ഇസ്രായേൽ സൈന്യത്തിന്റെ അടുത്ത നീക്കം... ഗാസയിൽ മരിച്ചു വീണത് 170ലേറെ പേർ... നെതന്യാഹുവിന്റെ ചെക്ക് മേറ്റ്...

പാലസ്തീൻ ജനതയ്ക്ക് നേരെയുള്ള ആക്രമണം അതിരൂക്ഷമായി തുടരുകയാണ് ഇസ്രായേൽ സൈന്യം. ഞായറാഴ്ച രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ 26 പാലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രണ്ട് കെട്ടിട സമുച്ചയങ്ങൾ സ്ഫോടനത്തിൽ തകർന്നു തരിപ്പണമായി. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതോടെ, ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ ഒരാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 170 പിന്നിട്ടു കഴിഞ്ഞു. മരിച്ചവരിൽ 41 കുട്ടികളും ഉൾപ്പെടും എന്നതാണ് ഏറെ ഹൃദയഭേദകമായ വാർത്ത.
തുടർച്ചയായ ഏഴാം ദിവസമാണ് ഗാസയ്ക്കു മേൽ ഇസ്രായേൽ ബോംബ് വർഷം നടത്തുന്നത്. ഇനിയും തുടരുമെന്നും വരും ദിവസങ്ങളിൽ ആക്രമണം കനപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുകയുണ്ടായി. ഹമാസുമായി ചർച്ചകൾക്കൊടുവിൽ ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറും ഇസ്രായേൽ തള്ളിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അസോസിയേറ്റഡ് പ്രസ്, അൽജസീറ ഉൾപെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബിൽഡിംഗ് ടവർ തകർത്ത ആക്രമണത്തിൽ അടുത്ത കുടുംബങ്ങളിലെ എട്ടു കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ഫലസ്തീനിലെ മിക്ക മാധ്യമങ്ങളുടെയും ആസ്ഥാനം പ്രവർത്തിച്ച 12 നില ടവറിനു നേരെ ബോംബറുകൾ വർഷിച്ചത്.
കുടുംബങ്ങൾ താമസിച്ച 60 അപ്പാർട്ടുമെൻറുകളും ഈ കെട്ടിടത്തിലുണ്ടായിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അവശ്യ വസ്തുക്കൾ മാറ്റാൻ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെയായിരുന്നു ആറു തവണ തുടരെ ബോംബ് വർഷം നടത്തിയത്. ഹമാസിന്‍റെ ഇന്‍റലിജൻസ് വിങ്ങ് പ്രവർത്തിച്ചത് ഈ കെട്ടിടത്തിൽ നിന്നാണെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടത്.
അതേദിവസം തന്നെ ഗാസയിലെ പാലസ്തീനി അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിലും നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിരുന്നു. ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഗാസയിലെ വീടും ആക്രമണത്തിനിരയായിട്ടുണ്ട്. ഇവിടെ അദ്ദേഹം ഉണ്ടായിരുന്നോ എന്നുള്ളത് ഇതുവരെയും വ്യക്തമല്ല. ശനിയാഴ്ച രാത്രി നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ടു പാലസ്തീനികൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇസ്രായേലിൽ ഫലസ്തീനി- ജൂത വംശീയ സംഘർഷങ്ങളും അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം 11 പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വെസ്റ്റ് ബാങ്കിൽ രണ്ട് പേർ കൂടി മരിച്ചു.
അതേസമയം, ആക്രമണത്തിൽ ഓഫീസ് നാമാവശേഷമായിട്ടുണ്ടെങ്കിലും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേലിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരും വരെ ഏറ്റവും പുതിയ വാർത്തകളുമായി രംഗത്തുണ്ടാകുമെന്ന് അൽജസീറ ചാനൽ അറിയിച്ചിട്ടുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ പൂർണമായി തകർന്ന അവസ്ഥയിലാണ് ഗാസ ഇപ്പോഴുള്ളത്. ഇതിനകം തന്നെ നൂറിലധികം പേരുടെ ജീവൻ നഷ്ടമായ അതിക്രമത്തിൽ, നിസ്സഹായരായ പാലസ്തീൻ ജനത ലോകത്തോട് സഹായം അഭ്യർഥിക്കുകയാണ്.
അഭയാർഥി ക്യാമ്പു പോലും വിടാതെ ബോംബിടുന്ന ഭീകരത കൂടുതൽ രൗദ്രമായി മാറുേമ്പോൾ അമേരിക്കയും യുഎന്നും ഉൾപ്പെടെയുള്ളവർ നിസ്സംഗമായി നോക്കിനിൽക്കുകയാണ്.
സംഘര്‍ഷം രൂക്ഷമായതോടെ ഗസ്സയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിട്ടുണ്ട്. ഇസ്രായേല്‍ ബോംബിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് ഫലസ്തീനികള്‍ വടക്കന്‍ ഗസ്സയില്‍ യു.എന്‍ നടത്തുന്ന സ്കൂളിലെ ഷെല്‍ട്ടറില്‍ അഭയം തേടിയിട്ടുണ്ട്.
ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം 10,000ഓളം പാലസ്തീനികള്‍ ഗസ്സ സിറ്റിയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്ന് യു.എന്‍ അറിയിച്ചു. ടാങ്കുകളുമായി ഇസ്രായേൽ കരമാർഗത്തിലൂടെ യുദ്ധം തുടങ്ങിയതോടെ, വടക്കു-കിഴക്കൻ അതിർത്തിയോടു ചേർന്ന ഗാസയിലെ കുടുംബങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു.
https://www.facebook.com/Malayalivartha

























