ഗാസയെ വ്യാപകമായ രോഗങ്ങളും പട്ടിണിയും കീഴടക്കാൻ തുടങ്ങുന്നുവെന്ന മുന്നറിയിപ്പുമായി മാനുഷിക ഏജൻസികൾ...

ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഗാസയെ വ്യാപകമായ രോഗങ്ങളും പട്ടിണിയും കീഴടക്കാൻ തുടങ്ങുകയാണെന്ന മുന്നറിയിപ്പുമായി മാനുഷിക ഏജൻസികൾ. 400,000-ത്തിലധികം ജനസംഖ്യയുള്ള ഖാൻ യൂനിസിലെ നിവാസികൾ, ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ പാടെ തകര്‍ന്നു കിടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
നിലവിലെ യുദ്ധ സാഹചര്യം, മേഖലയെ പകര്‍ച്ചവ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ക്യാമ്പുകളിൽ ആളുകളുടെ എണ്ണം വർധിക്കുന്നതും പകർച്ചവ്യാധികളുടെ സാധ്യത വർധിപ്പിക്കുന്നു. "ആരോഗ്യ സംവിധാനം, ജലം, ശുചിത്വ സംവിധാനങ്ങൾ എന്നിവ തകരാറിലായത് പകർച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനമുണ്ടാക്കും. ഇതിനകം ചില ആശങ്കാജനകമായ പ്രവണതകൾ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന്, ലോകാരോഗ്യസംഘന അറിയിച്ചിരുന്നു.
ഇന്ധനത്തിന് ഉപരോധം ഏർപ്പെടുത്തിയതിനാൽ ഗാസയിലെ ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു. ഇത് വയറിളക്കം പോലുള്ള രോഗങ്ങൾ പടരാന്‍ കാരണമായിട്ടുണ്ട്. ഗാസ മുനമ്പിൽ കഴിഞ്ഞ മാസം പകുതി മുതൽ 33,551-ലധികം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭൂരിഭാഗവും അഞ്ചുവയസിന് താഴെ പ്രായമുള്ളവരാണെന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം.
ഇന്ധനത്തിന്റെ അഭാവം ഖരമാലിന്യങ്ങളുടെ സംസ്കരണം തടസപ്പെടുത്തിയിരുന്നു. “രോഗങ്ങൾ പരത്തുന്ന പ്രാണികളുടെയും എലി പോലെയുള്ള ജീവികളും പെരുകുന്നതിനെ അനുകൂലമായ സാഹചര്യം ഇത് സൃഷ്ടിച്ചിരുന്നു. ശസ്ത്രക്രിയ, പ്രസവം എന്നീ സമയങ്ങളിൽ ഉണ്ടായേക്കാവുന്ന അണുബാധയുടെ സാധ്യതകൾ വർധിപ്പിക്കുന്ന സാഹചര്യമാണ് ഗാസയിലുള്ളതെന്നും ഇതിനെ തടയാനുള്ള യാതൊരു സൗകര്യങ്ങളും ലഭ്യമല്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചിരുന്നു.
പതിവ് വാക്സിനേഷൻ പ്രവർത്തനങ്ങൾ തടസപ്പെട്ടതും പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ അഭാവവും ത്വരിതഗതിയിൽ രോഗം പടരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിരുന്നു. ഗാസ ഉപരോധം പട്ടിണിയും രോഗവും ഉണ്ടാക്കുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ, വെള്ളിയാഴ്ച ഇസ്രായേൽ അന്താരാഷ്ട്ര സമ്മർദ്ദത്തിന് വഴങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























