നിലവിളിക്കുന്ന ഒരു ജനതയുടെ ജീവിതം; പാലസ്തീനികള്‍ കൂട്ടപാലായനം ആരംഭിച്ചു, ഹമാസ് അയവില്ലാതെ പോരാട്ടം നടത്തുമ്പോള്‍ കര - ആകാശ യുദ്ധം തുടങ്ങി ഇസ്രയേല്‍, പ്രതിരോധത്തിന്‍റെ എല്ലാ അടവുകളും പുറത്തെടുത്ത് ഇസ്രേയേല്‍

ഗാസയിൽ ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ലാതെ തുടരുന്നു. ഗാസയില്‍ നിന്ന് പാലസ്തീനികള്‍ കൂട്ടപാലായനം ആരംഭിച്ചു. ഹമാസ് ഭീകരസംഘടന അയവില്ലാതെ പോരാട്ടം നടത്തുമ്പോള്‍ കര ആകാശം യുദ്ധം തുടങ്ങിയിരിക്കുകയാണ് ഇസ്രയേല്‍. പ്രതിരോധത്തിന്‍റെ എല്ലാ അടവുകളും പുറത്തെടുത്തിരിക്കുകയാണ് ഇസ്രേയേല്‍. ഇന്ന് ന്യൂസിന്‍ ചര്‍ച്ച ചെയ്യുന്നു . ഹമാസ് അധികാരത്തിൽ വന്നതു മുതൽ ഗാസയുടെ ഇന്നത്തെ അവസ്ഥ.
മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻ തീരത്തുള്ള ഒരു സ്വയംഭരണാധികാരമുള്ള പ്രദേശമാണ് ഗാസ സ്ട്രിപ്പ് . തെക്കുപടിഞ്ഞാറ് ഈജിപ്റ്റ് കിഴക്കും വടക്കും ഇസ്രായേൽ എന്നിവയാണ് അതിർത്തികൾ. 2007 മുതൽ ഈ പ്രദേശം പ്രായോഗികതലത്തിൽ ഹമാസ് എന്ന സംഘടനയാണ് ഭരിക്കുന്നത്. 2012 മുതൽ ഐക്യരാഷ്ട്രസഭ ഈ പ്രദേശം പലസ്തീൻ രാജ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നു. റാമള്ളായിലെ പലസ്തീനിയൻ ഭരണകൂടം ഈ പ്രദേശത്തിന്റെ മേൽ അധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഹമാസ് അവകാശപ്പെടുന്നത് പലസ്തീനിയൻ അഥോറിറ്റിയുടെ അധികാരം തങ്ങൾക്കാണ് ലഭിക്കേണ്ടതെന്നാണ്. ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ സമരസപ്പെട്ട് മുന്നോട്ടുപോകാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല.
എന്നാല്‍ 1948-ലെ യുദ്ധം അവസാനിച്ചതോടെയാണ് ഗാസ സ്ട്രിപ്പിന്റെ വടക്കും കിഴക്കുമുള്ള അതിർത്തികൾ രൂപപ്പെട്ടത്. ഇത് ഇസ്രായേലും ഈജിപ്റ്റും തമ്മിലുള്ള വെടിനിർത്തൽ കരാറനുസരിച്ച് 1949 ഫെബ്രുവരി 24-ന് അംഗീകരിക്കപ്പെട്ടു. ആദ്യം ഗാസ സ്ട്രിപ്പിന്റെ ഭരണം നടത്തിയിരുന്നത് 1948-ൽ അറബ് ലീഗ് സ്ഥാപിച്ച പാലസ്തീൻ ഭരണകൂടമായിരുന്നു. ഈജിപ്റ്റിന്റെ സൈനിക നിയന്ത്രണത്തിൻ കീഴിൽ ഒരു പാവ സർക്കാർ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവർത്തിച്ചിരുന്നത്. ഇത് ഐക്യ അറബ് റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട് 1959-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്ഷ്യൻ സൈനിക ഗവർണറായിരുന്നു. ഇസ്രായേൽ 1967-ൽ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്റ്റിൽ നിന്ന് പിടിച്ചെടുത്തു.
1993-ൽ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തിൽ പാലസ്തീൻ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം പലസ്തീനിയൻ അഥോറിറ്റിക്ക് നൽകപ്പെട്ടു. ആകാശം, ജലം അതിർത്തി കടക്കുന്ന സ്ഥാനങ്ങൾ എന്നിവയുടെ നിയന്ത്രണം ഇസ്രായേൽ തുടർന്നും കൈവശം വച്ചു. ഈജിപ്റ്റുമായുള്ള കര അതിർത്തിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ കൈവശമായിരുന്നു. 2005-ൽ ഇസ്രായേൽ ഗാസ സ്ട്രിപ്പിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി. 2006-ലെ പലസ്തീനിയൻ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതൽ ഹമാസ് ഗാസ സ്ട്രിപ്പിന്റെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. പലസ്തീൻ ഭരണകൂടം ഗാസയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
ഹമാസിന്റെ നിയന്ത്രണത്തിലായതോടെ ഇസ്രയേലും ഈജിപ്തും ഗാസയ്ക്ക് വിലക്ക് ഏർപ്പെടുത്തി. എതിരാളികളുടെ കൈവശം ആയുധങ്ങൾ എത്താതിരിക്കാനാണ് ഉപരോധമെന്ന് ഇസ്രയേൽ ആവർത്തിക്കുമ്പോഴും എല്ലാത്തരത്തിലും ഈ വിലക്ക് ജനജീവിതം ദുസ്സഹമാക്കി. ഗാസയുടെ സമ്പദ്‌വ്യവസ്ഥ തകർന്നു. തൊഴില്ലില്ലായ്മ 50 ശതമാനമാണ്. വൈദ്യുതി ഇല്ലായ്മ സ്ഥിരമാണ്. കുടിവെള്ളം പോലും മലിനമായി. മാത്രമല്ല, വിദേശത്തെ ജോലിക്കോ പഠനത്തിനോ കുടുംബത്തെ സന്ദർശിക്കാനോ പോലും കടുത്ത നിയന്ത്രണം പലസ്തീൻകാർ നേരിടേണ്ടിവന്നു. അതിനാൽ തന്നെ ഗാസ എന്നത് ലോകത്തിലെ ഏറ്റവും വലിയ ‘തുറന്ന ജയിൽ’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മൂന്നു യുദ്ധങ്ങളാണ് ഹമാസും ഇസ്രയേലും നടത്തിയിട്ടുള്ളത്. ഇതിനൊപ്പം ചെറിയതോതിലുള്ള നിരവധി പോരാട്ടങ്ങളും. 2014ലെ യുദ്ധമാണ് ഏറ്റവും തീവ്രതയേറിയത്. 50 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ 2,200 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിൽ അധികവും സാധാരണ പൗരന്മാരായിരുന്നു. 73 ഇസ്രയേൽ പൗരന്മാരും കൊല്ലപ്പെട്ടു.
എന്നാല്‍ ഇസ്രയേലുമായി സമാധാനം എന്നത് നിരന്തരം തള്ളിക്കളയുന്ന സംഘടനയാണ് ഹമാസ്. ഇസ്രയേലിനെ എന്നന്നേക്കും തകർത്ത് ആത്യന്തിക വിജയം നേടുക എന്നതുതന്നെയാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രയേലും പലസ്തീനും സഹവർത്തിത്വത്തോടെ കഴിയുക എന്ന ‘ഇരു രാഷ്ട്ര പരിഹാരം’ അംഗീകരിക്കുന്ന വിഭാഗമാണ് ഫത്താ. അതിനാൽത്തന്നെ യുദ്ധമുണ്ടായാൽ അതു ഫത്തായുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തേക്കാം. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫത്താ ഭരണകൂടം ഈ മാസം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. ഈ നീക്കം ഭരണകൂടത്തിലും ഹമാസ് ഉൾപ്പെടെയുള്ള എതിർ വിഭാഗത്തിലും പ്രതിഷേധം ഉയരാൻ കാരണമായി. അബ്ബാസിനോടും ഫത്തായോടുമുള്ള ജനങ്ങളുടെ എതിർപ്പ് മുതലെടുക്കാനുള്ള അവസരമായാണ് ഹമാസും ഈ സംഘർഷത്തെ കാണുന്നതെന്നാണ് വിലയിരുത്തൽ. 14 വർഷമായി ഗാസ ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഇസ്രയേലിനോടു നേർക്കുനേർ പോരാടുന്ന ഹമാസിനോട് വെസ്റ്റ് ബാങ്ക് ജനത താദാത്മ്യം പ്രാപിക്കുന്നുവെന്നാണ് പലസ്തീനിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























