വാക്സിന്‍ ക്ഷാമത്തിനെതിരെ ക്യൂബയില്‍ അതി ശക്തമായ പ്രതിഷേധം ആർത്തിരമ്പുന്നു: ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി!! പ്രതിഷേധക്കാരെ ഒരുമിച്ചു നേരിടാൻ തയ്യാറാകാതെ പൊലീസ്

വാക്സിന്‍ ക്ഷാമത്തിനെതിരെ ക്യൂബയില്‍ ശക്തമായ പ്രതിഷേധം. ഹവാന മുതല്‍ സാന്റിയാഗോ വരെ പ്രതിഷേധക്കാര്‍ തെരുവിലണിനിരന്ന അപൂര്‍വ്വമായ കാഴ്ചയ്ക്കാണ് ഞായറാഴ്ച ക്യൂബ സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.
കൊറോണ വാക്സിന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ വേഗത്തിലാകാത്തത് സര്‍ക്കാര്‍ അവഗണനയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇത്തവണ ക്യൂബയില്‍ കൊറോണ രോഗ വ്യാപനത്തിലും, മരണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം 6,900 കേസുകളും 47 മരണങ്ങളുമാണ് ക്യൂബയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളിലും പ്രതിഷേധക്കാര്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ അശാന്തിക്ക് കാരണം അമേരിക്കയാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാര്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്നും എന്നാല്‍ യുഎസ് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ അവര്‍ കൂലിപ്പടയാളികളായെന്നും ഡയസ്-കാനല്‍ പ്രതികരിച്ചു. കൂടുതല്‍ പ്രകോപനങ്ങള്‍ അനുവദിക്കില്ലെന്നും കാനല്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ പ്രകടനത്തെ നേരിടാന്‍ സര്‍വ്വായുധരായാണ് സേന നിലയുറപ്പിച്ചത്. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായാല്‍ നേരിടാനാണ് പ്രതിഷേധക്കാര്‍ക്ക് നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം.
കനത്ത പോലീസ് നിയന്ത്രണത്തിനിടെ ആയിരുന്നു ആയിരക്കണക്കിന് ആളുകള്‍ ഹവാന നഗരത്തിലും കടല്‍ത്തീരത്തും ഒത്തു കൂടിയത് എന്നതും ശ്രദ്ധേയമാണ്. പ്രതിഷേധത്തിനിടെ കുറച്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതായും നിലവിൽ റിപ്പോർട്ടുകളുണ്ട്.
"സ്വാതന്ത്ര്യം" എന്നാണ് പ്രതിഷേധക്കാര്‍ ആക്രോശിച്ചത്. "ഡയസ്-കാനല്‍ പടിയിറങ്ങുക" എന്ന മുദ്രാവാക്യവും തെരുകളില്‍ ഉയര്‍ന്നു. പ്രതിഷേധക്കാരെ ഒരുമിച്ച് നേരിടാന്‍ പോലീസും തയ്യാറായില്ല. ഹവാനയുടെ അതിര്‍ത്തിയിലുള്ള ആര്‍ട്ടെമിസ പ്രവിശ്യയിലെ സാന്‍ അന്റോണിയോ ഡി ലോസ് ബാനോസ് മുനിസിപ്പാലിറ്റിയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. സോഷ്യല്‍ മീഡിയയിലും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.
https://www.facebook.com/Malayalivartha
























