ഭീകരാമണത്തിൽ 42 മാലിയൻ സൈനികർ കൊല്ലപ്പെട്ടു, 22 പേർക്ക് പരിക്ക്; മാലി 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

മാലിയിൽ സുരക്ഷാ സേനയ്‌ക്ക് നേരെ വൻ ഭീകരാക്രമണം നടത്തി ഇസ്ലാമിക് സ്റ്റേറ്റ്. ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് ഭീകരർ നടത്തിയ വെടിവെപ്പിൽ 42 മാലിയൻ സൈനികർ കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. പ്രശ്‌നബാധിതമായ സഹേൽ രാജ്യത്തെ നടുക്കിയ ഏറ്റവും പുതിയ അക്രമ സംഭവമാണിത്. മൂന്ന് രാഷ്ട്രങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന പ്രശ്നബാധിതമായ "മൂന്ന് അതിർത്തി" മേഖലയിലെ ടെസിറ്റ് പട്ടണത്തിൽ ഞായറാഴ്ചയാണ് ആക്രമണം നടന്നത്.
ടെസ്സിറ്റിലെ മാലിയൻ ആർമി യൂണിറ്റിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. വാഹനത്തിൽ ആയുധങ്ങളുമായി എത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘം സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. ഭീകരരുടെ ആക്രമണത്തിൽ 42 സൈനികർ കൊല്ലപ്പെട്ടതിന് പുറമേ 22 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. 37 "ഭീകരരെ" നിർവീര്യമാക്കിയതായും സർക്കാർ പിന്നീട് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മരിച്ച സിവിലിയന്മാരിൽ ചിലർ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് പേരു വെളിപ്പെടുത്താതെ സംസാരിച്ച ഇരകളുടെ ബന്ധുക്കൾ പറഞ്ഞു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ സഹാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്ന് മാലി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അടുത്ത കാലത്തായുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ മാലിയിൽ നടന്നത്. മാലി അധികൃതർ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























