രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇത്, ന്യൂസിലാന്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്നത് ഭീകരാക്രമണം; പിന്നിൽ ഐഎസ് ഭീകരനാണെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍

ന്യൂസിലാന്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. ഐഎസ് ഭീകരനാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. രാവിലെ ഒക്ലാന്‍ഡയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ആക്രമണം നടക്കുന്നത്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആര്‍ഡേണ്‍ പ്രതികരിച്ചു.
2011ല്‍ ന്യൂസിലാന്‍ഡിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസ്‌ഐഎസിന്റെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ കഴിഞ്ഞ ആറ് വര്‍ഷമായി പോലീസിന്റെ നിരീക്ഷണത്തിലാണ്. ആക്രമിയുടെ കയ്യില്‍ തോക്കും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാരകായുധങ്ങളുമായെത്തിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായികുന്നു.
ഇയാളുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ വീഡിയോയും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒക്ക്‌ലന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു.
https://www.facebook.com/Malayalivartha






















