"ഇസ്രായേല്‍ ഞങ്ങളെ വെറുക്കുന്നു! ഞങ്ങള്‍ ചെയ്ത തെറ്റ് എന്താ.... എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ വെറും 10 വയസ്സുകാരി മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? പൊട്ടിക്കരഞ്ഞ് ഗസ്സയിലെ പത്തുവയസ്സുകാരി

അതിദാരുണമായി ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 150 കഴിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 42 പേര്‍ കുട്ടികളാണ്, 22 പേര്‍ സ്ത്രീകളും. തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ കൂട്ടത്തില്‍ അഭയാര്‍ഥി ക്യാമ്പും മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുമുണ്ട്.
ഇപ്പോള്‍ നദീനെ അബ്ദെല്‍ എന്ന 10 വയസ്സുകാരി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞതിങ്ങനെ-
“എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞാന്‍ വെറും 10 വയസ്സുകാരി മാത്രമാണ്. ഞാനെന്താണു ചെയ്യേണ്ടത്? ഈ തകര്‍ന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക് കഴിയുമോ? ഞാന്‍ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്‍റെ മനുഷ്യരെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ.
എന്നാല്‍ ഞാന്‍ വെറുമൊരു കുട്ടിയാണ്. എന്‍റെ മനുഷ്യര്‍ക്കായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ ഒന്നിനും കഴിയുന്നില്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ കരയുകയാണ്. ഇങ്ങനെയൊക്കെയുണ്ടാകാന്‍ ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? എന്‍റെ കുടുംബം പറയുന്നത് ഇസ്രായേല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്ങള്‍ മുസ്‍ലിംകളായതുകൊണ്ട് അവര്‍ക്ക് ഞങ്ങളെ ഇഷ്ടമില്ലെന്നാണ്. എനിക്ക് ചുറ്റുമുള്ളവരെ കണ്ടോ? അവര്‍ വെറും കുഞ്ഞുങ്ങളാണ്. എന്തുകൊണ്ടാണ് മിസൈലുകള്‍ അവര്‍ക്കു നേരെ അയക്കുന്നത്? എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല. ഇത് ശരിയല്ല”
അതേസമയം, അതിക്രൂരമായി ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷം തുടരവെ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ. ദോഹയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. ഗാസ മുനമ്പിലെ സംഘര്‍ഷം, ശൈഖ് ജറായിലെ കുടിയൊഴിപ്പിക്കല്‍, അല്‍ അഖ്‌സ പള്ളിയില്‍ നടന്ന ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി അറിയിച്ചു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം മരണപ്പെട്ടിരിക്കുകയാണ്. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു.
കൂടാതെ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്, അല്‍ ജസീറ അടക്കമുള്ള 12 മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ അടങ്ങുന്ന കെട്ടിടം ഇസ്രായേൽ ബോംബിട്ട് തകർത്തിരുന്നു.അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.
എന്നാല്‍ അക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. ഹമാസും ഇസ്രായേല്‍ സേനയും ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് യു എൻ നിർദേശം. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് ഓഫീസുകളില്‍ തകര്‍ന്ന സംഭവത്തില്‍ തുര്‍ക്കി പ്രതിഷേധം രേഖപ്പെടുത്തി.
സംഘര്‍ഷങ്ങളുടെ പശ്ചാചത്തലത്തില്‍ യുഎന്‍ സുരക്ഷാ സമിതി ഇന്ന് യോഗം ചേരും. അതേസമയം ആക്രമണത്തില്‍ നിന്ന് പിന്നോട്ടേക്കില്ലെന്നാണ് നെതന്യാഹു ശനിയാഴ്ചയും ആവര്‍ത്തിച്ചത്. ആവശ്യമുള്ള സമയത്തോളം വ്യോമാക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
' ഈ ഏറ്റുമുട്ടലിന്റെ കുറ്റബോധം വഹിക്കുന്നത് ഞങ്ങളല്ല. ഞങ്ങളെ ആക്രമിക്കുന്നവരാണ്,' എന്നായിരുന്നു നെതന്യാഹുവിന്റെ വാക്കുകൾ. ഹമാസ് പ്രതിരോധത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ഇസ്മയില്‍ ഖത്തറില്‍ നടന്ന റാലിയില്‍ വ്യക്തമാക്കി. 'പ്രതിരോധമാണ് ജറുസലേമിലേക്കുള്ള എളുപ്പ വഴി, ജറുസലേം തലസ്ഥാനമായുള്ള പാലസ്തീന്‍ രാജ്യത്തില്‍ കുറഞ്ഞതൊന്നും പാലസ്തീനികള്‍ സ്വീകരിക്കില്ല,' ഹമാസ് നേതാവ് അറിയിച്ചു.
https://www.facebook.com/Malayalivartha

























