സൈന്യത്തെ പിൻവലിച്ചത് വലിയ മണ്ടത്തരം! അഫ്ഗാനിൽ സ്ത്രീകളും കുട്ടികളും താലിബാന്റെ കൂട്ടക്കുരുതിയ്ക്ക് ഇരയാവും... ബൈഡനെ തിരുത്തി ജോര്‍ജ് ബുഷ്

അമേരിക്കയുടെ മുൻ പ്രസിഡന്റായ ജോര്‍ജ് ബുഷിന്റെ ചില പ്രസ്താവനകൾ ഇപ്പോൾ ഒന്നു കൂടി നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. താലിബാന്റെ അധിനിവേശത്തോടെ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ മാറും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ലോകരാജ്യങ്ങൾ ഒക്കെ ഒരേ സ്വരത്തിൽ ഏറ്റു പറയുന്നതാണ്. ഇതിനെ ശരി വയ്ക്കുന്ന തരത്തിലുള്ള കുറച്ച് വസ്തുതകളാണ് ഇപ്പോൾ അദ്ദേഹം പങ്കുവയ്ച്ചിട്ടുള്ളത്.
അഫ്ഗാനിസ്താനില്‍ അമേരിക്കയും നാറ്റോയും തങ്ങളുടെ സൈന്യങ്ങളെ പിൻവലിക്കുന്നത് വലിയ മണ്ടത്തരമാണെന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് തുറന്നടിച്ചിരിക്കുന്നത്. യുഎസ് സൈന്യം പിന്‍വാങ്ങുന്നതോടെ അഫ്ഗാന്‍ ജനത താലിബാന്റെ കുരുതിക്ക് ഇരയാവുമെന്നാണ് മുന്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് ഇപ്പോൾ ആശങ്ക പ്രകടിപ്പിക്കുന്നത്.
തീർച്ചയായും അത് തന്നെ സംഭവിക്കും എന്നു തന്നെ കരുതണം. കാരണം കഴിഞ്ഞ രണ്ട് ദശാബ്ദക്കാലം അഫ്ഗാനെ സംരക്ഷിച്ചു പോന്നിരുന്നത് അമേരിക്കൻ സൈന്യം ആയിരുന്നു. താലിബാനുമായുള്ള ഏറ്റുമുട്ടലിൽ ഏകദേശം 2000ത്തോളം യുഎസ് സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളതും. ഈയൊരു സാഹചര്യം കൂടി പരിഗണിക്കുമ്പോൾ ഇതൊക്കെ സാധൂകരിക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവനയും.
‘പറഞ്ഞറിയാക്കാന്‍ പറ്റാത്ത അപകടകമാണ് അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും ഇനി അനുഭവിക്കാന്‍ പോവുന്നത്. ഇതൊരു തെറ്റാണ്. ആളുകളുടെ കൂട്ടക്കൊലയ്ക്കിരയാവാന്‍ പോവുകയാണവര്‍. അതെന്റെ ഹൃദയം തകര്‍ക്കുന്നു,’ ഒരു ജര്‍മ്മന്‍ മാധ്യമത്തോട് ജോര്‍ജ് ബുഷ് പ്രതികരിച്ചത് ഇങ്ങനെയാണ്.
ജോര്‍ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് 2001 ലാണ് അഫ്ഗാനിസ്താനിലേക്ക് അമേരിക്കന്‍ സൈന്യത്തെ വിന്യസിച്ചത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് നടന്ന അല്‍ ഖ്വയ്ദ ആക്രമണത്തിന് ശേഷമായിരുന്നു ഈ നടപടി കൈക്കൊണ്ടതും. ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ അൽ ഖ്വയ്ദ ആക്രമണത്തിനു പിന്നാലെ ഭീകാരാക്രമണത്തിന്റെ സൂത്രധാരന്‍ ഉസാമ ബിന്‍ ലാദനെ പിടിക്കാനായാണ് 2001ല്‍ ജോര്‍ജ് ബുഷ് അഫ്ഗാനിസ്ഥാനിലേക്ക് യുഎസ് സൈന്യത്തെ വിന്യസിച്ചത്.
താലിബാനെ ഇല്ലാതാക്കുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. 2001 സെപ്റ്റംബര്‍ 26-ന് കാബൂളിനടുത്തുള്ള പഞ്ചശേര്‍ വാലിയില്‍ ബോംബിട്ടുകൊണ്ട് അമേരിക്ക ലാദന്‍ വേട്ട തുടങ്ങി. അല്‍ ഖായിദയ്ക്കും ലാദനും സംരക്ഷണം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ അധികാരത്തില്‍നിന്നു പുറത്താക്കി. പക്ഷേ, അഫ്ഗാനിസ്താനില്‍നിന്ന് അമേരിക്ക തിരിച്ചുപോയില്ല.
ജനാധിപത്യഭരണവും രാഷ്ട്രീയസ്ഥിരതയും സമാധാനവും ഉറപ്പുവരുത്താനെന്നു പറഞ്ഞ് തുടരുകയായിരുന്നു. പിന്നീട് വന്ന ഭരണകൂടങ്ങളെല്ലാം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിന് നേതൃത്വം നല്‍കിവന്നിരുന്നു. 2500ഓളം യുഎസ് സൈനികരും 7500ഓളം നാറ്റോ സൈനികരെയുമാണ് അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിരുന്നത്.
അഫ്ഗാനിലെ സൈനിക പിന്‍മാറ്റത്തില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍ക്കലിനും സമാന അഭിപ്രായമായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ജോര്‍ജ് ബുഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേസമയം അഫ്ഗാനിസ്താനില്‍ നിന്നും യുഎസ് സൈന്യം പിന്‍വാങ്ങുന്ന കാര്യത്തില്‍ മാറ്റമില്ലെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. ആഗസ്റ്റ് 31 നുള്ളില്‍ യുഎസ് സൈന്യം പൂര്‍ണമായും അഫ്ഗാനിസ്താനില്‍ നിന്നും പിന്‍വാങ്ങുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്രയും കാലത്തെ സൈനിക പ്രവര്‍ത്തനങ്ങളിലൂടെ അഫ്ഗാനിസ്താനിലെ അല്‍ ഖ്വയ്ദ ഭീകര സംഘടനയെ തടയിടാനും അമേരിക്കയിലേക്കുള്ള ആക്രമങ്ങള്‍ ചെറുക്കാനും കഴിഞ്ഞു. അഫ്ഗാനിസ്താനിലേക്ക് സൈന്യത്തെ അയച്ചത് അവിടെ രാജ്യനിര്‍മ്മിതിക്കല്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഫ്ഗാന്‍ നേതാക്കള്‍ രാജ്യത്തിന്റെ നല്ല ഭാവിക്കായി ഒരുമിച്ച് നില്‍ക്കണമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി കഴിഞ്ഞു. താലിബാന് അഫ്ഗാനിസ്താനെ കീഴ്‌പ്പെടുത്താന്‍ കഴിയില്ല. 75,000 അംഗങ്ങള്‍ മാത്രമാണ് താലിബാനുള്ളത്.
അഫ്ഗാന്‍ മൂന്ന് ലക്ഷത്തിലേറെ വരുന്ന അഫ്ഗാന്‍ സൈനികരുമായി ഇവര്‍ക്ക് പോരാട്ടം സാധ്യമല്ലെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം, അഫ്ഗാനിസ്താനുള്ള അമേരിക്കന്‍ പിന്തുണ തുടരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്.
യുഎസ് സൈനികര്‍ രാജ്യത്ത് നിന്ന് പിന്‍വാങ്ങിയാലും 650 മുതല്‍ ആയിരത്തോളം യുഎസ് സൈനികരെ അഫ്ഗാനിസ്താനിലെ യുഎസ് എംബസി, കാബൂള്‍ വിമാനത്താവളം തുടങ്ങി പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിരിക്കെയാണ് അഫ്ഗാനിസ്താനിലെ യുഎസ് സൈനിക പിന്‍മാറ്റത്തിനു ധാരണയായത്.
മെയ് 21 നകം പിന്‍മാറ്റമെന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ പിന്നീട് ജോബൈഡന്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ തിയ്യതി നീട്ടി വെക്കുകയായിരുന്നു.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തിനു പിന്നാലെ അഫ്ഗാനിസ്താനിലെ പല മേഖലകളിലും താലിബാന്‍ വീണ്ടും ശക്തിപ്രാപിക്കുകയാണ്. അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യമുള്‍പ്പെടയുള്ള വിദേശസൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വീണ്ടും വേരുറപ്പിക്കുന്നത്.
താലിബാനെ പ്രതിരോധിക്കാനായി 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സേനകള്‍ രാജ്യത്ത് നിന്നും ഘട്ടം ഘട്ടമായി പിന്‍വാങ്ങുകയാണ്. സെപ്റ്റംബര്‍ മാസത്തോടെ അഫ്ഗാനിസ്താനില്‍ നിന്നും പൂര്‍ണമായും വിദേശ സൈന്യം പിന്‍മാറും. ഈ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് ജോര്‍ജ് ബുഷ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, രണ്ട് ദശാബ്ദത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമ്പോള്‍ ആ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണു ലോകസമൂഹം. താലിബാന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം വീണ്ടും ഇരുളിലാകുമെന്നാണ് സ്വാതന്ത്ര്യം ശ്വസിച്ചു തുടങ്ങിയ അഫ്ഗാന്‍ ജനത ഭയപ്പെടുന്നത്.
യുഎസ് സൈന്യം സമ്പൂർണമായി പിന്മാറിയതിനു പിന്നാലെ അഫ്ഗാനിസ്താനിൽ ഒട്ടും തന്നെ സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അഫ്ഗാനിൽ നിയന്ത്രണമുറപ്പിക്കാനുള്ള നീക്കം വളരെ ശക്തമാക്കിയിരിക്കുകയാണ് താലിബാൻ. യുഎസ് സേനാംഗങ്ങൾ അഫ്ഗാൻ വിട്ട് പോകുന്നത് താലിബാൻ ഭീകരുടെ അതിക്രമങ്ങൾ അവിടെ വർദ്ധിപ്പിക്കും എന്നുള്ള കാര്യം ഉററപ്പുള്ളതായിരുന്നു.
യു.എസ്. സേനാ പിന്മാറ്റത്തെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലെ വടക്കന്‍പ്രദേശങ്ങള്‍ ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. അഫ്ഗാനിസ്താന്റെ സുരക്ഷയും പുനര്‍നിര്‍മാണവും യു.എസിന്റെ ഉത്തരവാദിത്വമല്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ഭാവിയിലേക്ക് രാജ്യത്തെ നയിക്കാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒത്തുചേര്‍ന്ന് ശ്രമിക്കണമെന്ന് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കേൾക്കുമോ എന്നത് സംശയമാണ്.
അഫ്ഗാന്റെ 85 ശതമാനം ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ വാദം അഫ്ഗാൻ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. അഫ്ഗാനിലെ 400 ജില്ലകളിൽ ഭൂരിഭാഗവും താലിബാൻ പിടിച്ചടക്കിയതായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.
ഇതും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല. ഏകദേശം ഇരുപത് വർഷത്തോളം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ പൊരുതിയിരുന്നു. 2,000 യുഎസ് പട്ടാളക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഹെറാത് പ്രവിശ്യയിലെ അതിർത്തി പ്രദേശങ്ങളായ ഇസ്‍ലാം ഖാല, തോര്‍ഗണ്ടി നഗരങ്ങൾ നഷ്ടപ്പെട്ട കാര്യം അഫ്ഗാൻ അധികൃതർ സമ്മതിച്ചിട്ടുണ്ട്. അഫ്ഗാനിൽനിന്ന് ഇറാനിലേക്കുള്ള പ്രധാന വ്യാപാരപാതയാണ് ഇസ്‍ലാം ഖാല.
തോർഗണ്ടി തുർക്ക്‌മെനിസ്താനിലേക്കുള്ള രണ്ട് വ്യാപാരപാതകളിലൊന്നും. പ്രതിമാസം 20 മില്യൻ ഡോളറിന്റെ വരുമാനമാണ് ഇസ്‍ലാം ഖായിലൂടെയുള്ള വ്യാപാരംവഴി സർക്കാരിന് ലഭിച്ചുകൊണ്ടിരുന്നത്. അതിനാല്‍, സർക്കാരിനെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ് രണ്ട് അതിർത്തിനഗരങ്ങളുടെയും നഷ്ടം.
https://www.facebook.com/Malayalivartha
























