ഇസ്രയേലില്‍ ഒരു വ്യാഴവട്ടം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് യമിന പാര്‍ട്ടി; വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നഫ്ത്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഇസ്രയേലില്‍ ഒരു വ്യാഴവട്ടം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് യമിന പാര്‍ട്ടി അധികാരമേറ്റു.. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് നെതന്യാഹു സര്‍ക്കാരിനെ പരാജയപ്പെടുത്തി ഐക്യസര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്.
വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നഫ്ത്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. തുടര്‍ന്ന് യായിര്‍ ലാപിഡ് വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം മറ്റുള്ള മന്ത്രിമാരും പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരമേറ്റ പുതിയ മന്ത്രിസഭയില്‍ ഒമ്ബത് വനിതാ മന്ത്രിമാരുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത..
ബെന്നറ്റ് മന്ത്രിസഭയില്‍ ഗതാഗതം,ആഭ്യന്തരം, വിദ്യാഭ്യാസം , ധനകാര്യം , പരിസ്ഥിതി സംരക്ഷണം, ശാസ്ത്രം, സാമൂഹിക സമത്വം, കുടിയേറ്റ സ്വാംശീകരണം എന്നീ വകുപ്പുകളാണ് വനിതാ മന്ത്രിമാര്‍ കൈകാര്യം ചെയ്യുക. പാര്‍ലമന്റിന്റെ പുതിയ സ്പീക്കറായി യെയിഷ് ആതിഡിന്റെ മിക്കി ലെവിയെ തിരഞ്ഞെടുത്തു.
അധികാരമൊഴിഞ്ഞാലും ലിക്കുഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തുടര്‍ന്നു കൊണ്ടു തന്നെ ഇസ്രയേല്‍ ജനതയുടെ സുരക്ഷയ്ക്ക് വേണ്ടി താന്‍ പോരാടിക്കൊണ്ടേയിരിക്കുമെന്ന് നെതന്യാഹു പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. വഞ്ചന മുഖ മുദ്രയാക്കിയ അപകടകരമായ സഖ്യമാണ് അധികാരമേറാന്‍ പോകുന്നതെന്നും അതിവേഗം അവരെ അധികാരത്തില്‍ നിന്നും നീക്കുമെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇത്രയും കാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നെതന്യാഹുവിന് നന്ദി പറഞ്ഞു കൊണ്ടാണ് ബെന്നറ്റ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലിന്റെ മുഖ്യശത്രുവായ ഇറാനെ ആണവായുധം ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍ നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു.ഇസ്രയേല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു അധികാരൊഴിയുന്നതോടെ തന്റെ പേരിലുള്ള നിരവധി അഴിമതി കേസുകളില്‍ വിചാരണ നേരിടേണ്ടി വരും. പ്രധാനമന്ത്രി പദം നല്കുന്ന നിയമ പരിരക്ഷ ഉപയോഗിച്ചാണ് ഇത്രയും കാലം നിയമ നടപടികളില്‍ നിന്ന് രക്ഷ നേടിയിരുന്നത്.
പ്രധാനമന്ത്രിപദം പങ്കിടാമെന്ന് യെയിഷ് ആതിഡ് നേതാവ് യായിര്‍ ലാപിഡ് സമ്മതിച്ചതോടെയാണ് ഐക്യസര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞത്. ഈ ധാരണപ്രകാരം ആദ്യ രണ്ടുവര്‍ഷം നഫ്ത്താലി ബെന്നറ്റിനാണ് പ്രധാനമന്ത്രി പദം. 2023 സെപ്റ്റംബര്‍ വരെയാകും ബെന്നറ്റിന് അവസരം. അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷം ലാപിഡ് പ്രധാനമന്ത്രിയാകും.
ഇസ്രയേലിന്‍റെ 73 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് കക്ഷി മന്ത്രിസഭയില്‍ പങ്കാളിയാകുന്നുവെന്ന സവിശേഷതയുമുണ്ട്. നാല് അംഗങ്ങളുള്ള 'റാം' ആണിത്. റാം ഉള്‍പ്പെടെ ചെറുതും വലുതുമായ എട്ട് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഐക്യസര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പോകുന്നത്.
https://www.facebook.com/Malayalivartha