തേജസിന് വമ്പൻ ഡിമാന്റ്! റാഞ്ചി പറക്കാൻ മലേഷ്യ? വഴിമുടക്കി ചൈനയും കൊറിയയും

ഇന്ത്യയില്‍ നിന്ന് തേജസ് യുദ്ധവിമാനം വാങ്ങാന്‍ മലേഷ്യ പദ്ധതിയിടുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ഇത്. കാരണം, ഇന്ത്യ വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റാണ് തേജസ്. ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തമാണെന്ന് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നു എന്നതിനുള്ള തെളിവാണ് ഈ കരാര്‍.
മലേഷ്യ പുതിയ യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്നു. എന്നാല്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ ആദ്യ പരിഗണന ഇന്ത്യയ്ക്കാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ഹിന്ദുസ്ഥാന്‍ എയ്റോനോടിക്സ് ലിമിറ്റഡ് ആണ് തേജസിന്റെ നിര്‍മാതാക്കള്‍.
മാത്രമല്ല മലേഷ്യയുടെ കൈവശമുള്ള റഷ്യന്‍ നിര്‍മിത സുഖോയ് എസ്യു 30 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു നല്‍കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തതായാണ് വിവരം. സര്‍കാര്‍ തലത്തില്‍ ഇതിനെചൊല്ലിയുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു. അതേസമയം ഇക്കാര്യത്തില്‍ മലേഷ്യ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും കരാര്‍ ആര്‍ക്കു നല്‍കും എന്നതില്‍ മലേഷ്യയുടെ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മലേഷ്യയ്ക്ക് യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍ വന്‍ശക്തികളായ ചൈനയും ദക്ഷിണ കൊറിയയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ സുഖോയ് വിമാനങ്ങള്‍ നന്നാക്കി പരിചയമില്ലാത്തത് കാരണം അവരുടെ സാധ്യതയ്ക്കു മങ്ങലേല്‍ക്കുകയാണ്.. എന്നാല്‍ ഇന്ത്യയ്ക്കാകട്ടെ ഇക്കാര്യത്തില്‍ നല്ല പ്രാവീണ്യമുണ്ട്. ഇന്ത്യയുടെ സുഖോയ് എംകെഐ വിമാനങ്ങളുടെ മറ്റൊരു വകഭേദമാണ് മലേഷ്യയുടെ പക്കലുള്ള എംകെഎം യിദ്ധവിമാനങ്ങള്‍. അതിനാല്‍ വര്‍ഷങ്ങളായി ഇവ കൈകാര്യം ചെയ്തുള്ള സാങ്കേതിക പരിജ്ഞാനം ഇന്ത്യയ്ക്കുണ്ട്.
അതേസമയം ഒരു തേജസ് വിമാനത്തിന് 42 ദശലക്ഷം രൂപയാണ് ഇന്ത്യ വിലയിട്ടിരിക്കുന്നത്. 2025 ആകുമ്പോള്‍ 36,500 കോടി രൂപയുടെ പ്രതിരോധ കയറ്റുമതി നടത്താനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നത്. 2014നു ശേഷം ആറിരട്ടിയായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വര്‍ധിച്ചിരുന്നതായും ഈ വര്‍ഷം മാര്‍ച് വരെ 11,607 കോടി രൂപയുടെ കയറ്റുമതി നടന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം സഹമന്ത്രി അജയ് ഭട് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























