ഹമാസ് ഭീകരരോ? വിമോചകരോ?പലസ്തീനില്‍ യുദ്ധക്കളമാക്കിയ ചരിത്രവും, ചോരക്കഥകളും... ഇസ്രയേലിനെ ഇല്ലാതാക്കി പകരം പലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുമോ...

ഇസ്രയേൽ പാലിസ്തീൻ സംഘർഷം കൊടുമ്പിരികൊള്ളുമ്പോൾ പ്രധാനമായും കേൾക്കുന്നതാണ് ഹമാസിനെപ്പറ്റി.. എന്താണ് ഹമാസ്..ഇസ്രായേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയാണ് ഹമാസ്.ഇസ്‌ലാമിക ചെറുത്തുനില്പു പ്രസ്ഥാനം എന്നർത്ഥം വരുന്ന ഹറകത്തുൽ മുഖാവമത്തുൽ ഇസ്‌ലാമിയ എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. എന്നാൽ ഹമാസിനെ പൊതുവെ അറിയപ്പെടുന്നത് ഇങ്ങനെയാണ് ഒരു തീവ്രവാദി, ഇസ്ളാമിക രാഷ്ട്രീയ പാർട്ടി, സാമൂഹ്യ സംഘടന, സ്വന്തം സൈനിക വിഭാഗമായ ഇസെഡിൻ അൽഖാസ്ലാം ബ്രിഗേഡുകൾ എന്നിവയാണ്.കൂടാതെ ഹമാസ് ..
അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഇസ്രയേൽ എന്നിവരുടെ ഭീകര സംഘടനയാണ്. 2000 മുതൽ ഹമാസിനെ 400 ൽ കൂടുതൽ ആക്രമണങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 50 ലധികം ചാവേർ ബോംബാക്രമണങ്ങളും ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. അവയിൽ പലതും ഇസ്രയേലിലെ സാധാരണക്കാരെ ആക്രമിച്ച ഭീകരാക്രമണങ്ങളാണ്. ഭൂരിപക്ഷം ഫലസ്തീനികൾ ഹമാസിനെ ഒരു വിമോചന പ്രസ്ഥാനമായി കരുതുന്നു. ഇതോടെയാണ് ഹമാസ് ലോകശ്രദ്ധയാകർഷിച്ച് തുടങ്ങിയത്.
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവർത്തനം ആരംഭിച്ചത്. സേവന പ്രവർത്തനങ്ങളിലൂടെ ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ പലസ്തീൻ കേന്ദ്രങ്ങളിൽ ഇവർ സ്വാധീനമുറപ്പിച്ചു. തുടർന്ന് ഒന്നര ദശകത്തോളം ഇത്തരത്തിൽ പ്രവർത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987-ൽ ഔദ്യോഗികമായി ഹമാസ് എന്ന സംഘടന രൂപംകൊണ്ടു. ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനുമുമ്പു തന്നെ മുസ്‌ലിം ബ്രദർഹുഡ് ശാഖയെന്ന നിലയിൽ ഹമാസിന്റെ, പലസ്തീൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ സൗദി അറേബ്യ പോലുള്ള ഇസ്‌ലാമികരാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ അടവ് എന്നോണം ഹമാസിന്റെ രാഷ്ട്രീയസേവന പ്രവർത്തനങ്ങളെ ഇസ്രയേൽ പോലും പിന്തുണച്ചിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യാസർ അറഫാത്തിന്റെ പലസ്തീൻ വിമോചന മുന്നണിയേയും ഫത്‌ഹ് രാഷ്ട്രീയ പാർട്ടിയെയും തളർത്താൻ ലക്ഷ്യം വെച്ച് ഹമാസിന്റെ ആദ്യരൂപത്തെ ഇസ്രയേൽ പ്രോത്സാഹിപ്പിച്ചിരുന്നു.
തുടർന്ന് 1970-കളിലും എൺപതുകളുടെ തുടക്കത്തിലും രാഷ്ട്രീയപ്രവർത്തനങ്ങളേക്കാൾ പലസ്തീനികൾക്കിടയിൽ സേവനപ്രവർത്തനങ്ങൾക്കാണ് ഹമാസ് മുൻഗണ നൽകിയത്. ഭരണതലത്തിലെ അഴിമതികൾ തുറന്നുകാട്ടുക, പലസ്തീൻ വികാരം വളർത്തുക എന്നീ മേഖലകളിൽ അവരുടെ പ്രവർത്തനം ഒതുങ്ങി. എന്നാൽ എൺപതുകളുടെ മധ്യത്തിൽ യുദ്ധത്തിലൂടെ ഗാസാ മുനമ്പും, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളും ഇസ്രയേൽ പൂർണ്ണമായി അധിനിവേശപ്പെടുത്തുകയും അവിടെ ഇസ്രയേലി കുടിയേറ്റക്കാരെ കുടിയിരുത്തുകകയും ചെയ്തതോടെ, ഹമാസ് ഷെയ്ക്ക് അഹമ്മദ് യാസീന്റെ നേതൃത്വത്തിൽ സായുധ പോരാട്ടത്തിലേക്ക് നീങ്ങി . ഹമാസ് എന്ന സംഘടന ഔദ്യോഗികമായി ആരംഭിക്കുന്നതും യാസീനാണ്. ഇക്കാലയളവിൽ ഇസ്രയേലിനെതിരെ സായുധ പോരാട്ടങ്ങൾ നടത്താൻ ഈ സംഘടന മുന്നിട്ടിറങ്ങി. 1987 മുതൽ 1993 വരെ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു. 1993-ലെ ഓസ്ലോ ഉടമ്പടിയോടെ സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. യാസർ അറഫാത്ത് പലസ്തീൻ വിമോചന മുന്നണി സമാധാന ചർച്ചകളുടെയും അമേരിക്കൻ സമ്മർദ്ദങ്ങളുടെയും ഫലമായി ഇസ്രായേലിനെ അംഗീകരിച്ചപ്പോൾ ഹമാസ് കീഴടങ്ങാൻ തയ്യാറായില്ല. മാത്രമല്ല പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്തു.
2004 ജനുവരി 26ന് ഹമാസ് നേതാവ് അബ്ദുൽ അസീസ് അൽ രൻതീസി ഇസ്രയേലുമായി വെടിനിർത്തലിൽ താല്പര്യം പ്രകടിപ്പിച്ചു. പകരം വിവിധ കാലഘട്ടങ്ങളിലെ യുദ്ധങ്ങളിലൂടെ കൈവശപ്പെടുത്തിയ പലസ്തീൻ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നീ പ്രദേശങ്ങൾ മാത്രമുൾപ്പെടുത്തി പലസ്തീൻ രാജ്യം രൂപവത്കരിച്ചാൽപ്പോലും തങ്ങൾ പിന്തുണച്ച് ആക്രമണ പാത വെടിയുമെന്ന് ഹമാസിന്റെ പരമോന്നത നേതാവ് അഹമ്മദ് യാസിൻ ഉറപ്പിച്ചു പറയുകയും ചെയ്തു.
എന്നാൽ 2004 മാർച്ച് 22ന് ഇസ്രയേലി സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ അഹമ്മദ് യാസീൻ കൊല്ലപ്പെട്ടു. തുടർന്ന് നേതൃസ്ഥാനമേറ്റെടുത്ത രൻതീസിയും ഒരു മാസം തികയും മുൻപ് 2004 ഏപ്രിൽ 17ന് ഇസ്രയേൽ ബോംബിങ്ങിൽ മരണമടഞ്ഞു. ഇതിനുശേഷം ഖാലിദ് മിശ്‌അൽ ഹമാസ് മേധാവിയായി. പക്ഷേ അദ്ദേഹത്തിനു പലസ്തീനിൽ പ്രവേശനം നിഷേധിക്കപ്പെട്ടിട്ട് വർഷങ്ങളായി. 2002 മുതൽ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ കനത്ത ആക്രമണം നടത്തി. 2005 സെപ്റ്റംബറിൽ ഗാസാ മുനമ്പിൽ നിന്നും ഇസ്രയേൽ സേന പിന്മാറാൻ തയ്യാറായത് ഹമാസിന്റെ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായാണ്.
മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വഴിമാറി നടന്നിരുന്ന ഹമാസ്, യാസിർ അറഫാത്തിന്റെ മരണത്തോടെ ആ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു. അറഫാത്തിന്റെ മരണശേഷം അദ്ദേഹത്തിനോളം തലയെടുപ്പുള്ള നേതാക്കന്മാർ ഫത്ത പാർട്ടിയിൽ ഇല്ലാത്തത് ഹമാസിന്റെ വളർച്ചയ്ക്ക് കാരണമായി. 2004-ൽ പലസ്തീൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. 2006 ജനുവരിയിൽ പലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഫതഹ് പാർട്ടിയെ ബഹുദൂരം പിന്തള്ളിക്കൊണ്ട് ഹമാസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. തീവ്രനിലപാടുകളുള്ള ഹമാസിന്റെ വിജയം രാജാന്ത്യന്തര രാഷ്ട്രീയനിരീക്ഷകർക്കിടയിൽ അത്ഭുതം പടർത്തിയിരുന്നു.
2006-ലെ തെരെഞ്ഞെടുപ്പിൽ ഹമാസ് നേടിയ വിജയം സൂക്ഷമ പരിശോധന അർഹിക്കുന്നതാണ്. ഹമാസിന്റെ വിജയത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്. വർഷങ്ങൾ നീണ്ട സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു അവരുടെ വിജയം. ഹമാസിന്റെ വോട്ടർമാർ ഇക്കാര്യം സൂക്ഷമമായി പരിഗണിച്ചിരുന്നു. ഫത്ഹിന്റെ നേതൃത്വത്തിൽ ഇസ്രയേലുമായി നടന്ന നിരവധി സമാധാന ഉടമ്പടി ശ്രമങ്ങൾ പരാജയപ്പെട്ടതിലുള്ള നിരാശ അവരെ ഹമാസിൽ അഭയം പ്രാപിക്കാൻ പ്രേരിപ്പിച്ചു.
എല്ലാ മേഖലകളിലുമുള്ള ഫത്ഹ് പാർട്ടിയുടെ പരാജയവും ഹമാസിന്റെ വിജയത്തിന് കാരണമാവുകയായിരുന്നു. ഫലസ്തീനികളുടെ ആഭ്യന്തരമായ സുരക്ഷക്കും ക്ഷേമത്തിനും ഫത്ഹ് കാര്യമായി ഒന്നും ചെയ്തിരുന്നില്ല. ഫത്ഹിന്റെ മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയിൽ മുങ്ങികുളിച്ചവരുമായിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും അങ്ങേയറ്റം രൂക്ഷമായിരുന്നു. എന്നാൽ ഫത്ഹ് നേതാക്കൻമാരുടെ ജീവിതം വളരെ ആഢംബരത്തോടെയായിരുന്നു. ഈ ജനദ്രോഹ നയങ്ങൾക്കുള്ള ചുട്ടമറുപടിയാണ് തെരെഞ്ഞെടുപ്പിൽ ജനം നൽകിയത്.
ഫലസ്തീനിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്തുണയും ഹമാസിന് ലഭിച്ചു. ഹമാസ് മന്ത്രിസഭയിലെ ടൂറിസം വകുപ്പ് മന്ത്രിയായി ഒരു ക്രിസ്തുമത വിശ്വാസിയെയാണ് നിയമിച്ചിരുന്നത്. ഹമാസിനെ സംബന്ധിച്ചടത്തോളം തെരെഞ്ഞെടുപ്പ് വിജയം വലിയൊരു വെല്ലുവിളിയായിരുന്നു. തെരെഞ്ഞെടുപ്പിന് മുമ്പ് സ്വീകരിച്ചിരുന്ന നയങ്ങളിലും നിലപാടുകളിലും അവർ മാറ്റങ്ങൾ വരുത്തി. ലോകത്തുടനീളമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ ഹമാസിന്റെ വിജയത്തിൽ സന്തോഷിക്കുകയും തങ്ങളുടെ രാഷ്ട്രീയ രംഗത്തുള്ള മാതൃകയായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ അറബ് ഭരണാധികാരികൾ ഹമാസിന്റെ വിജയത്തെ സംശയത്തോടെയും ആകാംക്ഷയോടെയുമാണ് കണ്ടത്. തങ്ങളുടെ നാടുകളിലുള്ള ഇസ്‌ലാമിസ്റ്റുകൾ ഇതിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുമെന്ന് അവർ ഭയന്നു. എന്നാൽ അറബ് രാജ്യങ്ങളിലെ സെക്യുലറിസ്റ്റുകൾ ഹമാസിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്തുണക്കുന്നതോടൊപ്പം തന്നെ അവരുടെ മതസ്വഭാവത്തെ എതിർക്കുകയും ചെയ്തു.
ജനാധിപത്യത്തെ കുറിച്ച് നിരന്തരമായി സംസാരിച്ച് കൊണ്ടിരുന്ന അന്താരാഷ്ട്ര സമൂഹത്തിന് ഫലസ്തീനിൽ ഒരു ഇസ്‌ലാമിസ്റ്റ് ഭരണകൂടം ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അത് പടിഞ്ഞാറൻ രാഷ്ട്രങ്ങളെ വലിയൊരു ആശയക്കുഴപ്പത്തിലാണ് എത്തിച്ചത്. ഒന്നുകിൽ ജനാധിപത്യത്തെ കുറിച്ച തങ്ങളുടെ വർത്തമാനങ്ങൾ സത്യസന്ധമാണെന്ന് തെളിയിക്കണം. അല്ലെങ്കിൽ ഇസ്രയേലിനെ പരസ്യമായി പിന്തുണച്ച് ലോകമുസ്‌ലിംകൾക്കിടയിൽ തങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തണം. രണ്ടാമത്തെ മാർഗമാണ് അവർ തെരെഞ്ഞെടുത്തത്. മാത്രമല്ല, ഹമാസിനെ അന്താരാഷ്ട്ര തലത്തിൽ നിരോധിക്കാനുള്ള നീക്കങ്ങൾക്ക് തുടക്കം കുറിക്കപ്പെടുകയും ചെയ്തു.
അതുകൂടാതെ 1988-ൽ എഴുതപ്പെട്ട "ഹമാസ് ഉടമ്പടി"യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കണക്കാക്കപ്പെടുന്നത്. ദൈവത്തിന്റെ കൊടി പലസ്തീനിലെ ഓരോ ഇഞ്ചിലും ഉയർത്താനാണ്" ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രയേലിനെ ഇല്ലാതാക്കി പകരം പലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. പലസ്തീൻ രാജ്യം രൂപവത്കരിക്കുമ്പോൾ അതു മതേതരമാകരുതെന്ന നിർബന്ധവും ഹമാസ് പ്രവർത്തകർക്കുണ്ട്. മതനിരപേക്ഷ പലസ്തീനെ പിന്തുണച്ച യാസിർ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണിത്.
38 ഭാഗങ്ങളുള്ള ഹമാസ് ഉടമ്പടിയിൽ സംഘടനയുടെ ഇസ്‌ലാമിക തത്ത്വസംഹിതയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾ പ്രാവർത്തികമാക്കാനാണ് ഉടമ്പടി നിർദ്ദേശിക്കുന്നത്. ഇസ്‌ലാമിക നിലപാടുകൾക്കെതിരെ നിൽക്കുന്നവരെല്ലാം ശത്രുക്കളാണ്. അവരെ നേരിടാനും ഇല്ലാതാക്കാനും ഓരോ മുസൽമാനും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ ജീവിത സാഹചര്യം എന്തുമാകട്ടെ, കടമയുണ്ട്. ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകൻ ഞങ്ങളുടെ മാതൃക, ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദംമ്യമായ ആഗ്രഹം" -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. പലസ്തീൻ എന്ന ഭൂപ്രദേശം "അന്തിമവിധിനാൾ" വരേക്കുമുള്ള മുസ്‌ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha

























