പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠിയെ യുവാവ് കഴുത്തറുത്ത് കൊന്നു...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് സഹപാഠിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഈജിപ്തിലെ മന്‍സൂറ സര്‍വകലാശാലയുടെ ഗേറ്റിന് മുന്നില്‍ പട്ടാപ്പകലായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ഫാക്കല്‍റ്റിയില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന നാഇറ അഷ്‌റഫാണ്(21) കൊല്ലപ്പെട്ടത്. ഘര്‍ബെയ ഗവര്‍ണറേറ്റിലെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതി.
ഇതിനിടെ യൂണിവേഴ്‌സിറ്റി ഗേറ്റിന് മുന്നില്‍ വച്ച് യുവാവ് തടഞ്ഞു നിര്‍ത്തി. നാഇറയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നും പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ യുവതിയെ പ്രതി അടിച്ചു വീഴ്ത്തി. കൈയില്‍ കരുതിയ കത്തി കൊണ്ട് നിലത്തു വീണ യുവതിയുടെ കഴുത്തറുത്തു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിസരത്തുണ്ടായിരുന്നവരും സര്‍വകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തി പ്രതിയെ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. അന്വേഷണത്തില്‍ ഇതാദ്യമായല്ല പ്രതി കൊല്ലപ്പെട്ട യുവതിയെ ശല്യം ചെയ്തതെന്നും കണ്ടെത്തി.
ഇത്തരത്തില്‍, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മാത്രമല്ല, പ്രണയം നടിച്ചു പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി ചതിക്കുന്ന ആളുകളുടെ എണ്ണവും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്.പാലായിലെ കൊലപാതകമെടുത്ത് പരിശോധിച്ചാല്‍, തന്നെ പ്രണയം മനുഷ്യന്റെ ജീവനെടുക്കുന്ന അരുംകൊലയുടെ ആഴങ്ങള്‍ മനസ്സിലാക്കാനാകും.
നിഥിനയെന്ന ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്താന്‍ പേപ്പര്‍ കട്ടര്‍ പോലുള്ള ആയുധം ഉപയോഗിച്ചതിലും കരുതിക്കൂട്ടി കൊലപ്പെടുത്താന്‍ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടതുമൊക്കെ കേരളീയ സമൂഹത്തെ ഞെട്ടിച്ചിരുന്നതാണ്.ആദ്യം മൊഴി മാറ്റി പറഞ്ഞതിലും പിന്നീട് തെളിവെടുപ്പിനും പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനുമൊടുവില്‍ പ്രതി കുറ്റസമ്മതം നടത്തി രംഗത്തുവന്നതും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകം ആസൂത്രിതമാണെന്നും പ്രതിക്ക് സഹായം ലഭിച്ചിരുന്നുവെന്നുമുള്ള പൊലീസിന്റെ സംശയവും ദുരൂഹതകള്‍ ബാക്കിയാക്കുകയാണ്. ഒറ്റ കുത്തില്‍ നിഥിനയുടെ വോക്കല്‍ കോഡ് അറ്റുപോയതും പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് അനായാസം കൃത്യം ചെയ്യാനായെന്നുമുള്ള വിലയിരുത്തലും ആ പെണ്‍കുട്ടിയുടെ കുടുംബത്തെ തകര്‍ത്തു കളയുന്നതിനു തുല്യമായിരുന്നു.
നിഥിനയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി സന്ദേശമയച്ചിരുന്നതും വൈരുദ്ധ്യമായ മൊഴികള്‍ പ്രതി പറഞ്ഞിരുന്നതും സമൂഹം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതാണ്.മതിയായ കൗണ്‍സിലിംഗും ബോധവല്‍ക്കരണവും ഇത്തരക്കാരില്‍ ഇല്ലാത്തതാണ് ആത്മഹത്യകള്‍ പെരുകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വീട്ടുകാര്‍ അറിയാതെ പലരും പ്രണയത്തിലാവുകയും അത് പിന്നീട് ചതിക്കുഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടാകുന്നതാണ് പല സംഭവങ്ങളിലും പൊതുവേ കൂടുതല്‍ കണ്ടുവരുന്നത്.
ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇനിയെങ്കിലും അറുതി വരുത്തണമെന്നാണ് പൊതുസമൂഹം ഭരണസംവിധാനങ്ങളോട് ആവശ്യപ്പെടുന്നത്. കുറ്റവാളികളെ പിടികൂടി യഥാസമയം മാതൃകാപരമായി ശിക്ഷ നടപ്പിലാക്കുകയും പൊതുജനങ്ങളോട് സംഭവങ്ങളുടെ വ്യാപ്തി വിശദീകരിച്ച് വിശദമായ ബോധവല്‍ക്കരണം നടത്താന്‍ കഴിയുകയും ചെയ്യുന്നതിലൂടെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























