യുദ്ധം തുടരും: യുഎൻ രക്ഷാസമിതി യോഗത്തിനിടയിലും ഗാസ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം, ഗാസയിൽ കൊല്ലപ്പെട്ടത് 200ഓളം പേര്‍

ഞായറാഴ്ച മാത്രം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് 42 പേര്‍. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര സമൂഹം ശ്രമം തുടരുമ്പോഴും യുദ്ധം തുടരുമെന്ന വ്യക്തമായ സൂചനയാണ് ഇസ്രയേൽ നല്‍കുന്നത്.
മുഴുവൻ ശക്തിയും ഉപയോഗിച്ച് ആക്രമണം തുടരുകയാണെന്നും ആക്രമണം നീളുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച ടിവിയിലൂടെ പ്രതികരിച്ചു.
ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസ് നേതാക്കള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും നെതന്യാഹുവും പ്രതിരോധ മന്ത്രി ബെന്നി ഗാൻ്റ്സും വ്യക്തമാക്കി.
2004ൽ ഗാസയിൽ നടന്ന യുദ്ധത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് നിലനിന്നിരുന്ന ബഹുനിലക്കെട്ടിടം ഇസ്രയേൽ ബോംബിട്ടു തകര്‍ത്തതും വലിയ വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.
അതേസമയം, വിഷയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യുഎൻ രക്ഷാസമിതി തീരുമാനമാകാതെ പിരിഞ്ഞു. ആക്രമണം നിര്‍ത്താനാകില്ലെന്ന് ഹമാസും ഇസ്രയേലും നിലപാടെടുത്തതോടെയാണിത്.
ആക്രമണം നിര്‍ത്തണമെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യോഗത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാൽ യുഎൻ രക്ഷാസമിതി യോഗത്തിനിടയിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു.ഏറ്റുമുട്ടലിൽ ഇസ്രയേലിൽ ഇതുവരെ 10 പേരും ഗാസയിൽ 197 പേരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ആക്രമണങ്ങളിൽ ഗാസയിൽ ഏകദേശം 40,000ത്തോളം പേര്‍ വീടുപേക്ഷിച്ച് രക്ഷപെട്ടെന്നാണ് ഗാസ ആരോഗ്യവിഭാഗം പറയുന്നത്. യുഎൻ സഹായത്തോടെ ഗാസയിൽ നിര്‍മിച്ച നാൽപതോളം സ്കൂളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറിയെന്ന് പലസ്തീനിയൻ അഭയാര്‍ഥികള്‍ക്കായുള്ള യുഎൻ ഏജൻസിയും യോഗത്തിൽ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലെ വൈദ്യുതബന്ധം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളത് .
അതേസമയം, സാധാരണക്കാരെ ബാധിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്ത ശേഷമാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിൽ സൈനികതാവളങ്ങളുണ്ടാക്കുന്ന രീതിയാണ് ഹമാസ് പിന്തുടരുന്നതെന്നും
യുഎൻ ഇസ്രയേൽ അംബാസഡര്‍ ആരോപിച്ചു. എന്നാൽ ഇസ്രയേലിൻ്റേത് യുദ്ധ കുറ്റകൃത്യമാണെന്നായിരുന്നു പലസ്തീൻ്റെ ആരോപണം. പക്ഷെ, രക്തച്ചൊരിച്ചിലിനു കാരണം ഹമാസ് ആണെന്നാണ് ഇസ്രയേലിൻ്റെ മറുപടി.
https://www.facebook.com/Malayalivartha

























