ഹമാസ് ഭീകരർ ബന്ദിയാക്കിയ ഒമ്പത് വയസ്സുകാരിയുടെ ജന്മദിനം ആഘോഷിച്ച് കുടുംബം; ഗാസയിലെ സാധാരണക്കാരെ ഇസ്രായേൽ ലക്ഷ്യമിടുമ്പോൾ, മുന്നറിയിപ്പ് ഇല്ലാതെ തടവിലാക്കിയ ബന്ദിയെ കൊലപ്പെടുത്തുമെന്ന് ഹമാസ്...

ഒക്‌ടോബർ 7-ന് 1,200-ഓളം പേർ കൊല്ലപ്പെടുകയും, തെക്കൻ ഇസ്രായേലിനെ വളഞ്ഞ് 240-ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തവരിൽ ഹമാസ് ഭീകരർ ബന്ദിയാക്കിയ ഒൻപത് വയസ്സുകാരിയുടെ ജന്മദിനം ആഘോഷിച്ച് കുടുംബം. എമിലി ഹാൻഡ് എന്ന പെൺകുട്ടിയുടെ ജന്മദിനമാണ് ലണ്ടനിൽ വച്ച് അവളുടെ കുടുംബാംഗങ്ങൾ ആഘോഷിച്ചത്. ഏറ്റുമുട്ടലിന്റെ പേരിൽ കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കരുതെന്നും, അവരെ വിട്ടയയ്‌ക്കണമെന്നും ആഘോഷ പരിപാടിക്ക് നേതൃത്വം നൽകിയവർ ഹമാസിനോട് അഭ്യർത്ഥിച്ചു.
സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് എമിലിയേയും അവളുടെ അമ്മയേയും ഹമാസ് ഭീകരർ പിടിച്ചു കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഹമാസ് ബന്ദികളാക്കിയ 240ഓളം പേരിൽ 40ഓളം കുട്ടികളുണ്ടെന്നാണ് വിവരം. ബന്ദികളാക്കപ്പെട്ടവരിൽ നാല് പേരെ മാത്രമാണ് ഇതുവരെ മോചിപ്പിക്കാനായത്. ഒരാളുടെ മൃതദേഹം ഗാസയിലെ അൽഷിഫ ആശുപത്രിയുടെ സമീപത്ത് നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. നിരപരാധികളായ കുഞ്ഞുങ്ങളെ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കരുവാക്കരുതെന്നും ഇവർ അഭ്യർത്ഥിച്ചു.
ഹമാസ് കുറഞ്ഞത് 240 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരം. കുഞ്ഞുങ്ങൾ, കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ, വികലാംഗർ എന്നിവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ഐഡിഎഫ് വക്താവ് ലഫ്. കേണൽ ജോനാഥൻ പറയുന്നു. അവരുടെ പരിപാലനത്തിന്റെയും ക്ഷേമത്തിന്റെയും ഉത്തരവാദിത്തം ഹമാസിനാണെന്നും അവരെ ഉപദ്രവിക്കരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു.
ഗാസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഭീകരസംഘടനയായ ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് 30-ലധികം ഇസ്രായേലികളെ ബന്ദികളാക്കിയതായും ഭീകരസംഘടനയുടെ നേതാവ് സിയാദ് നകലെപറഞ്ഞിരുന്നു. ഗാസയിലെ സാധാരണക്കാരെ ഇസ്രായേൽ ലക്ഷ്യമിടുമ്പോൾ, മുന്നറിയിപ്പ് കൂടാതെ" തടവിലാക്കിയ ബന്ദിയെ കൊലപ്പെടുത്തുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു.
https://www.facebook.com/Malayalivartha


























