കാലില്‍ പരിക്കേറ്റ് കൂട്ടം തെറ്റി ആനക്കുട്ടി; മുറിവ് ഗുരുതരമായതോടെ ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം യാത്ര തുടര്‍ന്നു, കൃത്യ സമയത്ത് ഓടിയെത്തി ജീവന്‍ രക്ഷിച്ച് നിരീക്ഷണ സംഘം, ഇപ്പോഴും യാത്ര തുടര്‍ന്ന് ചൈനയിലെ കാട്ടാനക്കൂട്ടം

ലോകശ്രദ്ധയാകർഷിച്ച് ദേശാടനം നടത്തുന്ന ചൈനയിലെ പതിനാറംഗ ആനക്കൂട്ടത്തിലെ ഒരു ആനക്കുട്ടിക്ക് കാലിന് പരിക്കേറ്റതായി റിപ്പോർട്ട്. മുറിവ് ഗുരുതരമായതോടെ ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം യാത്ര തുടരുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഒരു തേയിലത്തോട്ടത്തിലാണ് കാലിന് പരിക്കേറ്റ നിലയിൽ ആനക്കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ഇതേതുടര്‍ന്ന് ആനകളുടെ സഞ്ചാരദിശ പരിശോധിക്കുന്ന വിദഗ്ദ്ധ സംഘത്തെ വിവരമറിയിക്കുകയുണ്ടായി. ആനക്കുട്ടിയെ ഇവര്‍ കണ്ടെത്തി മതിയായ ചികിത്സ നല്‍കി.
ഇപ്പോള്‍ പരിക്ക് ഭേദമായി വരുന്നതായി അധികൃതർ അറിയിച്ചു. മുളളുകള്‍ കൊണ്ടുണ്ടായ മുറിവ് ക്രമേണ വലുതായി അണുബാധ വന്നതാകാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. ആനകളുടെ ഈ യാത്രയ്‌ക്കിടയിലാണ് കുട്ടിയാന ജനിച്ചത്. വിവരമറിഞ്ഞ് രക്ഷാപ്രവര്‍ത്തകരെത്തി കാലിലെ മുറിവ് കഴുകി മരുന്ന് വയ്ക്കുകയുണ്ടായി.
ഇതിനുശേഷം ഒരു വാനില്‍ ആനക്കുട്ടിയെ നൂറ് കിലോമീറ്റര്‍ അകലെയുളള സുരക്ഷിത സ്ഥാനത്ത് എത്തിക്കുയ്ക്കയും ചെയ്തു. കൂട്ടത്തില്‍ നിന്നും വിട്ടുപോയ പത്ത് വയസുളള കൊമ്ബനാനയെ രക്ഷിച്ച് മറ്റൊരിടത്തേക്ക് മാറ്റിയത് കഴിഞ്ഞയാഴ്‌ചയാണ്. ലാവോസിനോട് ചേര്‍ന്നുളള സിഷുവാങ്‌ബന്ന വന്യജീവി സങ്കേതത്തില്‍ നിന്നും അറുനൂറ് കിലോമീറ്ററോളം ദേശാടനം നടത്തി യുനാന്‍ പ്രവിശ്യയിലാണ് ആനക്കൂട്ടം ഇപ്പോള്‍.
അതേസമയം ഇത്രയധികം നാളായി തുടരുന്ന ആനകളുടെ ദേശാടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയായിട്ടും അധികൃതര്‍ക്ക് കൃത്യമായി മനസിലാക്കാൻ സാധിച്ചിട്ടില്ല. ആനകളുടെ ദേശാടനം ചൈനയിലെ മൃഗങ്ങളുടെ ദേശാന്തര ഗമനത്തിന് ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ്. ആനകള്‍ വരുന്നവഴിയിലെല്ലാം കനത്ത നാശമാണ് ഇതുവരെയുണ്ടാക്കിയത്. ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നാശം ഇവയുണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ജനങ്ങളെ വീടുകളില്‍ നിന്നും ഒഴിപ്പിക്കേണ്ടിയും വന്നു.
https://www.facebook.com/Malayalivartha
























