ചൈനയുടെ കണ്ണിലെ കരടും ഇന്ത്യയുടെ ആത്മമിത്രവും! ദലൈലാമയുടെ ജന്മദിനത്തിലും ചൈനയുടെ കുരുട്ടുബുദ്ധി...

ഇന്ത്യ അങ്ങോട്ട് കയറി പ്രശ്‌നം ഉണ്ടാക്കുന്നവരല്ല, എന്നാൽ ഇങ്ങോട്ട് വന്നാല്‍ വിട്ടു കൊടുക്കുകയുമില്ല. ഇതാണ് ശരിക്കും ഇന്ത്യയുടെ പോളിസി. മര്യാദയ്ക്ക് ആണേൽ അങ്ങനെ തന്നെ പോകുന്നതിനോട് തന്നെയാണ് രാജ്യത്തിന് ഏറെ താല്പര്യം.
എന്നാൽ എത്ര കിട്ടിയാലും പഠിക്കില്ല എന്ന് വാശി പിടിച്ച് നിന്നാൽ എന്താ ചെയ്യുക. അത്തരത്തിലുള്ള പ്രകോപനമാണ് ചൈനയുടെ ഭാഗത്ത് നിന്നും ഇപ്പോൾ സ്ഥിരം ഉണ്ടാവുന്നത്.
ലോകസമാധാനത്തിന് വേണ്ടിയാണ് എന്നും ഇന്ത്യ നില കൊണ്ടിട്ടുള്ളത്. നമ്മൾ ആരേയും ഇതുവരെ അങ്ങോട്ട് കയറി ആക്രമിച്ചിട്ടില്ല. ആരെയെങ്കിലും ആക്രമിച്ച് വിജയം നേടുക എന്നത് ഇന്ത്യയുടെ ലക്ഷ്യമല്ല. എന്നാല്‍ ഇന്ത്യയെ ആക്രമിച്ച് ആരെങ്കിലും ഒരിഞ്ചെങ്കിലും സ്വന്തമാക്കാമെന്നും സ്വപ്നത്തിൽ പോലും കരുതേണ്ട.
ഏറ്റവുമൊടുവിലായി ലഡാക്കിലെ ഡെംചുക് മേഖലയിൽ ഇന്ത്യക്കാരായ ഗ്രാമീണർ ദലൈലാമയുടെ ജന്മദിനം ആഘോഷിക്കുമ്പോഴാണ് പ്രകോപനം ഉണ്ടാക്കാൻ ചൈനയുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായത്.
ഡെംചുക് മേഖലയിൽ സിന്ധു നദിയുടെ മറുവശത്തു നിന്ന് ചെൈനീസ് പട്ടാളക്കാരുൾപ്പെടുന്ന സംഘം ചൈനയുടെ പതാകയും ബാനറും ഉയർത്തി കാണിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
നദിയുടെ ഇങ്ങേക്കരയിൽ ദലൈലാമയുടെ ജന്മദിനാഘോഷങ്ങൾ നടക്കുന്ന ഗ്രാമത്തിലെ കമ്യൂണിറ്റി സെന്ററിന് എതിർവശത്തായാണ് അഞ്ച് വാഹനങ്ങളിലെത്തിയ സംഘം ബാനറുകളും കൊടികളും ഉയർത്തി കാണിച്ച് പ്രകോപനപരമായി പെരുമാറിയത്. ഇക്കഴിഞ്ഞ ആറിനായിരുന്നു ഈ സംഭവം അരങ്ങേറിയത്.
ഇക്കഴിഞ്ഞ ആറിനായിരുന്നു ദലൈലാമയുടെ 86-ാം ജന്മദിനം ആഘേഷിച്ചത്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ടെലിഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദി ആദ്യമായാണ് ദലൈലാമയുമായി സംസാരിക്കുന്നത്.
കൊവിഡ് ഭീഷണി ഒഴിഞ്ഞാൽ ദലൈലാമയും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുമെന്ന് കരുതുന്നതായി ടിബറ്റൻ ഗവൺമെന്റ് ഇൻ എക്‌സൈൽ പ്രസിഡന്റ് പെൻപ സെറിംഗ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ ഇന്ത്യ ആശംസ അറിയിച്ചിരുന്നില്ല. മറിച്ച് ചൈനയുടെ കണ്ണിലെ പ്രധാന കരടായ ദലൈലാമയുടെ ജന്മദിനത്തിൽ പ്രധാന മന്ത്രിതന്നെ നേരിട്ട് ആശംസകൾ അർപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചൈനയ്ക്കുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷം അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യ തടഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. സൈനിക നയതന്ത്ര തലത്തിലുളള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയ്‌ക്ക് കൂടുതൽ പ്രകോപനം സൃഷ്‌ടിക്കുന്ന തരത്തിലുള്ള മറ്റു ചില നടപടികളും അടുത്തിടെ ചൈനയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അതിർത്തിയിലൂടെ ബുളളറ്റ് ട്രെയിൻ സർവീസ് ആരംഭിച്ച നടപടിയായിരുന്നു അതിലൊന്ന്.
ടിബറ്റിലെ പ്രവിശ്യാ തലസ്ഥാനമായ ലാസയിൽ നിന്ന് നിംഗ്ചി വരെയാണ് പുതിയ ഇലക്‌ട്രിക് ബുളളറ്റ് ട്രെയിൻ സർവീസ്. അരുണാചൽ പ്രദേശിൽ നിന്നും വളരെയടുത്താണ് ടിബറ്റൻ ടൗണായ നിംഗ്‌ചി.
ചൈനയിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഭരണത്തിന്റെ നൂറാം വാർഷിക ദിനമായ ജൂലായ് ഒന്നിന്റെ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് 435.5 കിലോമീറ്റർ നീളുന്ന സിചുവാൻ-ടിബറ്റ് റെയിൽവെ സർവീസ് ആരംഭിച്ചത്.
അതിർത്തിയിലെ സുരക്ഷ ത്വരിതപ്പെടുത്തുന്നതിന് പുതിയ റെയിൽവെ ലൈൻ വേണമെന്നും അതിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും നവംബർ മാസത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് നിർദ്ദേശം നൽകിയിരുന്നു.
തുടർന്നാണ് എട്ട് മാസത്തിനകം പദ്ധതി പൂർത്തിയായത്. സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്‌ഡുവിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇവിടെ നിന്നും ലാസയിലേക്കുളള യാത്രാ സമയം 48 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായാണ് കുറഞ്ഞത്.
ഇന്ത്യയിലെ അരുണാചൽ അതിർത്തിയിലെ മെഡോഗിന് സമാന്തരമായി ചൈനയിലെ നഗരമാണ് നിംഗ്ചി. ദക്ഷിണ തിബറ്റിലെ തങ്ങളുടെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നാണ് ചൈനയുടെ വാദം. 3,488 കിലോമീറ്റർ നീളുന്ന യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്ക പ്രദേശങ്ങൾക്ക് സമീപമാണ് സംസ്ഥാനം.
ഇന്ത്യ-ചൈന അതിർത്തിയിൽ ഇനിയൊരു സംഘർഷമുണ്ടായാൽ അവശ്യ സാധനങ്ങൾ അതിർത്തിയിലെത്തിക്കാൻ ഉദ്ദേശിച്ചാണ് ഇവിടെ ബുളളറ്റ് ട്രെയിൻ ചൈന ഓടിക്കുന്നത് എന്നതാണ് മറ്റൊരു സത്യം. ഇത്തരത്തിൽ അണിയറയിൽ ഒട്ടനവധി നീക്കങ്ങളാണ് ചൈന നടത്തിക്കോണ്ടിരിക്കുന്നത്.
ഇതുകൂടാതെ, ചൈനീസ് സഹായത്തോടെ പാക്കിസ്ഥാൻ മുങ്ങിക്കപ്പൽ നിർമാണം ആരംഭിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു. കറാച്ചി തുറമുഖത്തോട് ചേര്‍ന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്നും ഈ തന്ത്രപ്രധാന വിവരങ്ങള്‍ ചികഞ്ഞെടുത്തത്.
ഏതാണ്ട് 55 അടി നീളവും ഏഴ് മുതല്‍ എട്ട് അടി വരെ വീതിയുമുള്ള ചെറു മുങ്ങിക്കപ്പലുകളെന്നാണ് മുൻപ് ഇതേകുറിച്ച് വിവരിച്ചിരുന്നത്.
'സാധാരണ മുങ്ങിക്കപ്പലുകളെ കണക്കിലെടുക്കുമ്പോള്‍ വളരെ ചെറുതാണ് ഈ മുങ്ങിക്കപ്പലുകള്‍. ഇവയുടെ വലുപ്പവും സ്ഥിതി ചെയ്യുന്ന പ്രദേശവും കണക്കിലെടുക്കുമ്പോള്‍ പാക്കിസ്ഥാന്‍ നാവികസേനയുടെ പ്രത്യേക വിഭാഗമായ എസ്എസ്ജി (എൻ)ന്റെ ഭാഗമാണിവയെന്നുവേണം കരുതാന്‍.
എക്‌സ് ക്രാഫ്റ്റ് എന്നാണ് പാക്കിസ്ഥാനി നാവികസേനയില്‍ ഇത് അറിയപ്പെടുന്നത്. ഏറ്റവും പുതിയ പാക്ക് ചെറു മുങ്ങിക്കപ്പലുകളുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത് തദ്ദേശീയമായി നിര്‍മിച്ചതാണെന്ന സൂചനയാണ് ലഭിക്കുന്നത്.
സംഘര്‍ഷ വേളയില്‍ ഇന്ത്യന്‍ തീരത്ത് അപ്രതീക്ഷിത ആക്രമണം നടത്താന്‍ ശ്രമിച്ചാല്‍ ഈ ചെറു മുങ്ങിക്കപ്പലുകള്‍ പാക്ക് സൈന്യത്തിന് ഏറെ സഹായം ചെയ്യുമെന്നുള്ള കാര്യം തീർച്ചയാണ്.
പ്രധാനമായും രണ്ട് ടോര്‍പിഡോ ട്യൂബുകളാണ് ഇവയുടെ ആയുധം. വൈദ്യുതി പ്രവഹിപ്പിച്ചു കൊണ്ട് സ്വയം പ്രതിരോധിക്കാനും ശത്രുക്കള്‍ക്ക് നേരെ അപ്രതീക്ഷിത ആക്രമണം നടത്താനും ഇവക്ക് സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത.
ചെറു മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുമെന്ന് 2015-16 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പാക്ക് ഡിഫന്‍സ് പ്രൊഡക്ഷന്‍ ഡിവിഷന്‍ പറഞ്ഞിരുന്നു. 2016-17 ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്.
പാക്കിസ്ഥാന്റെ ചെറു മുങ്ങിക്കപ്പലുകളുടെ സാന്നിധ്യത്തേയും ശേഷിയേയും കുറിച്ച് ഇന്ത്യന്‍ സേനക്ക് വ്യക്തമായ ധാരണയുണ്ട്. അതിനാൽ അതിനെയെല്ലാം പ്രതിരോധിക്കുന്ന സംവിദാനം ഇന്ത്യക്കുണ്ട് എന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha
























