കരിങ്കടലില്‍ യുക്രൈന്‍ മിസൈല്‍ ആക്രമണത്തില്‍ 37 മരണം; പകരം വീട്ടാന്‍ ബാലിസ്റ്റിക് ഇറക്കി റഷ്യ അസോവ് സ്റ്റീല്‍ പ്ലാന്റില്‍ ഇടിച്ചുകയറി റഷ്യ

കരിങ്കടലില്‍ കഴിഞ്ഞാഴ്ച യുക്രെയിന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന റഷ്യന്‍ യുദ്ധക്കപ്പലായ ' മോസ്‌ക്‌വ'യിലെ ജീവനക്കാരെ സംബന്ധിച്ച് ആദ്യമായി വിവരങ്ങള്‍ പുറത്തുവിട്ട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും 27 പേരെ കാണാനില്ലെന്നും റഷ്യ വെളിപ്പെടുത്തി. 396 സൈനികരെ കപ്പലില്‍ നിന്ന് ഒഴിപ്പിച്ചു. അതേ സമയം, കപ്പലില്‍ സ്‌ഫോടനം എങ്ങനെയുണ്ടായെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
610 അടി നീളമുള്ള മോസ്‌ക്‌വ കരിങ്കടലില്‍ തമ്പടിച്ചിരുന്ന റഷ്യന്‍ സൈനിക വ്യൂഹത്തിലെ ഏറ്റവും തന്ത്രപ്രധാനമായ യുദ്ധക്കപ്പലായിരുന്നു. റഷ്യയുടെ കരിങ്കടല്‍ ഫ്‌ലീറ്റിലെ പ്രധാന കപ്പലായ മോസ്‌ക്‌വയ്ക്ക് ഡസന്‍ കണക്കിന് കപ്പല്‍വേധ മിസൈലുകളും ആന്റി സബ്മറൈന്‍ ടോര്‍പിഡോകളും വഹിക്കാന്‍ ശേഷിയുണ്ടായിരുന്നു.
തങ്ങളുടെ നെപ്ട്യൂണ്‍ മിസൈലുകളാണ് മോസ്‌ക്‌വയെ തകര്‍ത്തതെന്നും കപ്പല്‍ മുങ്ങിയെന്നും യുക്രെയിന്‍ അറിയിച്ചിരുന്നെങ്കിലും കപ്പലില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് റഷ്യ പറയുന്നത്.
ഈ സംഭവത്തിന് ശേഷം യുക്രൈന് യുദ്ധമുഖത്ത് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. റഷ്യ കൂടുതല്‍ പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു. യുക്രൈന്‍ സൈനീക വിഭാഗത്തിലെ തന്നെ ഏറ്റവും കരുത്തരായ സൈന്യവും റഷ്യയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. മാരിയൂപ്പോള്‍ പിടിച്ചു ഡോണ്‍ബാസ് പിടിക്കാന്‍ പോകുന്നു. അങ്ങനെ രണ്ടാംഘട്ട യുദ്ധം ജയത്തിലേയ്ക്കാണ് എന്ന രീതിയില്‍ റഷ്യയുടെ പ്രഖ്യാപനം നടത്തുന്ന വേളയില്‍ തന്നെയാണ് ലോകത്തെ അംബരപ്പിച്ചുകൊണ്ട് സാത്താന്‍ 2 വിനെ ഇറക്കി നാറ്റോയ്ക്കു തന്നെ റഷ്യ ചെക്ക് വച്ചത്.
ഈ സാഹചര്യത്തിലാണ് സാത്താന്‍ 2 എന്ന വിശേഷണമുള്ള സര്‍മത് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലിനെ നവംബറോടു സൈന്യത്തിന്റെ ഭാഗമാക്കുമെന്നുള്ള പ്രഖ്യാപനവും റഷ്യ നടത്തുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച റഷ്യ സര്‍മതിന്റെ പരീക്ഷണം നടത്തിയിരുന്നു. പത്തിലധികം ആണവ പോര്‍മുനകള്‍ ഏകദേശം 15 ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള സര്‍മതിന് ആയിരക്കണക്കിന് അകലെയുള്ള യൂറോപ്പിലെയും യു.എസിലെയും ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുണ്ടെന്നുള്ളത് തന്നെയാണ് നാറ്റോയെ ഭയപ്പെടുത്തുന്ന ഘടകവും.
മോസ്‌കോയ്ക്ക് 3,000 കിലോമീറ്റര്‍ കിഴക്ക് സൈബീരിയയിലെ ക്രാസ്‌നോയസ്‌ക് മേഖലയിലാകും സര്‍മതിനെ വിന്യസിക്കുകയെന്ന് റഷ്യയുടെ റോസ്‌കോസ്‌മോസ് സ്‌പേസ് ഏജന്‍സി തലവന്‍ ഡിമിട്രി റൊഗോസിന്‍ പറഞ്ഞു. 2016 മുതല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ച ' സാത്താന്‍ 2 ' എന്ന സര്‍മതിനെ ഈ വര്‍ഷം മിസൈല്‍ ഡിവിഷന്റെ ഭാഗമാക്കുമെന്ന് റഷ്യ സൂചിപ്പിച്ചിരുന്നു. അതേ സമയം, സര്‍മതിന് ഇനിയും പരീക്ഷണ ഘട്ടങ്ങള്‍ മറികടക്കാനുണ്ടെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേ സമയം, റഷ്യ മരിയപോളില്‍ വീണ്ടും ആക്രമണം തുടങ്ങിയതായി യുക്രെയിന്‍ ആരോപിച്ചു. അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിലെ യുക്രെയിന്‍ സൈനികരെ ലക്ഷ്യംവച്ചാണ് റഷ്യ ആക്രമണം നടത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. മരിയുപോളിനെ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ടതിന് പിന്നാലെ സ്റ്റീല്‍ പ്ലാന്റിലെ യുക്രെയിന്‍ സൈനികരെ ആക്രമിക്കരുതെന്നും എന്നാല്‍ അവരെ പുറത്തുകടക്കാന്‍ അനുവദിക്കരുതെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഉത്തരവിട്ടിരുന്നു.
അതേ സമയം, ഇന്നലെ ഒഡേസയിലുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതായും 18 പേര്‍ക്ക് പരിക്കേറ്റെന്നും സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഖാര്‍ക്കീവില്‍ യുക്രെയിന്‍ എസ്.യു 25 യുദ്ധ വിമാനത്തെയും മൂന്ന് എം.ഐ 8 ഹെലികോപ്ടറുകളും വെടിവച്ച് വീഴ്ത്തിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ലുഹാന്‍സ്‌കില്‍ പൊപാസ്‌നയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. വരുന്ന ചൊവ്വാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറെസ് കൂടിക്കാഴ്ച നടത്തും. പിന്നാലെ വ്യാഴാഴ്ച കീവിലെത്തുന്ന അദ്ദേഹം യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുമായും യുക്രെയിന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയുമായും ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha

























