40 വര്‍ഷത്തിന് ശേഷം 'സഫേല'യെ മസീറയില്‍ കണ്ടെത്തി; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയേറെയുള്ള വെള്ള സ്വര്‍ണം, 'ഹലിയോട്ടസ് മറിയ'എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഒറ്റ ഷെല്‍ ജീവി

വിലപിടിപ്പുള്ള കടല്‍ വിഭവമായ 'സഫേല' 40 വര്‍ഷത്തെ ഇടവേളക്ക് ശേഷം മസീറയില്‍ കണ്ടെത്തി. 1977ലാണ് മസീറ ദ്വീപില്‍ അവസാനമായി സഫേല വിളവെടുപ്പ് നടത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലയേറെയുള്ള വെള്ള സ്വര്‍ണം എന്നറിയപ്പെടുന്ന സഫേല നിലവില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലെ ചില കടലില്‍ മാത്രമാണ് കണ്ടു വരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വളരെ അപൂര്‍വമായ സഫേല ഇനങ്ങള്‍ മസീറയില്‍ കണ്ടെത്തിയത്. ഒമാന്‍ കടലിലെ പ്രത്യേക പരിസ്ഥിതി കാരണമാണ് ദേഫാര്‍ മുതല്‍ വുസ്തയിലും സഫേല വളരുന്നത്. 'ഹലിയോട്ടസ് മറിയ'എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സഫേല ഒറ്റ ഷെല്‍ ജീവിയാണ്.
സഫേലയുടെ സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യം പരിഗണിച്ച് കൃഷി, മത്സ്യ, ജലവിഭവ മന്ത്രാലയം ഇവയുടെ സംരക്ഷണത്തിനും വിളവെടുപ്പിനുമായി നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകത്ത് തന്നെ ഏറ്റവും ഗുണ നിലവാരമുള്ളതാണ് ഒമാന്‍ സഫേല. അതിനാല്‍ ഒമാന്‍ സഫേലക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.
ജപ്പാന്‍, ഹോങ്കാങ്, ആസ്ട്രേലിയ, യു.കെ, സൗത്ത് ആഫ്രിക്ക, ന്യുസിലന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്കാണ് ഒമാനില്‍നിന്ന് സഫേല കയറ്റി അയക്കുന്നത്. സലാലയിെല മിര്‍ബാത്ത്, ശര്‍ബത്ത, അല്‍ ഷലീം, അല്‍ ഹലലാനിയ്യാത്ത് എന്നീ തീരങ്ങളിലാണ് സഫേല സമൃദ്ധമായി കാണുന്നത്. കഴിഞ്ഞ സീസണില്‍ 24 മെട്രിക് ടണ്‍ സഫേല ഈ മേഖലകളില്‍ നിന്ന് വിളവെടുത്തിരുന്നു.
ഒരു കിലോ സഫേലക്ക് 60 ഒമാനി റിയാല്‍ വരെയാണ് വില. 56 ഇനം സഫേലകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയില്‍ ഏറ്റവും മികച്ചതാണ് സലാലയില്‍ കണ്ടെത്തിയത്. പ്രത്യേക പരിശീലനം നേടിയ മുങ്ങല്‍ വിദഗ്ധര്‍ക്ക് മാത്രമാണ് സഫേല വിളവെടുക്കാന്‍ കഴിയുക. കടലിനടയില്‍ വളരുന്ന ഈ അപൂര്‍വ ജീവിയെ ഏറെനേരം മുങ്ങിക്കിടന്നാണ് വിളവെടുക്കുന്നത്. പ്രത്യേക ലൈസൻസുകൾ ലഭിച്ചവര്‍ക്ക് മാത്രമാണ് വിളവെടുപ്പ് നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കുന്നത്.
സഫേല സംരക്ഷിക്കുന്നതിെന്‍റ നിരവധി നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വംശനാശം സംഭവിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഏതാനും ദിവസങ്ങള്‍ മാത്രമാണ് സഫേല വിളവെടുപ്പിന് അനുവാദം നല്‍കുന്നത്. ഉല്‍പാദനം കുറവാണെങ്കില്‍ ചില വര്‍ഷങ്ങളില്‍ ഇവയുടെ വിളവെടുപ്പ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്യും.
ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട കടല്‍ ഉല്‍പന്നമായ സഫേലയുടെ സംരക്ഷണത്തിനായി മന്ത്രാലയം ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നുണ്ട്.തെറ്റായ രീതിയില്‍ വിളവെടുപ്പ് നടത്തുന്നതും അമിതമായ വിളവെടുപ്പും ഇവയുടെ വംശനാശത്തിന് കാരണമാക്കുന്നതിനാല്‍ ഏറെ കരുതലോടെയാണ് കൃഷി, മത്സ്യ, ജല വിഭവ മന്ത്രാലയം നടപടികള്‍ എടുക്കുക.
https://www.facebook.com/Malayalivartha

























