ചൈനയിലെ ആനക്കൂട്ടം പുതിയ കണ്ടെത്തലുകള്‍... ഒരു കൂട്ടം ആനകള്‍ ചൈനയെ വിറപ്പിക്കുമ്പോള്‍ ആഘോഷമാക്കി ലോകം....
ചൈനയില്‍ പതിനഞ്ചു മാസമായി 15 അംഗ കാട്ടാനക്കൂട്ടം നടത്തിവരുന്ന അത്യപൂര്‍വ സഞ്ചാരത്തിനു പിന്നില്‍ കാലാവസ്ഥാവ്യതിയാനമെന്ന നിഗമനത്തിലെത്തുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍. കാട്ടിന്റെ ആവാസവ്യവസ്ഥയില്‍ വന്ന മാറ്റമാണ് ഇത്തരത്തില്‍ അത്യപൂര്‍മായുള്ള തീര്‍ഥാടനത്തിനു പിന്നിലെന്ന് വനം വന്യജീവി ഗവേഷകര്‍ അടിവരയിടുന്നു.
തീറ്റയുടെയോ വെള്ളത്തിന്റെയോ കുറവല്ല കാട്ടിലെ കാലാവസ്ഥയിലുണ്ടാകുന്ന നിഗൂഢമായ മാറ്റങ്ങളുടെ പ്രതികരണമാണ് ഇത്തരത്തിലുള്ള യാത്രയെന്നും ഒരുപക്ഷെ ഈ പ്രായാണം വര്‍ഷങ്ങള്‍ തന്നെ തുടര്‍ന്നേക്കാമെന്നുമാണ് വനഗവേഷകര്‍ പറയുന്നത്. എന്നാല്‍ കാടിനുള്ളില്‍ മൃഗങ്ങളെയോ സന്യങ്ങളെയും ഇതര ജീവികളെയോ ബാധിക്കാവുന്ന രോഗങ്ങള്‍ മുന്നേ കണ്ട് ഇവര്‍ കാടിറങ്ങി സുരക്ഷിതരാവുകയാണോ എന്നും ചൈനയിലെയും ജപ്പാനിലെയും ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. വെള്ളപ്പൊക്കം, ഭൂമികുലുക്കം, വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങളെ മുന്നേ കാണാനുള്ള കഴിവ് നായകളെപ്പോലെ ആനകള്‍ക്കുമുണ്ടാകാമെന്നാണ് ഇവരുടെ പക്ഷം.
സാധാരണ ഗതിയില്‍ ഭക്ഷണത്തിനോ വെള്ളത്തിനോ വേണ്ടിയാണ് ആനകള്‍ അവയുടെ ആവാസവ്യവസ്ഥ വിട്ടു യാത്രകള്‍ നടത്തുന്നതെന്ന് ബീജിംഗ് നോര്‍മല്‍ യൂണിവേഴ്സിറ്റിയിലെ ഇക്കോളജി പ്രൊഫസര്‍ ഷാങ്ലി പറയുന്നു.
മഴക്കാടുകള്‍ ചുരുങ്ങിയതാകാം കാടും മേടും കുന്നും നഗരവും ചുറ്റിയുള്ള യാത്രയ്ക്കു കാരണമെന്നും ഇദ്ദേഹം സംശയിക്കുന്നു. കാട്ടാനകള്‍ ഗര്‍ഭാവസ്ഥയില്‍ വനംവിട്ടുപോകില്ലെന്ന കാടിന്റെ രീതി തിരുത്തി യാത്രാവേളയില്‍ പ്രസവിക്കുകയും നാട്ടിലും വേണ്ടിവന്നാല്‍ ജനിപ്പിക്കും എന്ന വിരോധാഭാസമാണ് ഈ യാത്രയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ഈ ആനക്കൂട്ടം യുനാന്‍ പ്രവിശ്യയിലെ പൂയെ നഗരത്തിന് അടുത്തുള്ള സംരക്ഷണ സ്ഥലത്ത് എത്തുകയും അവിടെ വച്ച് ആനക്കൂട്ടത്തിലെ പിടിയാന പ്രസവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഞ്ച് മാസത്തോളം അവിടെ തങ്ങിയ ഈ സംഘം കുട്ടിയാനയെ സംഘത്തില്‍ സുരക്ഷിതനാക്കി ഏപ്രില്‍ 16ന് വീണ്ടും യാത്ര ആരംഭിച്ചു.
ഇതേ ആനക്കൂട്ടത്തിലെ രണ്ടു പിടിയാനകള്‍ക്ക് ഗര്‍ഭമുണ്ടെന്നും വൈകാതെ ഏതെങ്കിലും ഇടത്തില്‍ ഇവ പ്രസവിക്കുമെന്നുമാണ് നീരീക്ഷണം. അങ്ങനെയെങ്കില്‍ കാട്ടനാക്കൂട്ടം കുറഞ്ഞത് നാലഞ്ചു മാസം കുട്ടിയാന നടക്കാന്‍ പഠിക്കുന്നതുവരെ അവിടെ തമ്പടിക്കുമെന്നും അക്കാലത്ത് പ്രദേശത്ത് വന്‍നാശം വിതയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതോടകം 500 കിലോമീറ്ററോളം പിന്നിട്ട ആനകള്‍ വനത്തിലൂടെ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലും തിരക്കേറിയ തെരുവുകളിലും തെല്ലും ഭയമില്ലാതെ കയറിമേയുന്നു എന്നതാണ് ഏറ്റവും കൗതുകകരം. ഒന്നും രണ്ടും ദിവസം ഇതേ ആനക്കൂട്ടം രാപകല്‍ തീറ്റ ഒഴിവാക്കി പൂണ്ട ഉറക്കം നടത്തുന്നതും ആദ്യം ഉണരുന്ന ആന മറ്റ് ആനകളെ ഉണര്‍ത്തി യാത്ര തുടരുന്നതുമൊക്കെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരികയാണ്.
കൂട്ടത്തിലെ കുട്ടിയാനകളെ എപ്പോഴും കൊമ്പന്‍മാര്‍ നിയന്ത്രിക്കുന്നതും വികൃതി കാണിച്ചാല്‍ തുമ്പിക്കൈയില്‍ തട്ടി മെരുക്കുന്നതുമൊക്കെ അതിലേറെ രസകരമായ കാഴ്ച. ആനകള്‍ റെയില്‍വെ ലൈനിലൂടെ യാത്ര തുടരുമോ വിമാനത്താവളത്തില്‍ അതിക്രമിച്ചുകടന്ന വിമാനം തകര്‍ക്കുമോ അതോ വൈദ്യുതി പവര്‍ സ്റ്റേഷനുകളില്‍ കയറി കറന്റുപണി നടത്തുമോ എന്നൊക്കെ സംശയിക്കുന്നതിനാല്‍ ആനക്കൂട്ടം സദാ ഉപഗ്രഹങ്ങളുടെയും ഡ്രോണുകളുടെയും നിരീക്ഷണത്തിലാണ്.
ദിവസം 24 മണിക്കൂറും ഈ ആനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ വലിയ സംവിധാനങ്ങളാണ് ചൈനീസ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഇവയെപിന്തുടര്‍ന്ന് ഒരു ഡനനോളം ഡ്രോണുകള്‍ നിരന്തരം പറക്കുന്നു. വനപാലകരുടെയും പോലീസിന്റെയും വന്‍ സംഘവും പിന്നാലെയുണ്ട്.
ഇവയെ നിരീക്ഷിക്കാനും ആനയാത്ര ലൈവായി റിപ്പോര്‍ട്ട് ചെയ്യാനും നാഷണല്‍ ജ്യോഗ്രഫി ചാനല്‍ പ്രവര്‍ത്തകരുമൊക്കെ കളത്തിലുണ്ട്. പ്രത്യേകം നിയോഗിക്കപ്പെട്ട അന്‍പത് വോളണ്ടിയര്‍മാര്‍ കാട്ടാനകളെ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ആനകള്‍ ചട്ടം പഠിക്കുന്നില്ല.
ആനകള്‍ അതിക്രമിച്ചു കടക്കുന്ന സാഹചര്യത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ജനത്തെ അപ്പാടെ ഒഴിപ്പിക്കേണ്ടിയും വരുന്നു. രസകരവുംഅതിശയകരവുമായ ഈ യാത്രയ്ക്കിടെ ഒന്നോ രണ്ടോ ആനകള്‍ കൂട്ടം തിരിയുന്നതും ആഴ്ചകള്‍ക്കുശേഷം ഇവര്‍ എവിടെയെങ്കിലും സംഗമിക്കുന്നതും ആ സംഗമത്തില്‍ എന്തൊക്കെയോ ആശയവിനിമയം നടത്തുന്നതും ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു.
പ്രകൃതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇവര്‍ പരസ്പരം കൈമാറ്റം നടത്തുകയാണെന്നു സംസയിക്കുന്നു. ആദ്യം പൂയെ നഗരത്തിന് അടുത്തുള്ള സംരക്ഷണ സ്ഥലത്ത് എത്തിയ സംഘത്തില്‍ നിന്ന് രണ്ട് ആനകള്‍ ഈ സംഘത്തില്‍ നിന്നും വിട്ടു മാറിയിരുന്നു. ഇതില്‍പ്പെട്ട ഒരു കൊമ്പനാന സംഘത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പില്‍ക്കാലത്ത് ഈ കൊമ്പനും ഇതേസംഘത്തോടൊപ്പം ചേരും. സാധാരണ കൂട്ടം തെറ്റി മനുഷ്യരുമായി സമ്പര്‍ക്കമുണ്ടാക്കുന്ന കുട്ടിയാനകളെ കാട്ടാനകള്‍ പിന്നീട് ഉപേക്ഷിക്കുന്നതാണ് കാട്ടിലെ രീതി. എന്നാല്‍ ഈ ആനയാത്രയില്‍ കൂട്ടം തെറ്റുന്നതും തിരികെ കൂട്ടം കൂടുന്നതും പതിവായിരിക്കുന്നു.
ആനക്കൂട്ടത്തെ ജനവാസമേഖലയില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള മുന്‍കരുതലുകള്‍ പലയിടങ്ങളിലും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. തീറ്റ കാണിച്ച് കാട്ടാനക്കൂട്ടത്തെ തിരികെ ആനകേന്ദ്രത്തിലേക്കോ കാട്ടിലേക്കോ തിരിച്ചയക്കാനാള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല.
വലിയ പ്രശ്നങ്ങളാണ് ഈ ആനകളുടെ യാത്രയില്‍ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കൃഷിനാശം മാത്രമല്ല വീടുകളും ആനകള്‍ കുത്തിമറിക്കുന്നുണ്ട്. യാത്രയ്ക്കിടെ കിണറ്റില്‍ വീണതിനെ തുടര്‍ന്ന് ഒരു ആനയെ നാട്ടുകാരാണ് സാഹസികമായി കര കയറ്റിവിട്ടത്. ആനക്കൂട്ടം വരുമ്പോള്‍ പ്രദേശത്തെ ജനങ്ങളെ അപ്പാടെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്നു. സ്‌കൂളുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ അപ്പാടെ അടച്ചിടേണ്ടിയും വരുന്നു.
തിരക്കേറിയ നഗരവീഥിയിലൂടെ ആനക്കൂട്ടം നീങ്ങുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ വശങ്ങളിലൊതുക്കി നിര്‍ത്തിയിടേണ്ടിവരുന്നു.
യുനാന്‍ പ്രവിശ്യയിലെ നാഷണല്‍ നേച്ചര്‍ റിസര്‍വില്‍ നിന്നു തുടങ്ങിയതാണ് അസാധാരണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന ആനയാത്ര എന്ന് തീരുമെന്ന് ആര്‍ക്കും വ്യക്തമല്ല. ഒരു പക്ഷെ ആനക്കൂട്ടത്തിനു അവര്‍ക്കായി മാത്രമുള്ള ആനത്താരകള്‍ വിട്ട് വഴിതെറ്റിയിരിക്കാമെന്നാണ് യുനാന്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഒഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് പ്രൊഫസര്‍ ചെന്‍ മിങ്യോങ്ങിന്റെ വിലയിരുത്തല്‍.
പരിചയസമ്പത്തുള്ള മുതിര്‍ന്ന പിടിയാനയാണ് സാധാരണ ആനക്കൂട്ടത്തെ നയിക്കുകയെന്നും ഈ 15 അംഗ ആനപ്പടയില്‍ ഇത്തരത്തിലൊരു നേതാവില്ലാതായിരിക്കാമെന്നും മിങ്യോങ് നിരീക്ഷിച്ചിരിക്കുന്നു. കുന്‍മിങ്ങില്‍ ഒക്റ്റോബറില്‍ നടക്കാനിരിക്കുന്ന ജൈവ വൈവിദ്ധ്യസമ്മേളനത്തില്‍ പങ്കെടുക്കാനാണ് ആനക്കൂട്ടത്തിന്റെ യാത്രയെന്ന് ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്ബോയില്‍ ചിലരൊക്കെ ട്രോളുകള്‍ ഇറക്കിയിട്ടുണ്ട്. ആനകളെ ചിതറിച്ച് പല കൂട്ടമാക്കി കാടു കയറ്റിവിടാമെന്നാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ ആലോചന. എന്നാല്‍ ഇത്തരത്തില്‍ കൂട്ടം തെറ്റിക്കാന്‍ നടത്തുന്ന നീക്കമൊന്നും വിജയിക്കുന്നില്ല.
കൂട്ടം തെറ്റിച്ചാലും ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ സംഘം ഒന്നായിത്തീരുന്നു. മാത്രവുമല്ല ചിതറിക്കാന്‍ നീക്കം നടക്കുന്ന ദിവസം ഇവ കൂടുതല്‍ നാശമുണ്ടാക്കുന്നു എന്നതാണ് പ്രത്യേകത. മയക്കുവെടി പോലുള്ള മാര്‍ഗങ്ങളും പ്രായോഗികമല്ല.
ആനകള്‍ക്ക് എവിടെയും കയറിമേയാം. വേണമെങ്കില്‍ മനുഷ്യര്‍ മാറിപ്പോകട്ടെ എന്ന പുതിയ കാട്ടുനിയമത്തിന്റെ തുടക്കമാകാം ഈ മാറ്റമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞുവെച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha