കും. ഇതെല്ലാം പരിഹരിച്ച് ഭാവിയിലേക്കുള്ള പണവും കണ്ടെത്തിയാണ് അവർ ഇവിടെനിന്നും മടങ്ങുന്നത്. ഇന്ത്യക്കാര്‍ മാത്രമല്ല ഇത്തരത്തില്‍ ഇവിടെ ജോലി ചെയ്യുന്നത്. ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട് ഇവിടെ. വെറും കയ്യോടെ ഇവിടുന്ന് മടങ്ങാന്‍ ആരും ആഗ്രഹിക്കുന്നില്ല,' ഇടുക്കി സ്വദേശിയായ സജീഷ് ലോറന്‍സ് പറയുകയുണ്ടായി.
അതേസമയം, ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടതും. ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കുമ്പോഴാണ് ഷെല്ലാക്രമണത്തിൽ സൗമ്യ കൊല്ലപ്പെട്ടത്. കെയർ ടേക്കറായി സൗമ്യ ജോലി ചെയ്യുന്ന വീടിനു മുകളിലേക്ക് ഹമാസിൻ്റെ റോക്കറ്റ് പതിച്ചാണ് ദുരന്തമുണ്ടായത്.
ഗാസ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്കലോണിലെ ഒരു വീട്ടിലായിരുന്നു സൗമ്യ ജോലി ചെയ്തിരുന്നത്. ആക്രമണത്തിൽ സൗമ്യയും മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. സൗമ്യയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും.
ഇന്ന് ഈ പ്രതീക്ഷകൾക്കൊക്കെ മങ്ങലേൽക്കുകയാണ് കടൽ കടന്നവർ പോയത് ഒരു കുടുംബത്തിന്റെ തന്നെ പ്രതീക്ഷകളെ സ്വപ്നങ്ങളെ ഒക്കെ തോളിലേറ്റിയാണ്. തന്നെ ആശ്രയിച്ചു നിൽക്കുന്നവർക്ക് തണലേകാൻ അവർക്കൊരു ചിറകായി മാറാൻ. പക്ഷെ ഇപ്പോൾ ഏത് നിമിഷവും അവരുടെ ജീവന് തന്നെ ഭീഷണിയാണ്. സ്വയം ഭയന്ന് വിറങ്ങലിച്ചവർ ഓരോ നിമിഷവും തള്ളിനീക്കുകയാണ് സ്വന്തം നാട്ടിൽ കിട്ടാതെപോയ അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി.
https://www.facebook.com/Malayalivartha