റഷ്യന്‍ സൈനീകരുടെ 7000 മതദേഹങ്ങള്‍ ഞങ്ങളുടെ മോര്‍ച്ചറിയില്‍; എടുത്തുകൊണ്ട് പോകൂ; തയ്യാറാകാതെ റഷ്യ ക്ലൈമാക്‌സില്‍ ബോംബ് പൊട്ടിച്ച് യുക്രൈന്‍
റഷ്യയ്ക്ക് സംഭവിച്ച നാശങ്ങള്‍ സംബന്ധിച്ച കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ തങ്ങളുടെ ശീതീകരിച്ച മോര്‍ച്ചറികളില്‍ അവകാശപ്പെടാന്‍ ആരുമില്ലാത്ത 7,000 റഷ്യന്‍ സൈനികരുടെ മൃതദേഹമുണ്ടെന്ന വിവരം യുക്രൈന്‍ പുറത്ത് വിട്ട് യുക്രൈന്‍. റഷ്യയുടെ 19,000 സൈനികര്‍ യുക്രൈന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ അവകാശപ്പെട്ടു. മൃതദേഹങ്ങള്‍ തിരികെ നല്‍കാന്‍ ശ്രമിച്ചെങ്കിലും റഷ്യന്‍ ഭരണകൂടം ഇതുവരെ സൈനികരുടെ മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും യുക്രെയ്ന്‍ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവിയുടെ ഉപദേശകന്‍ ഒലെക്‌സി അരെസ്റ്റോവിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.
യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ 3,000 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ റഷ്യ സമ്മതിച്ചിരുന്നില്ല. എന്നാല്‍, അവരുടെ നാശനഷ്ടം വളരെ കൂടുതലാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഒലെക്‌സി അരെസ്റ്റോവിച്ച് കൂട്ടി ചേര്‍ത്തു. നാല്പ്പത്തഞ്ച് ദിവസത്തോളമെത്തിയ യുദ്ധത്തില്‍ തങ്ങള്‍ക്ക് 1351 സൈനികരെ മാത്രമാണ് നഷ്ടമായതെന്നാണ് റഷ്യ ഇപ്പോഴും അവകാശപ്പെടുന്നത്. യുക്രൈനിനെതിരായ സൈനിക നടപടിയില്‍ തങ്ങള്‍ക്ക് എന്ത് നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല.
ആദ്യ ആഴ്ചയില്‍, പിടികൂടുന്ന റഷ്യന്‍ സൈനികര്‍ക്ക് ചായയും ബിസ്‌ക്കറ്റും കൊടുത്ത് വീട്ടിലേക്ക് അമ്മയെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്ന യുക്രൈനികളുടെ നിരവധി വീഡിയോകള്‍ യുക്രൈനിലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇതിന് പിന്നാലെ 18 വയസ് തികഞ്ഞ കൗമാരക്കാരെയാണ് റഷ്യ യുദ്ധത്തിനയച്ചതെന്നും കുട്ടികള്‍ ഭയപ്പാടിലാണെന്നും റഷ്യയിലുള്ള അമ്മമാര്‍ എത്തി ചോദിക്കുകയാണെങ്കില്‍ കുട്ടികളെ വിട്ട് നല്‍കാമെന്നും യുക്രൈന്‍ അറിയിച്ചിരുന്നു.
എന്നാല്‍, ഇതിനെതിരെ റഷ്യ ഔദ്ധ്യാഗികമായി പ്രതികരിച്ചില്ലെങ്കിലും റഷ്യയില്‍ നിന്ന് നിരവധി അമ്മമാരും ഭാര്യമാരും യുക്രൈനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും തേടി യുക്രൈന്‍ അതിര്‍ത്തിയിലേക്ക് എത്തിയിരുന്നു. യുദ്ധം തുടരാനായിരുന്നു റഷ്യന്‍ തീരുമാനം. ഒടുവില്‍ ഒരു മാസവും രണ്ടാഴ്ചയും യുദ്ധം ചെയ്തിട്ടും യുക്രൈന്‍ പ്രതിരോധത്തിന് മുന്നില്‍ നിന്ന് പിന്മാറാനായിരുന്നു റഷ്യയുടെ യോഗം. ഇതിനിടെ യുക്രൈന്‍ നഗരങ്ങളില്‍ കനത്ത നാശം വിതയ്ക്കാന്‍ റഷ്യന്‍ വിമാനങ്ങള്‍ക്കായി.
എന്നാല്‍, യുക്രൈന്റെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യയ്ക്ക് കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതോടെ റഷ്യ, യുക്രൈന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍, കീവ് തങ്ങളുടെ ലക്ഷ്യമല്ലാത്തതിനാലാണ് പിന്മാറുന്നതെന്നായിരുന്നു റഷ്യ ഇതിന് നല്‍കിയ വിശദീകരണം.
കീവില്‍ നിന്ന് പിന്മാറുന്ന റഷ്യ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്നും മറിച്ച് യുക്രൈന്റെ മറ്റ് ഭാഗങ്ങളില്‍ യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈനികരെ കൂടി യുക്രൈനിലെ റഷ്യന്‍ വിമത കേന്ദ്രങ്ങളായ തെക്ക് കിഴക്കന്‍ മേഖലയില്‍ വിന്യസിക്കുകയാണെന്നും ഇവിടെ യുദ്ധം ശക്തമാക്കുമെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെയാണ് റഷ്യയ്ക്ക് നിഷേധിക്കാനാകാത്തവിധം തെളിവുമായി യുക്രൈന്‍ രംഗത്തെത്തിയത്. ഇതോടെ 1351 സൈനികര്‍ മാത്രമാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് അവകാശവാദത്തില്‍ നിന്ന് റഷ്യ പിന്മാറി. പകരം യുക്രൈന്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക് കനത്ത നാശം നേരിടേണ്ടിവന്നെന്ന് റഷ്യ ഒടുവില്‍ സമ്മതിച്ചു.
പുടിന്റെ അടുത്ത അനുയായിയായ ദിമിത്രി പെസ്‌കോവാണ് യുക്രൈനിലെ നാശനഷ്ടം അംഗീകരിച്ചത്. 'ഞങ്ങളുടെ സൈനികര്‍ക്ക് കാര്യമായ നഷ്ടമുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ദുരന്തമാണ്.' ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുദ്ധത്തിലെ മരണക്കണക്കുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന 2015 ലെ ഉത്തരവിനെ തുടര്‍ന്നാണ് റഷ്യ, തങ്ങളുടെ യുക്രൈന്‍ നഷ്ടത്തെ കുറച്ച് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഏതൊരു പ്രസ്താവനയും കുറ്റകരമാണെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു.
15,000 റഷ്യന്‍ സൈനികരെങ്കിലും യുക്രൈനില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് നാറ്റോയും പറയുന്നു. യുദ്ധഭൂമിയിലെ റിപ്പോര്‍ട്ടുകളുടെയും ആശയവിനിമയം തടസ്സപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ സംഖ്യ ഇതിലും കൂടുതലാണെന്ന് യുക്രൈന്‍ അവകാശപ്പെടുന്നു.
യുക്രൈന്‍ അക്രമണത്തിനിടെ മരിച്ചവരില്‍ മോസ്‌കോയ്ക്ക് സമീപത്തുള്ള 136ാം രഹസ്യാന്വേഷണ ബറ്റാലിയനിലെ 19 കാരനായ വാഡിം കൊളോഡിയും ഉള്‍പ്പെടുന്നു. കവചിത വാഹനത്തിലായിരുന്ന വാഡിം കൊളോഡിയയ്ക്ക് അക്രമണമുണ്ടായപ്പോള്‍ രക്ഷപ്പെടാന്‍ പോലും കഴിഞ്ഞില്ലെന്നും തന്റെ മകന്‍ ആ വാഹനത്തിലിരുന്ന് കത്തി തീര്‍ത്തതായി സൈന്യം അറിയിച്ചെന്നും റഷ്യയിലുള്ള അവന്‍ അമ്മ ടാറ്റിയാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha