ഐസിസിൽ നിന്നും വീണ്ടുമൊരു മരണവാർത്ത!! മലയാളി എഞ്ചിനിയറെന്ന് ഐസിസ് രേഖയിൽ; പേരുവിവരങ്ങൾ പുറത്തു വിടാതെ ഭീകരർ; സംഘടനയിൽ ചേർന്നത് ഗൾഫിൽ വച്ചെന്ന് മാത്രം അറിവ്

തീവ്രവാദ സംഘടനയിൽ ചേർന്ന മലയാളി എഞ്ചിനീയർ ലിബിയയിൽ കൊല്ലപ്പെട്ടതായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) വാദം സ്ഥിരീകരിക്കാനുളള ശ്രമത്തിൽ സുരക്ഷാ ഏജന്സികൾ. 'നിങ്ങളുടെ രക്തസാക്ഷികളെ അറിയുക' (Know your martyrs) എന്ന ഐസിസ് രേഖയിലാണ് കേരളീയനെപ്പറ്റി പരാമർശം ഉളളത്.
ഗൾഫിൽ ജോലി ചെയ്യുമ്പോൾ ഇസ്ലാം മതം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു അബുബക്കർ അൽ-ഹിന്ദി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊല്ലപ്പെട്ട ഇന്ത്യയിൽ നിന്നുളള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരിൽ നിന്നും വ്യത്യസ്തമായി ഐസിസ് രേഖയിൽ അബുബക്കറിന്റെ യഥാർത്ഥ പേര് ഇവർ പരാമർശിക്കുന്നില്ല. ഇയാൾ സമ്പന്നവും മറ്റ് എൻജീനീയർമാർ ഉളളതുമായി ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചതെന്നത് ഒഴിച്ചാൽ മറ്റു വ്യക്തി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഗൾഫിലേക്ക് പോകുന്നതിനു മുൻപ് അബുബക്കർ ബംഗളുരുവിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഐസിസ് വ്യക്തമാക്കുന്നുണ്ട്.
ഐസിസിൽ ചേർന്ന മറ്റ് മലയാളികളെപ്പോലെ ഹിജ്‌റ (മൈഗ്രേഷൻ) ചെയ്യാൻ അബുബക്കർ ആഗ്രഹിച്ചിരുന്നു എന്നാൽ ഗൾഫിലെ കമ്പനിയുമായുള്ള കരാർ കാലഹരണപ്പെട്ടതിനാൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്നു. ഐസിസ്, തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്ന ലിബിയയിലേക്ക് പോകാൻ ഇയാളോട് ആവശ്യപ്പെട്ടു. എഞ്ചിനീയറായതിനാലും പാസ്‌പോർട്ടിന് ക്രിസ്ത്യൻ നാമം ഉണ്ടായിരുന്നതിനാലും ലിബിയയിലേക്ക് എളുപ്പത്തിൽ എത്താനായി. രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കർ ഒരു ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും രേഖയിൽ പറയുന്നു.
സുരക്ഷാ ഏജൻസികൾ ഇതുവരെ അബുബക്കർ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രേഖയിൽ പരാമർശിച്ച സംഭവങ്ങൾ എപ്പോഴാണ് നടന്നതെന്നും വ്യക്തമല്ല. സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഇല്ലാതായതോടെ ഐസിസ് തങ്ങളുടെ പ്രവർത്തനങ്ങൾ ആഫ്രിക്കയിലേക്ക് മാറ്റുമെന്ന് സുരക്ഷാ വിദഗ്‍ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഐസിസിൽ ചേർന്ന നിരവധി കേരളീയർ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഹിജ്‌റ ചെയ്തിട്ടുണ്ടെങ്കിലും ലിബിയ ആദ്യമായാണ് ചിത്രത്തിൽ വരുന്നത്.2014 ൽ ലിബിയയിൽ വിലയാറ്റ് (പ്രവിശ്യ) രൂപീകരിക്കുന്നതായി ഐസിസ് പ്രഖ്യാപിക്കുകയും നിരവധി വിദേശ പോരാളികളെ രാജ്യത്തേക്ക് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം കാബൂളിലെ ഗുരുദ്വാരയ്‌ക്കെതിരായ ആക്രമണവും കഴിഞ്ഞ വർഷം ജലാലാബാദിലെ ജയിലടക്കം അഫ്ഗാനിസ്ഥാനിലെ നിരവധി ഓപ്പറേഷനുകളിൽ കേരളത്തിൽ നിന്നുള്ള ഭീകരർ പങ്കെടുത്തതായി ഐസിസ്.
അതേസമയം, സ്കൂൾ പഠനം ഉപേഷിച്ച് ഇസ്ലാം തീവ്രവാദ സംഘടനയിൽ പോയ ഷമീമ ബീഗം എന്ന യുവതിയുടെ ജീവിത കഥ വൈറലായിരിക്കുകയാണ്. മറ്റുപലരേയും പോലെ അറിവില്ലായ്മയും ആലോചനക്കുറവുമാണ് തന്നെയും ഇസ്ലമിക തീവ്രവാദത്തിലേക്ക് നയിച്ചതെന്ന് ഷമീമ ബീഗം പറയുന്നു.
അമീറ അബാസ്, കദീജ സുല്‍ത്താന എന്നീ രണ്ട് സഹപാഠികള്‍ക്കൊപ്പം ഭീകര വധുവാകാനായി സിറിയയിലേക്ക് പോയതിനെ കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുന്ന ഷമീമ ഇപ്പോള്‍ തന്റെ വിഢിത്തത്തെ പഴിക്കുകയാണ്. യുദ്ധ ബാധിതമായ സിറിയയിലെ കഷ്ടപ്പെടുന്ന സഹ മുസ്ലീങ്ങളെ സഹായിക്കുക എന്നതായിരുന്നു ഐസിസില്‍ ചേരുമ്പോഴുള്ള ഉദ്ദേശ്യം എന്നും അവര്‍ പറയുന്നു.
വെറും 15 വയസ്സുള്ളപ്പോള്‍ 2015-ല്‍ ഐസിസില്‍ ചേര്‍ന്ന ഷമീമ തന്നെ ഇതിന് പ്രേരിപ്പിച്ചതിനു പിന്നില്‍ തന്റെ സൗഹൃദങ്ങളൂം ഉണ്ടെന്ന് പറഞ്ഞു. മറ്റു രണ്ടു ഉറ്റ ചങ്ങാതിമാരും ഈ വഴി സ്വീകരിച്ചപ്പോള ഒഴിഞ്ഞുമാറാന്‍ മനസ്സുവന്നില്ല എന്നും അതും ഐസിസില്‍ ചേരാന്‍ ഒരു കാരണമായി എന്നും അവര്‍ പറയുന്നു.
ഐസിസിനെ പിന്തുണയ്ക്കുന്നവരില്‍ ചിലര്‍, ഓണ്‍ലൈന്‍ വഴിയായിരുന്നു തന്നെയും സുഹൃത്തുക്കളെയും റിക്രൂട്ട് ചെയ്തതെന്നും ഷമീമ പറയുന്നു. സിറിയയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുവാനായാണ് അവിടേക്ക് കൊണ്ടുപോകുന്നതെന്ന് തങ്ങളെ റിക്രൂട്ട് ചെയ്തവര്‍ പറഞ്ഞിരുന്നതായി കിഴക്കന്‍ ലണ്ടനിലെ ബേഥ്നല്‍ ഗ്രീന്‍ സ്വദേശിയായ ഷമീമ പറഞ്ഞു.
ദി റിട്ടേണ്‍: ലൈഫ് ആഫ്റ്റര്‍ ഐസിസ് എന്ന ഡോക്യൂമെന്ററിയിലാണ് ഷമീമ ബീഗം തന്റെ സംഭവ ബഹുലമായ ജീവിത കഥ പറയുന്നത്. തീര്‍ച്ചയായും താന്‍ എടുത്തത് വലിയൊരു തീരുമാനമായിരുന്നെന്നും എന്നാല്‍ അതിനായി ആലോചിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
തന്റെ സൗഹൃദം നഷ്ടപ്പെടരുതെന്നു മാത്രമായിരുന്നു താന്‍ ആലോചിച്ചതെന്ന് ഷമീമ പറയുന്നു. സിറിയന്‍ യുദ്ധത്തില്‍ തന്റെ മൂന്നു മക്കള്‍ മരിച്ച കഥയും അവര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha

























