അഫ്ഗാനെ വേട്ടയാടി ഭീകരർ... ഒറ്റ ദിവസം, നാല് സ്ഫോടനം... 50തോളം പേർ മരിച്ചു... വിട്ടൊഴിയാത്ത ശാപം; വിടാതെ പിന്തുടരുന്നു
ഇന്നലെ അഫ്ഗാനിസ്ഥാൻ ഇന്നലെ നടന്ന നാല് സ്ഫോടനങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. മസാർ-ഇ-ഷരീഫിലെ ഷിയ മുസ്ലീം പള്ളിയിലാണ് ആദ്യ സ്ഫോടനം നടന്നത്. ഇവിടെ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൻറെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. രാജ്യത്ത് ഐഎസിനെ പരാജയപ്പെടുത്തിയെന്ന് താലിബാൻ അവകാശപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാൻറെ പുതിയ ഭരണാധികാരികൾക്ക് ഐഎസ് വീണ്ടും സുരക്ഷാ വെല്ലുവിളി ഉയർത്തുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഇന്നലെ മാത്രം അഫ്ഗാനിസ്ഥാനിൽ ഉടനീളം നാല് സ്ഫോടനങ്ങളാണ് നടന്നത്. മസാർ-ഇ-ഷെരീഫ് പള്ളിക്ക് നേരെയുള്ള ആക്രമണമായിരുന്നു ആദ്യത്തേത്. പള്ളിയിൽ വിശ്വാസികൾ ഏറെയുള്ളപ്പോഴായിരുന്നു സ്ഫോടനം. സ്ഫോടനം റിമോട്ട് കൺട്രോളിലാണ് നടത്തിയതെന്ന് സംശയിക്കുന്നു. ബൂബി-ട്രാപ്പ്ഡ് ബാഗ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സുന്നി മുസ്ലീം ഐഎസ് ജിഹാദികൾ പറഞ്ഞു. 'പ്രതികാരം ചെയ്യാനുള്ള ആഗോള പ്രചാരണത്തിൻറെ ഭാഗമാണ് ആക്രമണ'മെന്ന് സംഘം അവകാശപ്പെട്ടു.
ഐഎസിൻറെ മുൻനേതാവിൻറെയും വക്താവിൻറെയും മരണമാണ് പ്രകോപന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടമത്തെ സ്ഫോടനം നടന്നത് കുണ്ടൂസിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്താണ്. ഇവിടെ വാഹനം പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. കുണ്ടൂസിലെ ഒരു പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന സ്ഫോടനത്തിൽ നാല് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ റോഡരികിൽ കുഴിച്ചിട്ടിരുന്ന ഒരു മൈനിലേക്ക് കയറിയ താലിബാൻറെ വാഹനം തകർന്ന് നാല് താലിബാൻ അംഗങ്ങൾ കൊല്ലപ്പെടുകയും അഞ്ചാമത്തെയാൾക്ക് പരിക്കേൽക്കുകയും ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാൻറെ തലസ്ഥാനമായ കാബൂളിലെ നിയാസ് ബെയ്ക് പ്രദേശത്ത് കുഴിച്ചിട്ട മറ്റൊരു മൈൻ പൊട്ടിയാണ് നാലാമത്തെ സ്ഫോടനം. ഇവിടെ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.
അഫ്ഗാനിസ്ഥാനിലെ ഹസാര സമുദായത്തെ ഐഎസ് ഉൾപ്പെടെയുള്ള സുന്നി തീവ്രവാദി ഗ്രൂപ്പുകൾ പലപ്പോഴും ലക്ഷ്യമിടുന്നത് പതിവാണ്. പള്ളിയിൽ വിശ്വാസികൾ പ്രാർത്ഥന നടത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ മുസ്ലീം വിഭാഗമായ ഹസാര സമുദായത്തെ തീവ്രവാദ സംഘടനകൾ ലക്ഷ്യം വയ്ക്കുന്നത് പതിവാണ്. തിരക്കേറിയ സ്കൂളുകളിലും പള്ളികളിലും ആസൂത്രിതമായി നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഉടനടി നിർത്തിയില്ലാ എങ്കിൽ വീണ്ടും ഒരു അട്ടിമറിക്ക് അഫ്ഗാൻ മണ്ണ് സാക്ഷ്യം വഹിക്കേണ്ടി വരും.
അഫ്ഗാനിസ്ഥാൻറെ അധികാരം പിടിച്ചടക്കുന്നത് വരെ ഐഎസും താലിബാനും തമ്മിൽ വലിയ അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അധികാരം ലഭിച്ച ശേഷം , അന്താരാഷ്ട്രാ സഹായത്തിനായി താലിബാൻ തങ്ങളുടെ തീവ്ര ആശയങ്ങളിൽ ഇളവുകൾ വരുത്തിയിരുന്നു. ഇതോടെയാണ് ഐഎസും താലിബാനും തമ്മിൽ അകന്നത്.
https://www.facebook.com/Malayalivartha