ഇളവ് പ്രഖ്യാപിച്ചതോടെ വീട്ടില്‍ അടച്ചിരുന്ന ബ്രിട്ടീഷുകാര്‍ കൂട്ടത്തോടെ വിദേശത്തേക്ക്; മടങ്ങി വരുന്നവര്‍ രോഗ വാഹകരാകല്ലെന്ന് ഉറപ്പുവരുത്താല്‍ പൊലീസ്; ദിവസവും 10,000 വീടുകളില്‍ എങ്കിലും പൊലീസ് എത്തി പരിശോധിക്കും

വിദേശയാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും, കൊവിഡിനെതിരെയുള്ള കരുതല്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല എന്ന് തെളിയുകയാണ്. വിദേശയാത്ര നടത്തി തിരിച്ചെത്തുന്നവരുടെ വീടുകളില്‍ ഏതു നിമിഷവും പൊലീസ് എത്തിയേക്കാം എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പ്രീതി പട്ടേല്‍.
ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി തുടങ്ങി ആംബര്‍ ലിസ്റ്റില്‍ പേരുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ നിയമപ്രകാരം ആവശ്യമായ 10 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകുന്നുണ്ടോ എന്ന് പരിശോധിക്കുവാനാണിത്.
ഒരു ദിവസം 10,000 വീടുകള്‍ വരെ സന്ദര്‍ശിക്കുവാന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. കഴിഞ്ഞയാഴ്‌ച്ച 30,000 വീടുകള്‍ സന്ദര്‍ശിച്ചതായും അഭ്യന്തര സെക്രട്ടറി വെളിപ്പെടുത്തി. ഹോം ക്വാറന്റൈന് വിധേയരാകേണ്ട സമയത്ത് അരെങ്കിലും വീടിന് പുറത്ത്
കാണപ്പെട്ടാല്‍ 10,000 പൗണ്ട് വരെ പിഴ ഈടാക്കും. വരുന്ന മാസത്തോടെ കൊവിഡ് നിയന്ത്രണങ്ങള്‍ പാടെ നീക്കം ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം.
ആംബര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ ശരാശരി നിലവാരത്തിലാണ് രോഗവ്യാപനം ഉള്ളത്. തീരെ ഒഴിവാക്കാന്‍ ആകാത്ത അവസരങ്ങളില്‍ മാത്രമേ ഈ രാജ്യങ്ങളിലേക്ക് പോകാവൂ എന്നാണ് സര്‍ക്കാര്‍ ഉപദേശം . എന്നാല്‍ ഈ വാരാന്ത്യത്തിനു മുന്‍പ് തന്നെ ഏകദേശം 2.7 ലക്ഷം ബ്രിട്ടീഷുകാര്‍ ആംബര്‍ ലിസ്റ്റിലുള്ള
വിവിധ രാജ്യങ്ങളിലേക്ക് പറക്കും എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കായി പ്രതിദിനം 54,000 യാത്രക്കാര്‍ക്ക് വരെ പോകാവുന്ന തരത്തില്‍ 1,300 വിമാന സര്‍വ്വീസുകളാണ് ഷെഡ്യുള്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍, ജൂണ്‍ 21 ന് നിയന്ത്രണങ്ങള്‍ എല്ലാം അവസാനിക്കാന്‍ ഇരിക്കെ, ഇത്തരത്തിലുള്ള കടുത്ത നടപടികള്‍ വിപരീത ഫലം ഉളവാക്കിയേക്കും എന്ന് ചിൽ ടോറി എം പിമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, കൊവിഡിനെതിരെ ഇതുവരെ ബ്രിട്ടന്‍ കൈവരിച്ച നേട്ടങ്ങളെ കേവലം അശ്രദ്ധകൊണ്ട് ഇല്ലാതെയാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
വിദേശത്തുനിന്നെത്തുന്നവര്‍ രോഗ വാഹകരാകില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത് അത് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്ന നിലപാടാണ് ആഭ്യന്തര വകുപ്പിനും.
അതേസമയം, നിലവില്‍ ബ്രിട്ടനില്‍ വ്യാപനത്തിലുള്ള എല്ലാ ഇനം കൊറോണകളേയും പ്രതിരോധിക്കാന്‍ വാക്സിനുകള്‍ക്ക് കെല്‍പുണ്ടെന്ന് ബോറിസ് ജോണ്‍സനും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കും ഉറപ്പിച്ചു പറയുന്നു. രോഗവ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ വാക്സിന്‍ പദ്ധതി സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























