കെട്ടിട സമുച്ചയ നിര്‍മാണത്തിനായി കുഴിയെടുത്തവര്‍ കണ്ടെത്തിയത് ഒരു മാലിന്യക്കുഴി; കുഴിയില്‍ നിന്ന് കിട്ടിയത് ഒരു കോഴിമുട്ട; അമ്പരന്ന് അതിന്റെ പ്രായം നിര്‍ണയിച്ചവര്‍
ഇസ്രയേലിലെ യാവ്നെ പട്ടണത്തില്‍ കെട്ടിട സമുച്ചയ നിര്‍മാണത്തിനായി കുഴിയെടുത്തവര്‍ ഒരു നിമിഷം അമ്പരന്ന്. മധ്യ കാലഘട്ടത്തിലെ ഒരു മാലിന്യക്കുഴി ഇതിനിടെ അവരുടെ മുന്നില്‍ വന്നു. ഇതില്‍ നിന്നു കണ്ടെടുത്തത് ഒരു കോഴിമുട്ടയായിരുന്നു. അനേക വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന അതിന്റെ തോടില്‍ കുറച്ചു പൊട്ടലുകള്‍ വീണിരുന്നെങ്കിലും തോട് അടര്‍ന്നു മാറിയിരുന്നില്ല. മുട്ട ഇസ്രയേലിലെ ആർക്കിയോളജി വകുപ്പിനു കൈമാറി.
അതിന്റെ പ്രായം നിര്‍ണയിച്ച അവര്‍ അമ്പരന്നു പോയി. ആയിരം വര്‍ഷങ്ങള്‍ക്കു മേല്‍ പഴക്കമുണ്ടത്രേ ആ മുട്ടയ്ക്ക്. ഇതിനൊപ്പം വിചിത്രമായ രൂപമുള്ള മൂന്ന് പാവകളും കണ്ടെത്തി. മുട്ടകള്‍ ഒരുപാടു കാലം നശിച്ചു പോകാതെയിരിക്കില്ല. എന്നാല്‍ ഇതെങ്ങനെ സാധിച്ചു. വിസര്‍ജ്യമുള്‍പ്പെടെ തള്ളുന്ന മാലിന്യക്കുഴിയാണ് ഇതിന് ഇത്രകാലം കഴിയാന്‍ അനുകൂലമായ സാഹചര്യമൊരുക്കിയതെന്ന് ഇസ്രയേലി പുരാവസ്തു ഗവേഷകയായ അല്ല നഗോര്‍സ്കി പറയുന്നു.
ചരിത്രാതീത കാലത്തെ മുട്ടത്തോടുകള്‍ നേരത്തെ തന്നെ ഇസ്രയേലിലും അല്ലാതെയുള്ള രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്ര കൃത്യമായ ആകൃതിയില്‍ ഉടയാത്ത രീതിയില്‍ മുട്ട കിട്ടുന്നത് ഇതാദ്യം. ആറു സെന്റിമീറ്റര്‍ വലുപ്പമുള്ളതാണു മുട്ട. താമസിയാതെ മുട്ട ശാസ്ത്രജ്ഞര്‍ പൊട്ടിച്ചു. ഉള്ളില്‍ വെള്ളക്കരു ഉണ്ടായിരുന്നില്ല. മുട്ടത്തോടിന് അടിയില്‍ ഒരു ചെറിയ ദ്വാരം നേരത്തെ വീണതിലൂടെ വെള്ളക്കരു മുഴുവനും മഞ്ഞക്കരു നല്ലൊരു ഭാഗവും ഒലിച്ചു പോയിരുന്നു.
ശേഷിച്ച ചെറിയ അളവിലെ മഞ്ഞക്കരു ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. എന്നാല്‍ ചില ചോദ്യങ്ങള്‍ ശാസ്ത്രജ്ഞരെ കുഴക്കുന്നുണ്ട്. ചരിത്രകാലത്ത് വിസര്‍ജ്യവും മാലിന്യവും തള്ളിയിരുന്ന കുഴിയില്‍ ഈ മുട്ട എങ്ങനെ വന്നെന്നുള്ളതാണ് ഇതില്‍ പ്രധാനപ്പെട്ട ചോദ്യം. മുട്ടയ്ക്കൊപ്പം കണ്ടെത്തിയ കോപ്റ്റിക് ഡോളുകള്‍ എന്നറിയപ്പെടുന്ന പാവകളും എങ്ങനെ വന്നെന്നത് ദുരൂഹതയാണ്.
ആറായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ മനുഷ്യര്‍ കോഴികളെ വളര്‍ത്തിയിരുന്നെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഭക്ഷണത്തിനു വേണ്ടിയല്ല, മറിച്ച് കോഴിപ്പോര് തുടങ്ങിയ വിനോദങ്ങള്‍ക്കായായിരുന്നു വളര്‍ത്തല്‍. പിന്നീടാണ് മുട്ടയും കോഴിയിറച്ചിയും മനുഷ്യ ഭക്ഷണക്രമത്തിന്റെ ഭാഗമായത്.
ഇസ്രയേലിലെ മരേഷയില്‍ 2300 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴി ഫാമിങ് നടത്തിയതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. മധ്യ ഇസ്രയേലില്‍ തെക്കന്‍ തീരത്തോടടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് യാവ്നെ. ഒരു ചരിത്ര നഗരമായ യാവ്നെയില്‍ ഒട്ടനവധി പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. അരലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha