അൽ-ഷിഫ ഹോസ്പിറ്റലിലെ ഡോക്ടർമാരും, രോഗികളും, അഭയാർത്ഥികളായെത്തിയവരും ഒരു മണിക്കൂറിനകം ഷിഫയിൽ നിന്ന്, ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേലിന്റെ ഭീഷണി...

ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിലെ ഡോക്ടർമാരും, രോഗികളും, അഭയാർത്ഥികളായെത്തിയവരും ഒരു മണിക്കൂറിനകം ഷിഫയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഭീഷണി മുഴക്കി ഇസ്രായേൽ. ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം 7000ത്തോളം പേരാണ് അൽഷിഫയിൽ ഉള്ളത്. അൽ ശിഫ ആശുപത്രിക്കുള്ളിലെ ഡോക്ടർ ന്യൂസ് ചാനലായ അൽ ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണിക്കൂർ കൊണ്ട് ആശുപത്രി പൂർണമായും ഒഴിപ്പിക്കാൻ കഴിയില്ലെന്നും രോഗികളെ മാറ്റാൻ ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്നും ഡോക്ടർ അറിയിച്ചു.
അൽ-റാഷിദ് സ്ട്രീറ്റിലൂടെ ആളുകൾ ഒഴിഞ്ഞ് പോകണമെന്നാണ് അന്ത്യശാസനം. ഗാസയിലെ തെക്കൻ ഭാഗങ്ങളിലേക്ക് പോകാൻ ഫലസ്തീനികൾ സാധാരണയായി ഉപയോഗിക്കുന്ന പാതയല്ല ഇത്. സലാഹുദ്ദീൻ സ്ട്രീറ്റ് വഴിയാണ് ഫലസ്തീനികൾ തെക്കൻ ഗാസയിലേയ്ക്ക് പോവുന്നത്. ഇസ്രയേലിന്റെ ഭീഷണി പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. അൽ-ഷിഫയിലുള്ളവരിൽ 300 രോഗികളെങ്കിലും, ഗുരുതരമായ അപകടാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരാണ്. കൂടാതെ ആയിരക്കണക്കിന് കുടിയിറക്കപ്പെട്ട കുടുംബങ്ങളും, ഇവിടെയുണ്ട്.
ഓക്‌സിജന്റെ അഭാവവും വൈദ്യുതിയുടെ അഭാവവും കാരണം ഇതിനകം എട്ട് ദിവസമായി ഇൻകുബേറ്ററുകളിൽ നിന്ന്, മാറ്റിയ മാസം തികയാത്ത കുഞ്ഞുങ്ങളും ഇവിടെ കഴിയുന്നുണ്ട്. ഐസിയുവിൽ കഴിഞ്ഞ മുഴുവൻ രോഗികളും മരിച്ചിരുന്നു. അഞ്ച് പേർ ഇപ്പോൾ ഗുരുതരാവസ്ഥയിലാണ്. ഇന്ധനത്തിന്റെ അഭാവം കാരണം ഗാസ നഗരത്തിലും വടക്കൻ ഭാഗങ്ങളിലും ഗതാഗത മാർഗങ്ങളില്ല. അതിനാൽ ആളുകളെ കാൽനടയായി ഒഴിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത്രയും ആളുകളെ കാൽനടയായി ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും ഷിഫയിലെ ഡോക്ടർമാർ പറയുന്നു.
ഇസ്രായേൽ നൽകിയ സമയപരിധി കഴിഞ്ഞാലും രോഗികളെ ഒഴിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ഡോക്ടർമാർ ഇസ്രായേൽ സൈന്യത്തോട് പറഞ്ഞിട്ടുണ്ടെന്നും ആശുപത്രിക്കുള്ളിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങളൊന്നും ഇതുവരെ വിട്ടുപോയിട്ടില്ലെന്നും പ്രാദേശിക ലേഖകനായ എൽസെയ്ദ് പറഞ്ഞു.
ഇസ്രായേൽ സൈന്യം ഈ രോഗികളെ അൽ-ഷിഫയിൽ നിന്ന് കൊണ്ടുപോകാൻ ആംബുലൻസുകൾ നൽകാത്തിടത്തോളം കാലം, രോഗികളോ, ഡോക്ടർമാരോ ഒഴിയില്ലെന്ന് മെഡിക്കൽ പ്രൊഫഷണലുകൾ പറഞ്ഞതായി അവർ പറഞ്ഞു. എന്നാൽ ഡോക്ടർമാരോട് ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























