ചൈനയിലെ കാട്ടാനക്കൂടം മടങ്ങാന്‍ സൂചന നല്‍കി.... കാടു കയറ്റാനുള്ള ആസൂത്രണവുമായി ഭരണകൂടം...
ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ വിവിധ പ്രദേശങ്ങളിലൂടെ ഒന്നര കൊല്ലമായി ലക്ഷ്യമില്ലാതെ നീങ്ങുന്ന കാട്ടാനക്കൂട്ടം അവര്‍ ഇറങ്ങിവന്ന സംരക്ഷിത വനത്തിലേക്കുതന്നെ മടങ്ങാനുള്ള സൂചന കാണിച്ചുതുടങ്ങി. ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനില്‍ നിന്ന് സംരക്ഷിത വനമേഖല വിട്ടിറങ്ങിയ 15 അംഗ കാട്ടാനസംഘം 550 മൈലുകള്‍ താണ്ടിയശേഷമാണ് ശനിയാഴ്ച മുതല്‍ യാത്രയുടെ ദിശ തിരിച്ചിരിക്കുന്നത്.
ആന മടക്ക വഴിയിലേക്ക് പുറം തിരിഞ്ഞതില്‍ ചൈനീസ് സര്‍ക്കാരും ജനങ്ങളും ആശ്വാസം കൊള്ളുകയാണ്.
ചൈന വന്‍രാജ്യത്തിലെ വനങ്ങളില്‍ ഇനി ആകെ അവശേഷിക്കുന്നത് 300 കാട്ടാനകള്‍ മാത്രമായിരിക്കെ കാടിറങ്ങിപ്പോന്ന 15 കാട്ടാനകളെ അതീവസുരക്ഷയില്‍ തിരികെ കാടു കയറ്റാനുള്ള ആസൂത്രണം ഭരണകൂടം സ്വീകരിച്ചുവരികയാണ്.
ആനകളുടെ മടക്കയാത്രയ്ക്ക് എത്ര മാസങ്ങള്‍ വേണ്ടിവന്നാലും നേരിയ
പരിക്കുപോലും ഏല്‍ക്കാതെ ആനകളെ കാട്ടിലെത്തിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സീ ജിംഗ്പിങ് നേരിട്ട് ഉത്തരവായിരിക്കുന്നു. പിണങ്ങിനടക്കുന്ന
കാട്ടാനകളുടെ വിഷയത്തില്‍ ചൈനീസ് പ്രസിഡന്റ് നേരിട്ട് ഇടപെടണമെങ്കില്‍ ആ രാജ്യം കാട്ടാനകളെ എത്ര കാര്യമായാണ് സംരക്ഷിക്കുന്നതെന്ന വ്യക്തം.
യക്‌സി നഗരത്തിലെ ഷിജി ടൗണ്‍മേഖലയിലാണ് രണ്ടു ദിവസമായി ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞയാ്ച ആനകള്‍ എത്തിയ കണ്‍മിംഗ് നഗരപ്രാന്തത്തിന് അഞ്ചു മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഇവരുടെ നില്‍പ്. ഇവിടെ നിന്നും വന്ന അതേ റൂട്ടിലൂടെ വീണ്ടും കണ്‍മിംഗിലെത്തി മടക്കയാത്രയ്ക്കുള്ള നീക്കമാണെന്ന് വന്യജീവി
വിഭാഗം ആശ്വസിക്കുന്നു.
ആനകളുടെ ഈ നല്ല മനസും സാഹചര്യവും മുന്നില്‍ കണ്ട്
ഇഷ്ടഭക്ഷണ സാധനങ്ങള്‍ വേണ്ടുവോളം വിതറിയും മുന്നോട്ടുള്ള വഴിയടച്ചും
പിന്തിരിക്കാനാണ് ആലോചന. ഇത്തരത്തില്‍ മാസങ്ങളുടെ ശ്രമത്തില്‍ ഇവയെ ലാവോ മ്യാന്‍മാര്‍ അതിര്‍ത്തിയിലെ സീ ഷുവാങ് വാന വനമേഖലയിലേക്കുതന്നെ തിരിച്ചുകയറ്റിവിടാനുള്ള ശ്രമത്തിലാണ്. ഇനി ഇത്തരത്തില്‍ ഇറങ്ങാതിരിക്കാന്‍ വനത്തിന് വൈദ്യുതി വേലി നിര്‍മിക്കുന്നതുള്‍പ്പെടെ കാര്യങ്ങള്‍ ആലോചനയിലാണ്.
സംഘത്തിലുള്ള 15 ആനകളും പൂര്‍ണ ആരോഗ്യത്തിലാണെന്ന് സര്‍ക്കാര്‍
വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടത്തില്‍ നിന്ന് ഇടയ്ക്ക്
പിരിഞ്ഞുമാറിയ ഒറ്റയാന്‍ നിന്ന് 16 കിലോമീറ്റര്‍ മാറി കണ്‍മിംഗ്
മേഖലയിലൂടെയാണ് ഇപ്പോള്‍ തനിയെ സഞ്ചരിക്കുന്നത്. ഒരാന കൂട്ടം
തെറ്റിയതിനാല്‍ ശേഷിക്കുന്നവ അതിനെത്തേടി അലക്ഷ്യമായി
നീങ്ങുകയാണെന്നുള്ള സൂചനയില്‍ ഒറ്റയാനെ സംഘത്തില്‍ തിരിച്ചെത്തിക്കാം എന്നും അഭിപ്രായക്കാരുണ്ട്.
എന്നാല്‍ കൂട്ടാളികളുമായി എന്തെങ്കിലും പ്രശ്‌നത്തില്‍ ഈ ആന അകന്നു
മാറിയതാണെങ്കില്‍ തിരികെ എത്തിച്ചാല്‍ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടല്‍
ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്. അക്രമകാരിയായ ഒറ്റയാന്‍ സംഘത്തിലുള്ള മൂന്നു കുട്ടിയാനകളെ ഉപദ്രവിച്ചു പരിക്കേല്‍ക്കുമോ എന്നും ആശങ്കയുണ്ട്.
ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും കടക്കാതെ ആന വരുന്ന റോഡുകള്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അകലം പാലിച്ച് സുരക്ഷിതരാകണമെന്നു നിര്‍ദേശമുണ്ട്. എന്നാല്‍ തുടരെ വഴികള്‍ അടച്ചു പ്രകോപിപ്പിച്ചാല്‍ ഇവ അക്രമകാരികളാകുന്ന സാഹചര്യം അധികൃതര്‍ ഭയപ്പെടുന്നുണ്ട്.
കൃഷിയിടങ്ങളില്‍ നിന്ന് ചോളം, കരിമ്പ് എന്നിവ വേണ്ടിടത്തോളം ഭക്ഷിച്ചാല്‍ പിന്നെ ഒന്നു രണ്ടു ദിവസം ഭക്ഷണം കഴിക്കാതെ ഇവ അതിവേഗത്തില്‍ നടക്കുകയാണ് പതിവ്.
കൃത്യമായി ഈ കൂട്ടത്തിന് ഒരു നേതാവില്ലെന്നും മുന്നേ പോകുന്ന ആന
എവിടേക്കു തിരയുന്നോ അവിടേക്ക് പിന്നിലുള്ള 14 പേരും നീങ്ങുന്നു എന്നതാണ് കൗതുകം. മുന്നിലുള്ള ആന വിശ്രമത്തിനായി നിന്നാല്‍ മറ്റുള്ളവയും പിന്നാലെ നില്‍ക്കുന്നു. എന്നാല്‍ കുട്ടിയാനകളെ എപ്പോഴും കൂട്ടത്തിനു നടുവില്‍ മുതിര്‍ന്ന ആനകള്‍ സുരക്ഷിതരാക്കിയാണ് നീങ്ങുന്നത്.
ആള്‍പാര്‍പ്പില്ലാത്ത കുറ്റിക്കാടുകളില്‍ മാത്രമേ ഇവ ഉറക്കത്തിനും
വിശ്രമത്തിനുമായി തെരഞ്ഞെടുക്കുന്നുള്ളു എന്നതും മറ്റൊരു കൗതുകം.
ആനസംഘത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ നാളെ പ്രത്യേകമായ ജാഗ്രതയാണ് ചൈനീസ് ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. ചൈനീസ് പരമ്പരാഗത കലണ്ടറായ ലൂണി സോളാര്‍ പ്രകാരം അഞ്ചാം മാസത്തിലെ അഞ്ചാം ദിവസമായ നാളെ ദേശീയ അവധി ആഘോഷദിനമാണ്. അവധി ആഘോഷത്തിന്റെ ഭാഗമായി ആന ആവേശം കയറിയിരിക്കുന്നവര്‍
ആനക്കൂട്ടത്തെ കാണാന്‍ റാലിയായി എത്തുമോ എന്ന ആശങ്കയില്‍ ജനത്തെ ഈ പ്രദേശത്തേക്ക് അടുപ്പിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം.
കൂടാതെ ആനകള്‍ ഇപ്പോഴുള്ള പ്രദേശത്ത് നേരിയ തോതില്‍ മഴയും
തുടങ്ങിയിട്ടുണ്ട്. മഴ നനച്ചില്‍ ഒരു രസവും ചുറ്റും ജനവും കൂടിയാല്‍
ആനകള്‍ കുറെ ദിസം അവിടെയങ്ങു തങ്ങുമോ എന്ന സംശയവുമുണ്ട്. നാളെ ജനങ്ങളെ അകറ്റിനിറുത്താനും ആനകളുടെ സുരക്ഷ ഉറപ്പാക്കാനും 800 പോലീസുകാരെയാണ് സര്‍വസുരക്ഷാ സന്നാഹങ്ങളോടെയും വിന്യസിച്ചിരിക്കുന്നത്. കൂടാതെ ഒരേ സമയം ആനകളെയും ജനങ്ങളെയും നിരീക്ഷിക്കാന്‍ 22 ഡ്രോണുകളും ഉപയോഗിക്കും.
നാളത്തേക്കു മാത്രം രണ്ടര ടണ്‍ തീറ്റ വിഭവങ്ങളാണ് ആനകള്‍ക്കായി
പ്രദേശത്ത് കരുതിയിരിക്കുന്നത്. ഇന്നാട്ടിലേതു പോലെ പനമ്പട്ടയും പുല്ലും
ശര്‍ക്കരയുമല്ല മറിച്ച് ചോളം, കരിമ്പ്, കൈതച്ചക്ക, വാഴപ്പഴം
തുടങ്ങിയവയാണ് കാട്ടാനകളുടെ ശാപ്പാടിനായി ള്ള കരുതല്‍.
ഇതേ കൂട്ടിത്തിലുള്ള ആറു മാസം പ്രായമായ കുട്ടിയാന തള്ളയാനയുടെ പാല്‍ മാത്രമാണ് നിലവില്‍ ഭക്ഷിക്കുന്നതെന്നും ഡ്രോണുകള്‍
നിരീക്ഷിച്ചുകഴിഞ്ഞു.
അടുത്ത മാസങ്ങളില്‍ ഈ പ്രവിശ്യയില്‍ മഴ ശക്തിപ്പെട്ടേക്കാമെന്ന സാഹചര്യത്തില്‍ സമീപത്തെ കാടുകളിലും കൃഷിയിടങ്ങളിലുമായി ആനകല്‍ തമ്പടിക്കുമോ എന്നതും ആശങ്ക ജനിപ്പിക്കുന്നു.
പ്രദേശത്തെ വിശാലമായ കരിമ്പുതോട്ടങ്ങളില്‍ നട്ടു മൂന്നു മാസമായ
കരിമ്പിന് മധുരം വെച്ചു തുടങ്ങിയതിനാല്‍ ഇവിടം വിനോദത്തിനും തീറ്റയ്ക്കും പറ്റിയ ഇടമായി നിശ്ചയിക്കുമോ എന്നതും സംശയിക്കണം. കൂട്ടത്തിലെ പിടിയാനകളില്‍ രണ്ടെണ്ണത്തിന് ഗര്‍ഭമുണ്ടെന്ന സൂചനയില്‍ ഇവയുടെ പ്രസവം നടന്നാല്‍ കുറഞ്ഞത് നാലഞ്ചു മാസം ഇവിടെ തങ്ങി കുട്ടിയാന വേഗത്തില്‍ അനുസരണയോടെ നടക്കാന്‍ പരിശീലിക്കും വരെ യാത്ര നിറുത്തിവയ്ക്കാനും സാഹചര്യമുണ്ട്.
അങ്ങനെയെങ്കില്‍ പ്രദേശത്ത് വേണ്ടിടത്തോളം തീറ്റ എത്തിച്ചു കൊടുക്കാനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്. ലോക വന്യമൃഗ സംരക്ഷണ പ്രചാരണ വിഭാഗത്തിന്റെ മാനേജര്‍ ഇവാന്‍ സണ്‍ വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് കാട്ടാനകളുടെ അത്യപൂര്‍വമായ ഈ
പ്രയാണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത്. ഒന്നുകില്‍ ആവാസവ്യവസ്ഥയിലുണ്ടായ ഉള്‍ക്കൊള്ളാനാവാത്ത മാറ്റം, അതല്ലെങ്കില്‍ ഭക്ഷ്യക്ഷാമം, അതല്ലെങ്കില്‍ ഒരേയിടത്ത് ആനകളുടെ എണ്ണത്തിലുണ്ടായ വര്‍ധന തുടങ്ങിയവയാണ് ഇവാന്‍ പറയുന്നത്.
ഇവയുടെ ആവാസകേന്ദ്രങ്ങളില്‍ മനുഷ്യന്‍ നടത്തുന്ന കയ്യേറ്റമോ വനത്തിന്
അടുത്ത മനുഷ്യര്‍ കൂടുതലായി താമസ കേന്ദ്രങ്ങള്‍ തുടങ്ങിയതോ ഒക്കെ ആവാം കാടിറങ്ങിയുള്ള ആനകളുടെ പ്രതിഷേധത്തിനു പിന്നില്‍.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചൈനയില്‍ കാട്ടാനകള്‍ പ്രസിദ്ധമായ മഞ്ഞ നദി
കുറുകെ കടന്ന് ഗ്രാമങ്ങളിലേക്ക് അതിക്രമിച്ചു കയറിയ സംഭവം ചൈനയിലുണ്ട്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ഇവ വന്ന വഴിയൂടെ നദി നീന്തിക്കയറി മടങ്ങുകയും ചെയ്തു.
നീണ്ട ഒന്നര വര്‍ഷമായി 550 കിലോമീറ്റര്‍ ദൂരം കാടും നാടും നഗരവും താണ്ടി
ഇത്തരത്തില്‍ കാട്ടാന ഊരു ചുറ്റിയ സംഭവം ലോകത്തില്‍ തന്നെ
അത്യപൂര്‍വമാണ്. മനുഷ്യനും റോഡും നഗരജീവിതവുമായി ബന്ധമില്ലാത്ത വന്യജീവി കാട്ടിലൂടെ നീങ്ങുന്ന അതേ രീതിയില്‍ ആരെയും ഒന്നിനെയും ഭയപ്പെടാതെ നീങ്ങുന്ന കാഴ്ച. വേണ്ടുവോളം തീറ്റ തിന്നണം എന്നതല്ലാതെ ആന ഇതേ വരെ ആരെയും ആക്രമിച്ചതുമില്ല. വാഹനങ്ങള്‍ തകര്‍ത്തിട്ടുമില്ല. ആരെയും വഴി തടഞ്ഞിട്ടുമില്ല.
വംശം അറ്റുപോകാതെ ചൈന അതിഭദ്രമായി പരിപാലിക്കുന്ന രണ്ടു ജീവികള്‍ കാട്ടാനയും ഭീമന്‍ പാണ്ടയുമാണ്. രണ്ട് ജീവികളും അവശേഷിക്കുന്ന തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യകളിലുമാണ്. വെളുപ്പും കറുപ്പും നിറത്തിലുള്ള ഭീമന്‍ പാണ്ടകളുടെ സംരക്ഷണത്തിന് മാത്രമായി ചൈന പ്രത്യേകസംരക്ഷിത കാടുകള്‍ വളര്‍ത്തിയിട്ടുണ്ട്. എങ്ങനെയും
കാട്ടാനകളുടെ എണ്ണം അഞ്ഞൂറിലെത്തിക്കാന്‍ ചൈന പണിപ്പെടുമ്പോഴാണ് 15 അംഗ സംഘം മാവോയുടെ ചൈനയില്‍ ഇത്തരത്തില്‍ അനുസരണക്കേടു കാട്ടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha