ബ്രിട്ടണില്‍ എങ്ങും ജാഗ്രത; ഇന്ത്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന നോട്ടിങ്ഹാമും ബോള്‍ട്ടനും ലെസ്റ്ററും അടങ്ങിയ സ്ഥലങ്ങളില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ പത്തു ദിവസത്തെ വളര്‍ച്ച മൂന്നാം വ്യാപന ഭയം ഉളവാക്കുന്നത്; ലോക്ക്ഡൗൺ വീണ്ടും അനിവാര്യം! ബോറിസ് ജോണ്‍സന്റെ രാഷ്ട്രീയ ഭാവി തുലാസിലോ?

ബ്രിട്ടനില്‍ മൂന്നാം തരംഗത്തിന്റെ ഭീഷണിയുമായി എത്തിയിരിക്കുന്ന ഇന്ത്യന്‍ വകഭേദത്തെ നേരിടാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. ജൂണ്‍ 21 ന് പ്രഖ്യാപിക്കേണ്ട അവസാനഘട്ട ഇളവുകള്‍ നീട്ടുക, പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക
തുടങ്ങിയ പരിപാടികളാണ് നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. കഴിഞ്ഞ വേനല്‍ക്കാലത്ത് നടപ്പിലാക്കിയ ടയര്‍ സിസ്റ്റത്തിന്റെ ചുവടുപിടിച്ച്, രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടേക്കും.
ഇതുകൂടാതെ ഇത്തരം സ്ഥലങ്ങളിലെ കടകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയും അടച്ചിടാന്‍ ഉത്തരവിറക്കിയേക്കും. അതോടൊപ്പം തന്നെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അവസാന വട്ട ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ഏതാനും ആഴ്‌ച്ചകള്‍ കൂടി നീട്ടാന്‍ ആലോചിക്കുന്നതും.
ഇതില്‍ ഏത് മാര്‍ഗ്ഗം സ്വീകരിച്ചാലും, ഏറ്റവുമധികം നഷ്ടങ്ങള്‍ ഉണ്ടാകുന്ന ഹോസ്പിറ്റാലിറ്റി, ചില്ലറ വില്പന തുടങ്ങിയ മേഖലകള്‍ക്ക് 18,000 പൗണ്ട് വരെ സാമ്പത്തിക സഹായം ലഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബോള്‍ട്ടനില്‍ ഇന്ത്യന്‍ വകഭേദം ബാധിച്ച് ആശുപത്രിയിലെത്തിയവരില്‍ ഭൂരിഭാഗം പേരും വാക്സിന്‍ എടുക്കാത്തവരാണ് എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കൊക്ക് ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞു.
ഇത്തരത്തില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് സംരക്ഷണമൊരുക്കുവാനായി ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടു പോകുന്നതിനെ പിന്തുണയ്ക്കാന്‍ ആകില്ലെന്ന് ഒരു കൂട്ടം ഭരണകക്ഷി എം പിമാര്‍ തന്നെ ഉറപ്പിച്ചു പറഞ്ഞു.
വാക്സിന്‍ എടുക്കാത്ത ഒരു ചെറിയ കൂട്ടത്തിന് അപകടമുണ്ടാക്കുമെന്ന് ശാസ്ത്രലോകം പറഞ്ഞാലും, ലോക്ക്ഡൗണ്‍ ഇളവുകളുമായി മുന്നോട്ട് പോകണമെന്നും അവര്‍ ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടു.
ജൂണ്‍ 21 കഴിഞ്ഞും ലോക്ക്ഡൗണ്‍ നീളുകയാണെങ്കില്‍ അത് ബോറിസ് ജോണ്‍സന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് ഒരു കാബിനറ്റ് മന്ത്രിയും സൂചിപ്പിച്ചു. നേരത്തേ ബ്രെക്സിറ്റിനുള്ള തീയതി പ്രഖ്യാപിച്ച് അതേ തീയതിയില്‍ അത് നടത്താനാകാതെ പോയ തെരേസ മേയുടെ അനുഭവം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇതുവരെ 2,323 പേരിലാണ് ബ്രിട്ടനില്‍ ഇന്ത്യന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. അതില്‍ 483 പേര്‍ ബോള്‍ട്ടണിലും ബ്ലാക്ക് ബേണിലുമുള്ളവരാണ്.
ഈ ഭാഗങ്ങളില്‍ ഇന്ത്യന്‍ ഇനത്തിന്റെ വ്യാപനം എല്ലാ പ്രായക്കാരിലും വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇന്ത്യന്‍ ഇനം ബ്രിട്ടനില്‍ വ്യാപകമാകുമെന്ന് ഈ രംഗത്തെ വിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ വൈകിയതിന്റെ കാരണം വെളിപ്പെടുത്താന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ഉയരുകയാണ്. ഈ കാലതാമസമാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിച്ചത് എന്ന വികാരം പൊതുവെ ബ്രിട്ടനില്‍ ശക്തമാണ്.
https://www.facebook.com/Malayalivartha

























