യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നതിന് യുക്രെയ്നിന് പരിഗണന; ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ യുക്രെയ്ന് അംഗത്വത്തിനായുള്ള സ്ഥാനാർത്ഥി പദവി നൽകുന്നതിന് ഏകകണ്ഠമായ അംഗീകാരം നൽകി യൂറോപ്യൻ യൂണിയന്റെ 27 രാജ്യങ്ങളുടെ നേതാക്കൾ

യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നതിന് യുക്രെയ്നിനെ പരിഗണിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയന്റെ 27 രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്ന് അംഗത്വത്തിനായുള്ള സ്ഥാനാർത്ഥി പദവി നൽകുന്നതിന് ഏകകണ്ഠമായ അംഗീകാരം നൽക്കുകയായിരുന്നു. യുക്രെയിൻ പ്രതിരോധ മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ഇത് ആഘോഷിക്കാനുള്ള ഒരു ദിവസമായിരിക്കാം... പക്ഷേ ഞങ്ങളുടെ അപേക്ഷ നമ്മുടെ യോദ്ധാക്കളുടെയും സാധാരണക്കാരുടെയും രക്തത്തിൽ എഴുതിയതായിരുന്നു. ഞങ്ങൾ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. പക്ഷേ ഞങ്ങളുടെ യുദ്ധം കിഴക്ക് തുടരുകയാണ്." എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച നടന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിന് മുമ്പ് സ്ഥാനാർത്ഥി പദവിയുള്ള ആറ് പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ ചർച്ചകൾ ഉണ്ടായിരുന്നു.
"യുക്രെയ്നിന്റെ ഭാവി യൂറോപ്യൻ യൂണിയനിലാണ്. ഇതൊരു വിജയമാണ്. ഞങ്ങൾ 120 ദിവസങ്ങളും 30 വർഷവുമായി കാത്തിരിക്കുകയാണ്, യുദ്ധത്തിന്റെ ദൈർഘ്യത്തെയും സോവിയറ്റ് യൂണിയൻ തകരുമ്പോൾ യുക്രെയ്ൻ സ്വതന്ത്രമായതിന് ശേഷമുള്ള ദശാബ്ദങ്ങളെയും പരാമർശിച്ച് യുക്രെനിയൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കി ഇൻസ്റ്റാഗ്രാമിൽ വ്യക്തമാക്കി. " ഇനി ഞങ്ങൾ ശത്രുവിനെ പരാജയപ്പെടുത്തും." എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന മറ്റൊരു മുൻ സോവിയറ്റ് റിപ്പബ്ലിക്കായ മോൾഡോവ രാജ്യത്തിനും യൂണിയൻ സ്ഥാനാർത്ഥി പദവി നൽകിയിട്ടുണ്ട്. "ഇത് യൂറോപ്പിന് നല്ല ദിവസമാണ്" എന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ ചൂണ്ടിക്കാണിച്ചു.
"ഒരു ചരിത്ര നിമിഷം. യൂറോപ്യൻ യൂണിയനിലേക്കുള്ള നിങ്ങളുടെ പാതയിലെ നിർണായക ചുവടുവെപ്പാണ് ഇന്ന്, നമ്മുടെ ഭാവി ഒരുമിച്ചാണ്." യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ യുക്രെയ്‌നിന് യൂറോപ്യൻ യൂണിയൻ സ്ഥാനാർത്ഥിത്വം, അധിനിവേശത്തിനെതിരെയുള്ള ശക്തമായ സൂചനയാണ് റഷ്യയ്ക്ക് നൽകുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അയൽരാജ്യത്തിനെതിരായ റഷ്യയുടെ ആക്രമണത്തിന് മുന്നിൽ, "ശക്തവും ഏകീകൃതവുമായ യൂറോപ്പിന്റെ" അടയാളമാണെന്ന് ഫ്രഞ്ച് നേതാവ് ഈ നീക്കത്തെ പ്രശംസിക്കുകയുണ്ടായി.
അതേസമയം ഫെബ്രുവരി 24-ന് റഷ്യയുടെ മോസ്‌കോ അധിനിവേശത്തിന് ശേഷമാണ് അംഗത്വത്തിനായി തന്നെ യുക്രെയ്‌ൻ അപേക്ഷ നൽകിയത്. അഗത്വം സംബന്ധിച്ച തീരുമാനം അസാധാരണമായ വേഗത്തിലായിരുന്നു നടന്നത്. യൂണിയൻ വിപുലീകരണം മന്ദഗതിയിൽ നീങ്ങുമ്പോൾ, യുക്രെയ്ൻ യുദ്ധമാണ് വേഗത്തിലുള്ള പരിഗണനയ്ക്കുള്ള കാരണമായി മാറിയത്. അംഗത്വം നേടുന്നതിന്, നിയമവാഴ്ചയോടും മറ്റ് ജനാധിപത്യ തത്വങ്ങളോടും ഉള്ള പ്രതിബദ്ധത ഉൾപ്പെടെ സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥകൾ രാജ്യങ്ങൾ പാലിക്കേണ്ടതാണ്.
സർക്കാർ അഴിമതി തടയുകയും മറ്റ് പരിഷ്കാരങ്ങൾ സ്വീകരിക്കുകയും വേണം. ഉച്ചകോടി ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യൂറോപ്യൻ പാർലമെന്റ് യുക്രെയ്നിന്റെ അഗത്വം അംഗീകരിക്കുകയുണ്ടായി. യൂറോപ്യൻ യൂണിയൻ ഗവൺമെന്റുകളോട് കാലതാമസം കൂടാതെ നീങ്ങാനും അവരുടെ ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റാനും ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കിയിട്ടുമുണ്ട്.
"ഇത് യുക്രെയ്നെ ശക്തിപ്പെടുത്തും. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള തീരുമാനമാണിത്." എന്നാണ് അന്തിമ തീരുമാനത്തിന് മുന്നോടിയായി യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള പറഞ്ഞത്. പണവും ആയുധവും ഉപയോഗിച്ചുള്ള റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ യുക്രെയ്‌നെ പിന്തുണയ്ക്കുന്നതിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി ക്രെംലിനെതിരെ അഭൂതപൂർവമായ സാമ്പത്തിക ഉപരോധവും സ്വീകരിക്കുകയുണ്ടായി.
ഒരു രാജ്യത്തിന് അംഗത്വം ലഭിച്ചുകഴിഞ്ഞാൽ, ഒരു അംഗം സായുധ ആക്രമണത്തിന് ഇരയായാൽ, മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അവരുടെ ശക്തിയിലുള്ള എല്ലാ മാർഗങ്ങളിലൂടെയും ആ രാജ്യത്തെ സഹായിക്കാൻ ബാധ്യസ്ഥരാണെന്ന് ഉടമ്പടിയുമുണ്ട്. യൂറോപ്യൻ യൂണിയൻ അംഗത്വത്തിന്റെ പ്രധാന നേട്ടങ്ങൾ സാമ്പത്തികമാണ്, കാരണം ഇത് തൊഴിൽ, ചരക്കുകൾ, സേവനങ്ങൾ, മൂലധനം എന്നിവയുടെ സ്വതന്ത്രമായ ചലനത്തോടെ 450 ദശലക്ഷം ഉപഭോക്താക്കളുടെ വിപണിയിലേക്ക് പ്രവേശനം നൽകുകയാണ്. എന്നാൽ അംഗത്വത്തിനുള്ള സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടതുകൊണ്ട് യുക്രെയിനിന് ഉടനടി സുരക്ഷ ലഭിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്.
https://www.facebook.com/Malayalivartha


























