ബ്രിട്ടണില്‍ 2 മാസത്തിനകം വീണ്ടും ലോക്ക്ഡൗൺ വന്നേക്കുമെന്ന് സൂചന; കൊറോണ വൈറസ് ഇപ്പോഴും നമ്മുടെ അന്തരീക്ഷത്തിലുണ്ട്, അത് എപ്പോൾ വേണമെങ്കിലും അപകടകാരിയായേക്കാം!! ജൂലായ് 19 മുതല്‍ പഴയ ജീവിതം നയിക്കാമെന്നത് ഒരു പാഴ്സ്വപ്നം മാത്രമാണെന്നും ബോറിസ് ജോണ്‍സന്റെ മുന്നറിയിപ്പ്

ബ്രിട്ടണില്‍ ജൂലായ് 19 ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഉറപ്പായി എന്നാല്‍, അത് വീണ്ടും തിരിച്ചുവരുമോ എന്ന ആശങ്കയാണ് ബോറിസ് ജോണ്‍സന്റെ ഇന്നലത്തെ പ്രസ്താവനയോടെ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ വീണ്ടും കോവിഡുമായ ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് പറഞ്ഞ അദ്ദേഹം സ്വാതന്ത്ര്യങ്ങള്‍ ദുരുപയോഗം ചെയ്യുക വഴി രോഗ വ്യാപനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അവ നിയന്ത്രണങ്ങള്‍ തിരികെയെത്തിയേക്കുമെന്ന മുന്നറിയിപ്പും നല്‍കി.
ഈ മഹാമാരിക്ക് അന്ത്യമായി എന്ന് തനിക്ക് ഉറപ്പിച്ചു പറയാനാവില്ല എന്നു പറഞ്ഞ ബോറിസ് ജോണ്‍സണ്‍ ജൂലായ് 19 മുതല്‍ പഴയ ജീവിതം നയിക്കാമെന്നത് ഒരു പാഴ്സ്വപ്നം മാത്രമാണെന്നും സൂചിപ്പിച്ചു. കൊറോണയെന്ന വൈറസ് ഇപ്പോഴും നമ്മുടെ അന്തരീക്ഷത്തിലുണ്ട് എന്നു പറഞ്ഞ അദ്ദേഹം അത് വീണ്ടും അപകടകാരിയായേക്കാം എന്നും ഓര്‍മ്മിപ്പിച്ചു.
ഡൗണിങ് സ്ട്രീറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്ത ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി, അനാവശ്യമായി മറ്റു വീടുകളില്‍ പോകുന്നതും മറ്റു കുടുംബങ്ങളിലുള്ളവരുമായി സമ്പർക്കം പുലര്‍ത്തുന്നതും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വളരെ സാവകാശം മാത്രമേ സാധിക്കുകയുള്ളു എന്ന് ക്രിസ് വിറ്റി വ്യക്തമാക്കിയപ്പോള്‍, തിരക്കുള്ളയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ട്രെയിനുകള്‍,
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സിനിമാ ഹാളുകള്‍ തുടങ്ങിയ ഇന്‍ഡോര്‍ ഇടങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഒരു സ്വഭാവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശം പിന്‍വലിച്ചാലും, ജീവനക്കാര്‍ മുഴുവനും തൊഴിലിടങ്ങളില്‍ എത്തണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് സ്ഥാപനങ്ങളോടും ബോറിസ് നിര്‍ദ്ദേശിച്ചു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു ശേഷം വീണ്ടും അത് പ്രാബല്യത്തില്‍ വരുവാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഒരു കാര്യത്തിനും ഉറപ്പു പറയാന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം പരിമിതമായ
സ്വാതന്ത്ര്യത്തിനു പോലും അല്പായുസ്സേ ഉള്ളൂ എന്ന് അധികം താമസിയാതെ തെളിയും എന്നായിരുന്നു കോവിഡ് റിക്കവറി ഗ്രൂപ്പ് ചെയര്‍മാന്‍ മാര്‍ക്ക് ഹാര്‍പ്പറുടെ പ്രതികരണം. ഇപ്പോള്‍ വേനല്‍ക്കാലം ആസ്വദിക്കുക. ശൈത്യകാലമെത്തുമ്പോഴേക്കും നിയന്ത്രണങ്ങള്‍ തിരികെയെത്തുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ പദ്ധതിയുടെ വിജയമാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സഹായകരമായത് എന്നു പറഞ്ഞ ബോറിസ് ജോണ്‍സണ്‍ നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുമെങ്കിലും ജനങ്ങള്‍ കൂടുതല്‍ വിവേചന ബുദ്ധിയോടെ സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷമുള്ള സാഹചര്യം സെപ്റ്റംബര്‍ 30 ന് വിലയിരുത്തും. ഒരു മൂന്നാം തരംഗത്തിന്റെ ഭീതി ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍, ഇപ്പോള്‍ ലഭിച്ച സ്വാതന്ത്ര്യം ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ സെപ്റ്റംബറോടെ വീണ്ടും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കും.
https://www.facebook.com/Malayalivartha
























