ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നങ്ങള്‍ക്കിടെ ഇസ്രായേലിന് 735 മില്യണ്‍ ഡോളറിന്റെ ആയുധ കച്ചവടത്തിന് അനുമതി നല്‍കി അമേരിക്ക

ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നങ്ങള്‍ക്കിടെ കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ അനുമതി നല്‍കി യു.എസ് വൈറ്റ് ഹൗസ്. 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വില്‍ക്കാനാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം ആയുധക്കച്ചവടത്തിനെതിരെ ഫലസ്തീനെ അനുകൂലിക്കുന്ന ഡെമോക്രാറ്റ് അംഗങ്ങള്‍ തന്നെ രംഗത്തെത്തി. വെടിനിര്‍ത്തലിന് യാതൊരു സമ്മര്‍ദവും ചെലുത്താതെ, സ്മാര്‍ട്ട് ബോംബുകള്‍ കച്ചവടം നടത്തുന്നതിലൂടെ കൂടുതല്‍ കൂട്ടക്കുരുതി നടത്താന്‍ മാത്രമേ സഹായിക്കൂവെന്ന് ഒരു ഡെമോക്രാറ്റ് അംഗം പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 198 ആയി. 1300 ലേറെ ഫലസ്തീനികള്‍ക്ക് പരുക്കേറ്റു.
രണ്ട് കുട്ടികളടക്കം പത്തു പേരുടെ മരണമാണ് ഇസ്രായേലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം വിഷയത്തില്‍ തുര്‍ക്കി പല രാജ്യങ്ങളെയും സമീപിച്ചിട്ടുണ്ട്. ഗാസ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായം തുര്‍ക്കി തേടി.
ഗാസ മുനമ്പിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്തതിന് ഇസ്രായേലിനെതിരെ ഉപരോധം സ്വീകരിക്കാന്‍ ലോക രാജ്യങ്ങളെ അണിനിരത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha




















