ഇസ്രയേലിനെ വെട്ടാന്‍ അറബ് രാഷ്ട്രങ്ങളുടെ പടപുറപ്പാട്;നെതന്യാഹുവിനെ കാത്തിരിക്കുന്നത് വലിയ പണികള്‍,അറബ് നീക്കത്തില്‍ ആശങ്കപ്പെട്ട് അമേരിക്ക,ഇസ്രായേലിന്റെ അധിനിവേശ ശക്തികളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സൗദി,ജൂതരാഷ്ട്രം ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുമോ?

അല്‍ഷിഫയില്‍ ഹമാസ് തുരങ്കങ്ങളില്ലെന്ന് സമ്മതിക്കേണ്ടി വന്നത് ഇസ്രയേലിന് കനത്ത തിരിച്ചടി. അല്‍ഷിഫയില്‍ ഐഡിഎഫ് നടത്തിയത് വലിയ ആക്രമണമാണ്. ഇതോടെ അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരെ തിരിയുന്നു. വന്‍ നീക്കത്തിന് കളമൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദിയും ഖത്തറും ഇസ്രയേലിനെതിരെ വലിയ രോഷത്തിലാണ്. സൗദി ഇസ്രയേലുമായ് ഇടയുന്നതില്‍ ആശങ്കയിലാണ് അമേരിക്ക. അല്‍ഷിഫ ആശുപത്രിയില്‍ നടക്കുന്ന കൂട്ടക്കുരുതിയാണ് അറബ് രാഷ്ട്രങ്ങളെ ചൊടിപ്പിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കാത്തിരിക്കുന്നത് എന്തൊക്കെ.
ഇസ്രായേല്‍ മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം ആരോപിച്ചു. പലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രായേല്‍ അതിക്രമങ്ങള്‍ കാണിക്കുകയാണ്. ഇരുരാജ്യങ്ങളും ഏറ്റുമുട്ടലില്‍ നിന്ന് പിന്നോട്ട് പോകണം.ഈ അവസരം ഉപയോഗപ്പെടുത്തി ഗാസയിലെ പലസ്തീന്‍ ജനതയ്‌ക്കെതിരെ യുദ്ധം നടത്താനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സമൂഹം തടയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. കൃത്യമായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായി അധിനിവേശങ്ങള്‍ സംഭവിച്ചാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയതാണ്. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെട്ട് സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണം. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൗദി അറേബ്യന്‍ വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങളുടെ ജീവനാണ് സംരക്ഷണം വേണ്ടത്. ഇസ്രായേലിന്റെ അധിനിവേശ ശക്തികളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സൗദി കുറ്റപ്പെടുത്തി.
\
ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പലസ്തീന്‍ ജനതയ്ക്ക് ആത്മവിശ്വാസം വന്നുവെന്നും, അതാണ് ഹമാസിന്റെ ആക്രമണം തെളിയിക്കുന്നതെന്നും ഇറാന്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ വളരെയധികം സര്‍പ്രൈസുണ്ടായിരുന്നു. അധിനിവേശക്കാര്‍ക്കെതിരെയുള്ള പോരാട്ടമാണിത്. ഇസ്രായേല്‍ ഭരണകൂടം ദുര്‍ബലമായിരിക്കുകയാണ്. പലസ്തീന്‍ യുവജനതയാണ് പോരാട്ടത്തെ നയിക്കുന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ വക്താവ് അലി ബഹാദോരി ജഹറോമി പറഞ്ഞു. തുര്‍ക്കിയും ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍ ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അഭിപ്രായപ്പെട്ട തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍, ന്യായീകരിക്കാന്‍ സാധിക്കാത്ത നടപടികളിലൂടെ ഇസ്രയേലിനെ ഒരു തീവ്രവാദ രാഷ്ടമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഇങ്ങനെ ഇസ്രേലിന് നേരെ പടയ്ക്ക് കളം ഒരുക്കുകയാണ് അറബ് രാഷ്ട്രങ്ങള്‍.
ഗസയിലെ ഇസ്രയേലി ആക്രമണങ്ങളില്‍ അറബ് ജനതയുടെ രോഷം ആളിക്കത്തിയതിന് പിന്നാലെയാണ് ഇസ്രയേല്‍ നടപടിയെ അപലപിക്കാന്‍ പോലും അറബ് രാഷ്ട്രങ്ങള്‍ തയ്യാറായത്. പലസ്തീനെ അകറ്റിനിര്‍ത്തിരിക്കുകയായിരുന്നു ഇവര്‍. അതിന് ചില രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ട്. പലസ്തീനികളോടുള്ള താത്പര്യം അറബ് രാജ്യങ്ങളില്‍ കുറഞ്ഞ് വരാന്‍ തുടങ്ങിയത് 1979ല്‍ ഇസ്രയേലുമായി ഒപ്പുവെച്ച ഈജിപ്തിന്റെ സമാധാന ഉടമ്പടി മുതലാണെന്ന് പറയാം. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ ലെബനനില്‍ നുഴഞ്ഞുകയറിയപ്പോള്‍ ആരും തടഞ്ഞില്ല. തുടര്‍ന്ന് രാജ്യത്ത് നിന്ന് പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പുറത്താക്കപ്പെടുകയും പലസ്തീനില്‍ ഹമാസും ലെബനനില്‍ ഹിസ്ബുള്ളയും രൂപപ്പെട്ടു. ഇറാന്റെ നയങ്ങളും അറബ് മേഖലയിലെ അവരുടെ സ്വാധീനവും ചെറുക്കുന്നതിന് അമേരിക്കന്‍ പിന്തുണ ലഭ്യമാക്കുവാന്‍ പല രാജ്യങ്ങളും ഇസ്രയേലുമായി നയതന്ത്രബന്ധം സൂക്ഷിക്കുന്നു. ഇറാഖ്-ഇറാന്‍ സംഘര്‍ഷം, ഇറാഖിന്റെ കുവൈത്ത് ആക്രമണം, യു.എസ് നയിച്ച ഗള്‍ഫ് യുദ്ധങ്ങള്‍ തുടങ്ങിയ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ ഫലസ്തീനെ അവര്‍ പാടെ മറന്നു.
ഇസ്രയേലുമായുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ഗസയുടെ ദുരവസ്ഥയുടെ ഉത്തരവാദിത്തം പൂര്‍ണമായും ഇറാനും ഹമാസിനും ചാര്‍ത്തിക്കൊടുക്കുകയാണ് അറബ് രാജ്യങ്ങള്‍. ജോര്‍ദാനും തുര്‍ക്കിയും 2020ല്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേലുമായി കരാറുകളില്‍ ഏര്‍പ്പെട്ട ബഹ്‌റൈനും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്രഈലില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. ഇസ്രയേലുമായി നയതന്ത്ര ബന്ധം ഇല്ലാത്ത കുവൈത്ത്, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ നിരന്തരം ഇസ്രയേലിനെതിരെ ശബ്ദിക്കാറുണ്ട്. എന്നാല്‍ സൗദി അറേബ്യയും യു.എ.ഇയും ഇസ്രഈലുമായി മികച്ച ബന്ധം തന്നെയാണ് പുലര്‍ത്തുന്നത്. അറബ്, മുസ്‌ലിം രാജ്യങ്ങളുമായുള്ള ഇസ്രഈലിന്റെ ബന്ധം ദൃഢമാക്കാന്‍, 2020ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപിന്റെ പിന്തുണയില്‍ അറബ് രാജ്യങ്ങള്‍ ഒപ്പുവെച്ച അബ്രഹാം കരാറിന് ചുക്കാന്‍ പിടിച്ചത് യു.എ.ഇയും സൗദി അറേബ്യയുമായിരുന്നു.
എന്നാല്‍ അറബ് രാജ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ നിലപാടാണ് പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുണ്ടായത്. ഭാഷക്കും ദേശീയതക്കും വംശത്തിനും അതീതമായ മാനുഷിക പിന്തുണയാണ് ലാറ്റിന്‍ അമേരിക്കയിലെ ഇടതുരാഷ്ട്രങ്ങള്‍ ഫലസ്തീന് നല്‍കുന്നത്. ഇസ്രഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുക എന്ന നിലപാടായിരുന്നു ബൊളീവിയയുടേത്. നിലവിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്ന ആദ്യത്തെ രാജ്യമായി മാറി ബൊളീവിയ. 2008ലും ഇസ്രയേലുമായുള്ള ബന്ധം ബൊളീവിയ അവസാനിപ്പിച്ചിരുന്നെവെങ്കിലും 2020ല്‍ പുനസ്ഥാപിക്കുകയായിരുന്നു. ചിലിയും കൊളംബിയയും ഹോണ്ട്യൂറയും തങ്ങളുടെ അംബാസിഡര്‍മാരെ ഇസ്രയേലില്‍ നിന്ന് തിരിച്ചു വിളിച്ചു. ഇസ്രയേലി ആക്രമണങ്ങളെ 'വംശഹത്യ'യെന്ന് വിമര്‍ശിച്ച ആദ്യത്തെ നേതാക്കളില്‍ ഒരാളാണ് കൊളംബിയന്‍ പ്രസിഡന്റ് ഗസ്താവോ പെട്രോ.
ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത ബ്രസീലും വെനസ്വേലയും ക്യൂബയും ഇസ്രയേല്‍ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും നടപടികളെടുക്കാന്‍ യു.എന്നിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബ്രസീലിലെ കോപ്പകബാന ബീച്ചില്‍ 200ഓളം മൃതശരീരങ്ങളുടെ മാതൃകകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഗസയിലെ ഇസ്രയേലി കൂട്ടക്കുരുതിക്കെതിരെ ഉയര്‍ന്ന പ്രദര്‍ശനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലാറ്റിന്‍ അമേരിക്കയിലെ 14 രാജ്യങ്ങളിലായി ഏഴ് ലക്ഷത്തോളം പലസ്തീന്‍ വംശജരുണ്ട്. എന്നറിയപ്പെടുന്ന 1948ലെ ഇസ്രയേലി ആക്രമണത്തെ തുടര്‍ന്ന് പലസ്ഥീനില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ മുന്‍ഗാമികളാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. ചിലിയില്‍ മാത്രം പലസ്തീന്‍ അഭയാര്‍ത്ഥികളുടെ അഞ്ച് ലക്ഷം പിന്‍ഗാമികളുണ്ട്. സാന്‍തിയാഗോ നഗരത്തില്‍ ഫലസ്തീന്‍ പാരമ്പര്യത്തെ ആദരിക്കുന്നതിന്റെ ഭാഗമായി രൂപം നല്‍കിയ ഡിപോര്‍ട്ടീവോ പലസ്തീനോ എന്ന ഫുട്‌ബോള്‍ ക്ലബ് വളരെ ജനകീയമാണ്.
ബ്രസീലില്‍ 70,000ത്തോളം ഫലസ്തീനികളാണ് താമസിക്കുന്നത്. സാമ്രാജ്യത്വത്തിന്റേയും അധിനിവേശത്തിന്റേയും കയ്‌പ്പേറിയ അനുഭവങ്ങള്‍ പേറിയ ലാറ്റിന്‍ അമേരിക്കന്‍ ജനതക്ക് പലസ്തീനികളുടെ വേദന തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടാകണം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചിലി മുതല്‍ അര്‍ജന്റീന വരെയുള്ള രാജ്യങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയ, പിങ്ക് ടൈഡ് എന്നറിയപ്പെടുന്ന രാഷ്ട്രീയ തരംഗം രൂപപ്പെട്ടതിന് പിന്നാലെയാണ് ഫലസ്തീന് ലാറ്റിന്‍ അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചത്. പലസ്തീനികള്‍ക്ക് സൗജന്യ വിസയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന 12 രാജ്യങ്ങളും ഒന്നുകില്‍ ലാറ്റിന്‍ അമേരിക്കയിലോ അല്ലെങ്കില്‍ ആഫ്രിക്കയിലോ ആണ്. ദക്ഷിണാഫ്രിക്കയും ഇസ്രയേലില്‍ നിന്ന് തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ആഫ്രിക്കയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ്പ് ഇസ്രഈലിനെ വര്‍ണവിദ്വേഷ രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിസയില്ലാതെ പലസ്തീനികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനും താമസ അവകാശങ്ങളും ലഭ്യമാക്കിക്കൊണ്ടായിരുന്നു വെനസ്വേല തങ്ങളുടെ പിന്തുണ പരസ്യപ്പെടുത്തിയത്. പലസ്തീനികള്‍ക്ക് വെനസ്വേലയില്‍ മെഡിസിന്‍ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ അവര്‍ ലഭ്യമാക്കിയിരുന്നു. ഇസ്രഈലിന് അമേരിക്ക നല്‍കുന്ന പിന്തുണ എപ്പോഴും സംശയ ദൃഷ്ടിയോടെ മാത്രമാണ് ലാറ്റിന്‍ അമേരിക്ക കണ്ടിട്ടുള്ളത്. ജനസംഖ്യയുടെ വലിയ ശതമാനവും ജൂതരുള്ള, ഇസ്രയേലുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അര്‍ജന്റീന പോലും അന്താരാഷ്ട്ര നിയമലംഘനങ്ങളുടെ പേരില്‍ ഇസ്രയേലിനെ എതിര്‍ത്തിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ പലസ്തീന് എല്ലാ പിന്തുണയുമായ് രംഗത്തുള്ളത് അറബ് രാജ്യങ്ങള്‍ക്കത് മുഖത്തേറ്റ അടിയാകുന്നു. ഇതോടെയാണ് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങള്‍ വീണ്ടും കടുപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























