ലോകം കീഴടക്കാൻ ഇന്ത്യ -റഷ്യ; ഇന്ത്യയുടെ ഒരു വെടിക്ക് മൂന്നര പക്ഷി! ജയശങ്കർ ഒരു പുലി തന്നെ! ജയശങ്കറിലൂടെ ഇന്ത്യ തങ്ങളുടെ മാസ്റ്റർ സ്ട്രോക്ക് ആരംഭിച്ചു, റഷ്യയും -ഇന്ത്യയും തന്ത്രപരമായ പങ്കാളിത്തത്തിന് കൈ കൊടുത്തു കഴിഞ്ഞാൽ പിന്നെ നമ്മുടെ സീമകൾ ആകാശം മാത്രമാണെന്ന് വ്യക്തം
മുൻപ് അനവധി രാജ്യങ്ങൾ പങ്കെടുത്ത ഒരു ആഗോള ഉച്ചകോടിയിൽ വച്ച് ഇന്ത്യയെ കുറിച്ച് റഷ്യൻ പ്രസിഡന്റ് പുടിൻ പരസ്യമായി ഒരു അഭിപ്രായം പറഞ്ഞിരുന്നു. യുട്യൂബിൽ സെർച്ച് ചെയ്‌താൽ കാണാം. അതിന്റെ അർഥം ഏതാണ്ട് ഇങ്ങനെയാണ് . "ഇന്ത്യയെ കുപ്പിയിലാക്കാൻ നോക്കരുത് അത് നടക്കില്ല . അവർ ലോകത്തെ ഏറ്റവും പഴക്കമേറിയ സംസ്കാരം പിൻപറ്റുന്നവരാണ്. ബുദ്ധി കുറച്ച് കൂടുതൽ ആണ്". ഇത് പുടിന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. ശരിയാണോ തെറ്റാണോ എന്നൊക്കെ അദ്ദേഹത്തിന് വിടാം. എന്നാൽ ഇപ്പോൾ ഇന്ത്യ കളിക്കുന്നത് വേറെ ലെവൽ കളിയാണ് എന്ന് പറയാതെ വയ്യ
അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാൻ വിട്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദശകങ്ങളായി "ഇന്ത്യ" യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആ രാജ്യത്തെ ജനാധിപത്യ സർക്കാരിനെയും ജനാധിപത്യ സ്ഥാപനങ്ങളെയും നിർമിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും മാറി മാറി വന്ന എല്ലാ ഇന്ത്യൻ സർക്കാരുകളും, ഇന്ത്യൻ സ്ഥാപനങ്ങളും വലിയ പങ്കാണ് വഹിച്ചത്.
എന്നാൽ പെട്ടന്നൊരു ദിവസം അതൊക്കെ നഷ്ടമാകും എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. അത് പോട്ടേ എന്ന് വച്ചാലും കുഴപ്പമില്ല. അതിനേക്കാൾ അപകടകരം ആണ് തീവ്രവാദ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ഇത് ചൈനാ -താലിബാൻ - പാകിസ്ഥാൻ എന്ന അച്ചു തണ്ടിന്റെ രൂപീകരണത്തിലേക്കും വഴി തെളിച്ചേക്കാം. നിലവിൽ തന്നെ അന്തർ ധാരകൾ സജീവമാണെങ്കിലും.
ഇവിടെയാണ് ജയശങ്കറിലൂടെ ഇന്ത്യ തങ്ങളുടെ മാസ്റ്റർ സ്ട്രോക്ക് കളിച്ചിരുന്നത്. മേഖലയിൽ റഷ്യയെ ഇടപെടുത്തിക്കുക എന്നതാണ് അത്. ഒരു വെടിക്ക് മൂന്നര പക്ഷിയെയാണ് ഇന്ത്യ ഉന്നം വെക്കുന്നത്. ഒന്ന് പാശ്ചാത്യ ചേരികൾ എതിർക്കുന്ന ഇന്ത്യ റഷ്യ ബന്ധത്തിന്റെ ശക്തമായ പുനരുജ്ജീവനം. രണ്ട ചൈന -പാകിസ്ഥാൻ -താലിബാൻ അച്ചു തണ്ടിനെ ഉണ്ടാകാതെ നോക്കൽ. മൂന്ന് നമ്മുടെ അതിർത്തിയുടെയും മേഖലയുടെയും സ്ഥിരതയും സമാധാനവും. ഏറ്റവും അവസാനം അല്പം സാമ്പത്തിക താല്പര്യങ്ങളും
അമേരിക്ക സേനാ പിന്മാറ്റം നടത്തിയ നിലവിലെ സാഹചര്യത്തിൽ രാജ്യ താല്പര്യം സംരക്ഷിക്കാൻ ചെയ്ത ഈ നടപടിയെ വിമർശിക്കാൻ അമേരിക്കയ്‌ക്കോ യൂറോപ്പ്യൻ യൂണിയനോ ഉൾപ്പെടെ ആർക്കും ധാർമ്മികമായ അവകാശം ഉണ്ടാകില്ല. അങ്ങനെ അവർ അകറ്റി നിർത്തുന്ന, ഇന്ത്യയോട് അകറ്റി നിർത്താൻ ആവശ്യപ്പെടുന്ന റഷ്യയുമായി വീണ്ടും ശക്തമായ ബന്ധത്തിലേക്ക് കടക്കുകയാണ് ഇന്ത്യ. എന്തായാലും ആദ്യത്തെ ലക്‌ഷ്യത്തിലേക്കുള്ള ആദ്യ പടി ഇന്ത്യ ചവിട്ടി കഴിഞ്ഞു.
റഷ്യയും -ഇന്ത്യയും തന്ത്രപരമായ പങ്കാളിത്തത്തിന് കൈ കൊടുത്തു കഴിഞ്ഞാൽ പിന്നെ നമ്മുടെ സീമകൾ ആകാശം മാത്രമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യൻ അംബാസിഡർ നിക്കോളായ് കുഡാഷെവ് . രണ്ട് രാജ്യങ്ങളും തങ്ങൾ തമ്മിലുള്ള വാർഷിക ഉച്ചകോടിയുടെയും ആദ്യത്തെ '2 + 2' മന്ത്രി തല യോഗത്തിന്റെയും തയ്യാറെടുപ്പുകൾ നടന്നു കൊണ്ടിരിക്കുകയാണ് . ഇന്ത്യയുടെ കളികൾ ഇനി കാണാനിരിക്കുന്നതെ ഉള്ളൂ.
ഊർജ്ജം, പ്രതിരോധം, ബഹിരാകാശ വിക്ഷേപങ്ങൾ , വ്യവസായം, വ്യാപാരം, ധനകാര്യം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ ഒരുമിച്ചു നേടാൻ ആഗ്രഹിക്കുന്ന പുരോഗതിയും , വ്യത്യസ്ഥതകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ പരസ്പര താൽപ്പര്യവും ആണ് ഇന്ത്യയെയും റഷ്യയെയും ഏറ്റവും പ്രധാനപെട്ടതും സ്വാഭാവികമായതും ശക്തരുമായ ആഗോള പങ്കാളികളാക്കുന്നത് റഷ്യൻ പ്രതിനിധി വ്യക്തമാക്കി
ഇതോടൊപ്പം അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിച്ച കുഡാഷെവ്, ഭാവിയിൽ രൂപീകരിക്കപ്പെടുന്ന സർക്കാർ എല്ലാവരെയും ഉൾക്കൊള്ളുന്നത് ആയിരിക്കുമെന്ന് ഉറപ്പാക്കാനുള്ള വ്യത്യസ്ഥ കക്ഷികളുടെ പ്രതിജ്ഞാബദ്ധതയെ അടിസ്ഥാനമാക്കി ഇന്ത്യയും റഷ്യയും അഫ്ഗാൻ ചർച്ചകൾക്ക് പിന്തുണ നൽകുന്നു എന്ന് പ്രഖ്യാപിച്ചു. അതായത് ഒരു ജനാധിപത്യ സർക്കാരിനെ മാത്രമേ ഇന്ത്യയും റഷ്യയും പിന്തുണയ്ക്കുകയുള്ളു എന്ന് ചുരുക്കം. ഇത് താലിബാനോടുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്
ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാൻ അമേരിക്ക തീരുമാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തീവ്രവാദ ആക്രമണങ്ങൾക്കാണ് അഫ്ഗാനിസ്ഥാൻ സാക്ഷ്യം വഹിച്ചത് . യുദ്ധത്തിൽ തകർന്ന രാജ്യത്ത് രണ്ട് ദശകത്തോളം നീണ്ടു നിന്ന പാശ്ചാത്യ സൈനിക സാന്നിധ്യം ഇതോടു കൂടി അവസാനിച്ചിരുന്നു .
തങ്ങളുടെ രാജ്യത്തെ സ്വതന്ത്രവും പരമാധികാരമുള്ളതും ഐക്യവും ജനാധിപത്യപരവുമാക്കുന്നതിന് അഫ്ഗാനികളെ പിന്തുണയ്ക്കുക എന്നത് അങ്ങേയറ്റം പ്രാധാന്യം അർഹിക്കുന്നതാണ് . പാശ്ചാത്യ ചേരിയുടെ അടിയന്തരമായ പിൻവാങ്ങലിനു ശേഷം പ്രാദേശിക ശ്രമങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു, ”അദ്ദേഹം വ്യക്തമാക്കി .
ഓഗസ്റ്റിൽ ഇന്ത്യ അധ്യക്ഷനാകുന്ന യുഎൻ സുരക്ഷാ സമിതിയിൽ കൂടുതൽ ഏകോപനം സാധ്യമാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതിന് വളരെയധികം ശ്രദ്ധ റഷ്യ ചെലുത്തിയതായി കുഡാഷെവ് പറഞ്ഞു.
നിലവിലെ റഷ്യൻ പ്രസിഡൻസിക്കു കീഴിൽ ആർട്ടിക് കൗൺസിലിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള ഇന്ത്യൻ താല്പര്യത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അടുത്ത ആർ ഐ സി മന്ത്രി തല സമ്മേളനം ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്നത് ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് .
അതായത് വേറെ ഒരു ലെവലിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിൽ കച്ച കെട്ടി തന്നെ ഇറങ്ങിയിരിക്കുകയാണ് രണ്ടു രാജ്യങ്ങളും. പാശ്ചാത്യ ചേരികളുടെ ഭാഗത്തു നിന്നും രൂക്ഷമായ എതിർപ്പ് നേരിടുന്ന സാഹചര്യത്തിലും റഷ്യയുമായുള്ള സൗഹൃദം പരസ്യമായും ആർജ്ജവത്തോടു കൂടെയും വെളിപ്പെടുത്തുവാനുള്ള ഇന്ത്യൻ നിലപാട് തീർച്ചയായും പാശ്ചാത്യ ചേരിയെ ഞെട്ടിക്കും എന്നുള്ളതിൽ ഒരു സംശയവും ഇല്ല.
തങ്ങളുടെ ബന്ധത്തിന്റെ മുഴുവൻ ആഴവും അവലോകനം ചെയ്യുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡന്റും വർഷം തോറും ഒരു ഉച്ചകോടി നടത്തുന്ന ഒരു സംവിധാനം ഇരു രാജ്യങ്ങൾക്കിടയിൽ ഉണ്ട്. ഇതുവരെ, 20 വാർഷിക ഉച്ചകോടി യോഗങ്ങളാണ് ഇന്ത്യയിലും റഷ്യയിലുമായി മാറിമാറി നടന്നത് . അത് കൊണ്ട് തന്നെയാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള പോലെ ഒരു ദൃഢമായ ബന്ധം ലോകത്തെവിടെയും കാണാൻ കഴിയില്ല എന്ന് ജയശങ്കർ തന്റെ റഷ്യ സന്ദർശന വേളയിൽ വ്യക്തമാക്കിയത്.
അമേരിക്കയുമായി ഇന്ത്യ കൂടുതൽ അടുക്കുന്നത് റഷ്യ അതീവ സംശയത്തോടു കൂടി തന്നെയാണ് കണ്ടു കൊണ്ടിരുന്നത്. കാരണം അമേരിക്കൻ താല്പര്യങ്ങളും പാശ്ചാത്യ ചേരിയും റഷ്യയെ കാണുന്നത് ഒരു ശത്രു ആയിട്ടാണ്. അമേരിക്കയുടെ പ്രദേശത്തെ ഏറ്റവും വലിയ സുരക്ഷാ പങ്കാളി ഇന്ത്യ ആകുന്നതും നമ്മൾ കണ്ടു. ഇതൊക്കെ റഷ്യയെ സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയത് സ്വാഭാവികം.
ഏതൊരു രാജ്യത്തിനും അവരവരുടെ താല്പര്യങ്ങൾ തന്നെയാണ് പ്രധാനം. ഇന്ത്യക്കും അങ്ങനെ തന്നെ. ഇന്ത്യൻ അതിർത്തിയിലും മേഖലയിലും നിലവിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഭീഷണി ചൈനയാണ്. ചൈനയെ എതിരിടാൻ ഇന്ത്യക്ക് അമേരിക്ക കൂടിയേ തീരൂ. അമേരിക്ക ഇന്ത്യയെ സഹായിക്കുന്നതും കൂടെ കൂട്ടുന്നതും ഇന്ത്യയോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല മറിച്ച് ചൈന തകരേണ്ടതു ഇന്ത്യയേക്കാൾ കൂടുതൽ ആവശ്യം അമേരിക്കയ്ക്ക് ആണ് എന്നത് പ്രേത്യേകിച്ച് വ്യക്തമാക്കേണ്ട കാര്യമൊന്നും ഇല്ലല്ലോ
ചൈനയുമായി സൗഹൃദത്തിൽ ആണ് റഷ്യ എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും പാശ്ചാത്യ ചേരിയിൽ നിന്നും രൂക്ഷമായ എതിർപ്പുകൾ നേരിടുന്ന രണ്ട് രാജ്യങ്ങൾ എന്ന നിലയിൽ ഒത്തു പോകാവുന്ന പല കാര്യങ്ങളും അവർക്കിടയിൽ നില നിൽക്കുന്നുണ്ട്. എന്നാൽ വേറെ പല തരത്തിലും ഒട്ടും വിശ്വസിക്കാൻ കഴിയാത്ത ഒരു പങ്കാളിയാണ് ചൈന എന്ന് റഷ്യക്ക് നന്നായി അറിയാം.എന്നാൽ ഇന്ത്യ അങ്ങനെയല്ല. ഏറ്റവും കുറഞ്ഞത് അങ്ങനെ ആയിരുന്നില്ല. ഇതിനെ കുറിച്ചും റഷ്യക്ക് നല്ല ധാരണയുണ്ട്. ഇന്ത്യ പക്ഷെ അടുത്ത കാലത്തായി അമേരിക്കൻ ചേരിയോട് അടുക്കുന്നുണ്ടോ എന്ന ഒരു സംശയവും റഷ്യക്ക് ഉണ്ടായിരിന്നു.
ഇന്ത്യക്ക് റഷ്യയെ വേണം താനും എന്നാൽ അമേരിക്കയെയും പാശ്ചാത്യ ചേരിയെയും പിണക്കാനും കഴിയില്ല. അപ്പോഴാണ് അഫ്ഘാൻ ഭീഷണിയുടെ രൂപത്തിൽ ഇങ്ങനെയൊരു അവസരം വീണു കിട്ടിയത്. ഇത്തവണത്തെ റഷ്യൻ സന്ദർശനത്തിലൂടെ റഷ്യയുടെ ഇത്തരം എല്ലാ സംശയങ്ങളെയും കാറ്റിൽ പറത്തി കൊണ്ടാണ് ജയ ശങ്കർ പൂണ്ടു വിളയാടിയത് , ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സമാനതകൾ ഇല്ലാത്തത് ആണെന്നും. ഇത് പോലെയൊരു ബന്ധം ചരിത്രത്തിൽ തന്നെയില്ലെന്നും തുറന്നു പറഞ്ഞിരുന്നു ജയശങ്കർ. അത് കൂടാതെ നമ്മുടെ ഈ ബന്ധത്തെ വെറുതെ കിട്ടിയതായി കാണരുതെന്നും ഇതിന്റെ മൂല്യം വർദ്ധിപ്പിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഇതോടെ എല്ലാ സംശയങ്ങളും മാറിയ റഷ്യൻ കരടി സട കുടഞ്ഞെഴുനേറ്റു എന്ന് തന്നെ പറയാം. ആരാണ് കൂടെ വന്നിരിക്കുന്നത്, ലോക രാജ്യങ്ങൾ മുഴുവൻ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്ന ഇന്ത്യ. മനുഷ്യ വിഭവത്തിന്റെ ഉറവ വറ്റാത്ത സ്രോതസ്സ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥകളിൽ ഒന്ന്. ഇപ്പൊ അല്പം ക്ഷീണത്തിൽ ആണെങ്കിലും പഴയ പ്രതാപിയായ റഷ്യയും ഇന്ത്യയും കൂടെ ചേർന്നാൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കുമെന്ന് എല്ലാവര്ക്കും അറിയാം. അതിനെ കുറിച്ച് ഏറ്റവും കൂടുതൽ അറിയുന്നത് ഇന്ത്യക്കും റഷ്യക്കും തന്നെയാണ് .
ഇന്ത്യൻ മനുഷ്യ വിഭവ ശേഷിയും റഷ്യൻ സാങ്കേതിക വിദ്യാ ശേഷിയും ലോകത്തെ തന്നെ മാറ്റി മറിക്കാൻ കെല്പുള്ളതാണ് എന്ന് ആർക്കാണറിഞ്ഞു കൂടാത്തത്. ഇനി അതിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ഉത്തരം ബ്രഹ്മോസ് തരും. ഇന്ത്യ - റഷ്യ സൗഹൃദത്തിന്റെ ഉദാത്ത മാതൃക. ഇനിയും എത്രയെത്ര കിടക്കുന്നു പുറത്തു വരാൻ.
https://www.facebook.com/Malayalivartha
























