ആക്രമണത്തിൽ നിന്നും പിന്നോട്ടില്ല, ആവശ്യമുള്ള സമയത്തോളം വ്യോമാക്രമണം തുടരും; നെതന്യാഹു, ഹമാസും ഇസ്രായേല്‍ സേനയും ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോവണമെന്ന് യുഎന്‍: ഹമാസ് തലവന്‍ ഖത്തറില്‍; നെതന്യാഹുവിനെ വിളിച്ച് ബൈഡന്‍

അതിക്രൂരമായി ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷം തുടരവെ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ. ദോഹയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. ഗാസ മുനമ്പിലെ സംഘര്‍ഷം, ശൈഖ് ജറായിലെ കുടിയൊഴിപ്പിക്കല്‍, അല്‍ അഖ്‌സ പള്ളിയില്‍ നടന്ന ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി അറിയിച്ചു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം മരണപ്പെട്ടിരിക്കുകയാണ്. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു.
കൂടാതെ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, അല്‍ ജസീറ അടക്കമുള്ള 12 മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ അടങ്ങുന്ന കെട്ടിടം ഇസ്രായേൽ ബോംബിട്ട് തകർത്തിരുന്നു.അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.
എന്നാല്‍ അക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. ഹമാസും ഇസ്രായേല്‍ സേനയും ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് യു എൻ നിർദേശം. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് ഓഫീസുകളില്‍ തകര്‍ന്ന സംഭവത്തില്‍ തുര്‍ക്കി പ്രതിഷേധം രേഖപ്പെടുത്തി.
ഇസ്രായേലിന്റെ നടപടി അഭിപ്രായ സ്വാതന്ത്രം ഇല്ലാതാക്കലാണെന്നും കൂട്ടക്കൊലകളും യുദ്ധകുറ്റകൃത്യങ്ങളും ഇസ്രായേല്‍ തുടരുകയാണെന്നും തുര്‍ക്കി പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ട്വീറ്റ് ചെയ്തു. ഇന്നലെ നടന്ന റോക്കറ്റ് ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു.
സംഘര്‍ഷം കനക്കുന്നതില്‍ ബൈഡന്‍ ആശങ്ക രേഖപ്പെടുത്തി. ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിക്കുകയും അതേസമയം മാധ്യമ ഓഫീസുകള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതായി വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കൂടാതെ പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ജോ ബൈഡന്‍ സംസാരിച്ചു. അധികാരമേറ്റ ശേഷം ആദ്യമായാണ് ബൈഡന്‍ ഇദ്ദേഹവുമായി സംസാരിക്കുന്നത്. ഹമാസ് ഭരിക്കുന്ന ഗാസയില്‍ പാലസ്തീന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും അറിയിച്ചു.
ഹമാസിനെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലുള്‍പ്പെടുത്തിയതിനാല്‍ യുഎസ് ഔദ്യോഗിക ചര്‍ച്ചകള്‍ ഹമാസുമായി നടത്തില്ലെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പാലസ്തീന്‍ പ്രസിഡന്റുമായി ബൈഡന്‍ സംസാരിച്ചത്.
അതേസമയം, സംഘര്‍ഷങ്ങളുടെ പശ്ചാചത്തലത്തില്‍ യുഎന്‍ സുരക്ഷാ സമിതി ഇന്ന് യോഗം ചേരും. അതേസമയം ആക്രമണത്തില്‍ നിന്ന് പിന്നോട്ടേക്കില്ലെന്നാണ് നെതന്യാഹു ശനിയാഴ്ചയും ആവര്‍ത്തിച്ചത്. ആവശ്യമുള്ള സമയത്തോളം വ്യോമാക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
' ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കുന്നത് ഞങ്ങളല്ല. ഞങ്ങളെ ആക്രമിക്കുന്നവരാണ്,' എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. ഹമാസ് പ്രതിരോധത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ഇസ്മയില്‍ ഖത്തറില്‍ നടന്ന റാലിയില്‍ വ്യക്തമാക്കി. 'പ്രതിരോധമാണ് ജറുസലേമിലേക്കുള്ള എളുപ്പ വഴി, ജറുസലേം തലസ്ഥാനമായുള്ള പാലസ്തീന്‍ രാജ്യത്തില്‍ കുറഞ്ഞതൊന്നും പാലസ്തീനികള്‍ സ്വീകരിക്കില്ല,' ഹമാസ് നേതാവ് അറിയിച്ചു.
അതേസമയം, ലോകമാധ്യമങ്ങളുടെ ഓഫീസുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്രയേല്‍ നടപടിയില്‍ ഞെട്ടി മാധ്യസ്ഥാപനങ്ങള്‍. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, അല്‍ ജസീറ അടക്കമുള്ള 12 മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ അടങ്ങുന്ന കെട്ടിടമാണ് ഇസ്രയേല്‍ ബോംബിട്ട് തകർത്തിരിക്കുന്നത്.
'ഇസ്രയേലിന്റെ നടപടി അവിശ്വനീയമാം വിധം ഞെട്ടിക്കുന്നതും ഭീകരുവമാണെന്ന് എ പി പ്രസിഡന്റ് േ്രഗ പ്രയിറ്റ് പറഞ്ഞു. സൈനിക നടപടിയെക്കുറിച്ച് ഇസ്രയേല്‍ സര്‍ക്കാരിന്റെ പ്രതികരണം ആരായുമെന്നും അദ്ദേഹം അറിയിച്ചു.
തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ പറഞ്ഞു. 'അല്‍ ഷിഫ ആശുപത്രിയിലാണ് ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകരുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.' ഇതിന് മുന്‍പ് അല്‍ ഷിഫയെ ഇസ്രയേല്‍ ലക്ഷ്യം വെച്ചിട്ടുണ്ട്.
എന്നാല്‍ ആശുപത്രിയാണെന്ന വിശ്വാസത്തിലാണ് ഞങ്ങളിവിടെ അഭയം പ്രാപിച്ചിരിക്കുന്നത്. ഗാസയിലെ ഏക സുരക്ഷിത സ്ഥലം ഇതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' തങ്ങളുടെ കറസ്‌പോണ്ടന്റായ യുമാന്‍ അല്‍ സെയ്ദ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
'കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഞാന്‍ ഈ കെട്ടിടത്തിലുന്നാണ് ജോലി ചെയ്തത്. ഇപ്പോള്‍ രണ്ടേ രണ്ട് സെക്കന്റിനുള്ളില്‍ എല്ലാ ഇല്ലാതായി'-അല്‍ ജസീറ മാധ്യമപ്രവര്‍ത്തകനായ സഫത് അല്‍ ഖലൂത് പറഞ്ഞു.
കെട്ടിടത്തിലുള്ള ആളുകളെ ഒഴിപ്പിക്കാന്‍ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു ഇസ്രയേല്‍ സേനയുടെ ആക്രമണം. ഹമാസിനെ സഹായിക്കുന്നവര്‍ കെട്ടിടത്തിലുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രനണം. ബോംബ് സ്‌ഫോടനത്തില്‍ പന്ത്രണ്ട് നിലയുള്ള ബില്‍ഡിങ് പൂര്‍ണമായും തകര്‍ന്നുവീണു.
https://www.facebook.com/Malayalivartha

























