ഇനിയും അങ്കത്തിനുള്ള ബാല്യമില്ല, പോകുന്നു! ന്യൂസിലാൻഡ് പ്രധാനമന്ത്രി... നടുക്കത്തിൽ ലേബർ പാർട്ടി

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേൺ തന്റെ രാജി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കാലാവധി അവസാനിക്കാൻ പത്ത് മാസം ശേഷിക്കെ എന്തിനാണ് ന്യൂസിലാൻഡിന്റെ ജനകീയയായ പ്രധാനമന്ത്രി പടിയിറങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന ചോദ്യം. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജമില്ലെന്നും ജസിൻഡ പറഞ്ഞു. രാജിയ്ക്കു പിന്നിൽ യാതൊരു രഹസ്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുമെന്നും ജസിൻഡ അറിയിച്ചു. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിൽ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്‌ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകൾ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. 2017ലാണ് ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായി ജസീന്ത അധികാരമേറ്റത്.
അന്ന് അവർക്ക് വെറും മുപ്പത്തിയേഴ് വയസ് മാത്രമായിരുന്നു പ്രായം എന്നത് ലോകത്തെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു അവർ. 2017ൽ സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബർ പാർട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി.
വിമർശകരെ കൊണ്ട് പോലും കൈയടിപ്പിച്ച രീതിയിലായിരുന്നു പിന്നീടുള്ള അവരുടെ പ്രവർത്തനം. ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ ഭീകരാക്രമണം നടന്നപ്പോഴും, കൊവിഡ് മഹാമാരിക്കാലത്തും, വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്‌ഫോടന സമയത്തുമൊക്കെയുള്ള ജസീന്തയുടെ പ്രവർത്തനം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. 2019 ലായിരുന്നു ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലീം പള്ളികളിൽ ഭീകരാക്രമണം നടന്നത്.
പ്രധാനമന്ത്രി പദത്തിലിരിക്കെയാണ് ജസീന്ത കുഞ്ഞിന് ജന്മം നൽകിയത്. ഒന്നരമാസത്തെ പ്രസവാവധിക്ക് ശേഷം വീണ്ടും ചുമതലകളിലേക്ക് തിരിച്ചെത്തി. തന്റെ കൈക്കുഞ്ഞുമായിട്ടാണ് 2018ൽ യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനായി പ്രധാനമന്ത്രി എത്തിയത്. ഐക്യ രാഷ്ട്ര സഭ ജനറൽ അസംബ്ളിയിൽ മൂന്നു മാസം പ്രായമായ കുഞ്ഞിനൊപ്പം എത്തിയ ജസിൻഡ അമ്മയും ഭരണാധികാരിയും എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ ഒരുപോലെ നിർവഹിക്കുന്നതിൽ ലോകത്തിന്റെ പ്രശംസ നേടുകയും ചെയ്തു.
യുഎൻ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്തരമൊരു സംഭവം. ജസീന്ത കുഞ്ഞിന് പാല് കൊടുക്കുന്ന ചിത്രം ഏറെ ചർച്ചയായി. ജസീന്ത എന്ന അമ്മയെ, സ്ത്രീയെ വാനോളം പ്രശംസിച്ചവരും ഏറെയാണ്. ലോകമെമ്പാടും ആ ചിത്രം പ്രചരിച്ചിരുന്നു. തന്റെ രാജ്യത്തെ, തന്റെ ജനങ്ങളെ ഇത്രമാത്രം സ്നേഹിച്ച ഒരു ഭരണാധികാരിയാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത കാലത്തായി ജസീന്തയുടെ ജനപ്രീതി കുറയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണോ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കടക്കാൻ കാരണമെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha























