ഇപ്പോൾ എവിടെയാണ്? ഗനിയെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കൂ! ഇന്റര്‍പോളിന് മേൽ അഫ്ഗാന്‍ എംബസിയുടെ ശാസന... നാടു വിട്ട ഭീരുവോ അഷ്‌റഫ് ഗനി?

അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്റെ കൈകളിലെത്തുന്നത് ആശങ്കയോടെ ഉറ്റുനോക്കുകയാണു ലോകം. അഫ്ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ടു നീണ്ട ഇടപെടലിനു ശേഷം യുഎസ് സേന നടത്തിയ പിന്മാറ്റമാണ് താലിബാന്റെ തിരിച്ചു വരവിനു കാരണമായത്. ഇനി മുതൽ അഫ്ഗാനിസ്ഥാനെ നയിക്കുന്നത് താലിബാന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടമായിരിക്കും എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്.
ഈയൊരു കാര്യം ഏകദേശം ബോധ്യപ്പെട്ടതോടെ രാജ്യം വിടേണ്ടിവന്ന പ്രസിഡന്റ് അഷ്റഫ് ഗനിയെ ഇപ്പോള്‍ ഒരു ഭീരുവിനു തുല്യമായിട്ടാണ് അഫഗാൻ ദനതയും ലോകവും വിലയിരുത്തുന്നത്. ദിവസങ്ങളോളം നീണ്ട സംഘര്‍ഷങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷം താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം കരസ്ഥമാക്കിയതോടെ തലനാരിഴയ്ക്ക് രാജ്യം വിടുകയായിരുന്നു ഗനി.
ഒരിക്കലും രാജ്യം വിടില്ലെന്നും സുരക്ഷിത താവളം തേടില്ലെന്നുമുള്ള മുന്‍ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായിരുന്നു സ്വയരക്ഷ തേടിയുള്ള ഗനിയുടെ പലായനം. അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് അധ്യക്ഷനും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും രൂക്ഷവിമര്‍ശനമാണ് ഗനിക്കെതിരെ നടത്തിവരുന്നത്.
അന്താരാഷ്ട്ര മാധ്യമങ്ങളും ലോകനേതാക്കളും താലിബാന്‍ തന്നെയും ഗനിയെ വിശേഷിപ്പിക്കുന്നത് ഭീരുവും വില്ലനുമായാണ്. രാജ്യത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങളെ ഉപേക്ഷിച്ച ചതിയനായി തന്നെയാണ് ഇനി വരും കാലത്ത് അദ്ദേഹം അറിയപ്പെടുക.
രാജ്യം താലിബാന് കീഴടങ്ങിയതോടെ ഞായറാഴ്ച രാജ്യം വിട്ടോടിയ അഷ്‌റഫ് ഗനി ഇതുവരെ എവിടെ ആയിരുന്നു എന്നത് രഹസ്യമായി തന്നെ സൂക്ഷിക്കുകയായിരുന്നു. താജിക്കിസ്താനിലേക്ക് കടന്നതായാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. പിന്നീട് ഒമാനിലെത്തിയെന്നും ശേഷം അബുദാബിയില്‍ അഭയം പ്രാപിച്ചുവെന്നുമാണ് പറയപ്പെട്ടിരുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ ലഭിച്ച വാർത്തകളിലൂടെ യുഎഇയിൽ എത്തിയിട്ടുണ്ട് എന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
'ഞാന്‍ ഒളിച്ചോടില്ല. ഞാനൊരു സുരക്ഷിത താവളം തേടില്ല. ജനങ്ങളെ സേവിക്കും'. താലിബാന്‍ കാബൂള്‍ പിടിക്കുന്നതിന്റെ ഒരാഴ്ച മുമ്പും ഗനി പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാല്‍, താലിബാന്‍ കാബൂളിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗനി രാജ്യം വിട്ട സാഹചര്യമാണ് ഉണ്ടായത്. രാജ്യം വിട്ടതിന് പിന്നാലെ ഗനിയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും പിന്നാലെ എത്തി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്നായിരുന്നു അതിൽ നൽകിയ വിശദീകരണം. ഇത് അദ്ദേഹത്തിന്റെ മന്ത്രിസഭയിലുള്ളവരെയടക്കം ചൊടിപ്പിച്ചു എന്നത് സത്യമാണ്.
'അവര്‍ ഞങ്ങളുടെ കൈകള്‍ പിന്നിലേക്ക് കെട്ടി രാജ്യം വിറ്റു,' എന്നായിരുന്നു അഫ്ഗാനിസ്താന്‍ ആക്ടിങ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദലി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനൊപ്പം, ദോഹയില്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും മറ്റ് അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കളും പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയാണ്. അഷ്‌റഫ് ഗനി സ്വന്തം രാജ്യത്തേയും സംഘത്തേയും ഗോത്രത്തേയും വഞ്ചിച്ചുവെന്നുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
ഈസമയം, ഗനിക്ക് കൂടുതൽ കുരുക്ക് മുറുകുകയാണ്. അതായത്, അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഗനിയെ പിടികൂടി തടവിലാക്കണമെന്ന് ഇന്റർപോളിനോട് അഭ്യർഥിച്ചിരിക്കുകയാണ് തജിക്കിസ്ഥാനിലെ അഫ്ഗാൻ എംബസി. ഈയൊരു നീക്കം ശരിക്കും ഗനിയെ വെട്ടിലാക്കും എന്നത് തീർച്ചയാണ്.
പൊതുസ്വത്ത് മോഷ്ടിച്ചതിന് ഗനിക്കും മറ്റു രണ്ടു പേർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മോഷണം നടത്തിയെന്ന ആരോപണമാണ് ഇവര്‍ക്കെതിരേ ഉള്ളത്. ഗനി അടക്കമുള്ളവര്‍ മോഷ്ടിച്ച തുക രാജ്യാന്തര ട്രൈബ്യൂണലിനെ ഏല്‍പ്പിക്കണമെന്നും ജനങ്ങളുടെ പണം തിരികെ ലഭിക്കാന്‍ വഴിയൊരുക്കണമെന്നും താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
‘മാനുഷിക പരിഗണന’ വച്ച് അഷ്റഫ് ഗനിക്ക് അഭയം നൽകിയതായി ബുധനാഴ്ച യുഎഇ അറിയിക്കുന്നതിന് മുന്നേയാണ് ഈ ഉത്തരവിട്ടത്. ഓഗസ്റ്റ് 15നാണ് ഗനി അഫ്ഗാനിസ്ഥാൻ വിട്ടത്. താലിബാൻ കാബൂളിലെത്തിയതിന് പിന്നാലെയായിരുന്നു പ്രസിഡന്റിന്റെ ഒളിച്ചോടൽ.
നാലു കാറുകളിലും ഒരു ഹെലികോപ്റ്ററിലും നിറയെ പണവുമായാണു ഗനി പോയതെന്നാണ് റഷ്യ വെളിപ്പെടുത്തിയത്. പണം മുഴുവന്‍ ഹെലിക്കോപ്റ്ററില്‍ ഒപ്പം കൊണ്ടുപോകാന്‍ കഴിയാതിരുന്നതിനാല്‍ കുറച്ച് പണം ഉപേക്ഷിച്ചുവെന്നും റഷ്യന്‍ എംബസി വെളിപ്പെടുത്തിയിരുന്നു.
ഗനിക്കു പുറമേ ഹമദല്ലാ മൊഹിബ്, ഫസൽ മഹമൂദ് ഫസ്‍ലി എന്നിവർക്കെതിരെയും നടപടിയെടുക്കണമെന്ന് അഫ്ഗാൻ എംബസി ആവശ്യപ്പെട്ടു. ഇവർ കൊണ്ടുപോയ പണം അഫ്ഗാനിസ്ഥാനു തിരികെ ലഭിക്കേണ്ടതാണെന്ന ഉറച്ച നിലപാടിലാണ് അവർ.
അഫ്ഗാൻ പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെ തലവനായിരുന്നു ഫസൽ മഹമൂദ് ഫസ്‍ലി. ഗനി രാജ്യം വിട്ടതിനു പിന്നാലെ അദ്ദേഹം വഞ്ചിച്ചെന്ന് അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ എംബസി ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.
എന്നാൽ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടതായി എംബസി പ്രസ് സെക്രട്ടറി അബ്ദുൽഹഖ് ആസാദ് പിന്നിടു വ്യക്തമാക്കി. ജനങ്ങളെ ഉപേക്ഷിച്ച് അഫ്ഗാനിൽനിന്നു രക്ഷപ്പെട്ട അഷ്റഫ് ഗനിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്നുണ്ട്.
അഫ്ഗാനിസ്താന്റെ 14-ാമത്തെ പ്രസിഡന്റാണ് ഗനി. 2014 സെപ്റ്റംബര്‍ 20 നാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2019 ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്താന്‍ ഭരിച്ച താലിബാനാണ് വീണ്ടും ഭരണം പിടിച്ചെടുത്തിട്ടുള്ളത്.
സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ 2001 ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയായിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താനില്‍നിന്ന് പിന്മാറിയതോടെ അവര്‍ വീണ്ടും അധികാരം പിടിച്ചെടുത്തു.
എന്നാൽ ഇദ്ദേഹം ഇവിടെ എത്തുന്നതിന് മുൻപ് എന്തായിരുന്നു എന്ന് കൂടി പരിശോധിക്കാം. 2014-ല്‍ പ്രസിഡന്റാകുന്നതിനുമുമ്പ്, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട രാജ്യങ്ങളുടെ വളര്‍ച്ച എങ്ങനെ യാഥാർഥ്യമാക്കാമെന്ന് പഠിക്കുകയായിരുന്നു ഗനി.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഫുള്‍ബ്രൈറ്റ് സ്‌കോളറായ ഗനി, ലോകബാങ്കിലും ഐക്യരാഷ്ട്രസഭയിലും ജോലിചെയ്തു. അതിനുമുമ്പ് അമേരിക്കയിലെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിച്ചു.
കാല്‍ നൂറ്റാണ്ടിന് ശേഷം, 2001-ല്‍ അഫ്ഗാനിലേക്കുള്ള യു.എസിന്റെ അധിനിവേശത്തിന് പിന്നാലെ അഷ്‌റഫ് ഗനി അഫ്ഗാനിസ്താനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഹമീദ് കര്‍സായി സര്‍ക്കാരില്‍ രണ്ടു വര്‍ഷത്തോളം ധനകാര്യമന്ത്രിയായി.
ക്രമേണ ഗനി അന്താരാഷ്ട്ര സമൂഹത്തിന് പ്രിയങ്കരനായി മാറി. 'ടെഡ് ടോക്ക്' നല്‍കുകയും പ്രമുഖ പത്രങ്ങളില്‍ 'ഒപ്-എഡു'കള്‍ എഴുതുകയും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ സംസാരിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ യു.എന്‍. സെക്രട്ടറി ജനറല്‍ സ്ഥാനാര്‍ത്ഥിയായും പരിഗണിച്ചിരുന്നു.
2009-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗനി, ഏറെ സ്വാധീനമുള്ള അബ്ദുള്‍ റാഷിദ് ദോസ്തൂം ഉള്‍പ്പെടെ പ്രമുഖ അഫ്ഗാന്‍ രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിച്ചു. അഞ്ചു വര്‍ഷത്തിന് ശേഷം ഗനി പ്രസിഡന്റായും അബ്ദുള്‍ റാഷിദ് ദോസ്തൂം വൈസ് പ്രസിഡന്റായും അധികാരത്തിലെത്തി.
എന്നാല്‍, അദ്ദേഹത്തിന്റെ വിജയം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കപ്പെട്ടു. അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞനായ ജോണ്‍ കെറി കാബൂളിലേക്ക് പറന്നു. ഗനിയുടെ ഒരു പ്രധാന എതിരാളിയെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ചു. യു.എസ്. മാതൃകയിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണഘടനയില്‍ എവിടെയും കാണാത്ത ഒരു പദവിയായിരുന്നു അത്. ഇനി എന്താകും ഗനിയുടെ അവസ്ഥ എന്നത് കണ്ടു തന്നെ അറിയണം.
https://www.facebook.com/Malayalivartha

























