അല്‍ ഫാഖൂറ സ്‌കൂളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇരുനൂറിലേറെ പേർ:- കൊല്ലപ്പെട്ടത് ഇസ്രായേലിന്റെ കനത്ത ആക്രമണത്തില്‍ നിന്ന് രക്ഷതേടി അഭയം പ്രാപിച്ചവർ...

ദിവസങ്ങള്‍ നീണ്ട ഉപരോധത്തിനും ആക്രമണത്തിനും ഒടുവില്‍ ഗാസയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ട ഫലസ്തീന്‍കാരുടെ എണ്ണം ആയിരത്തിന്, മുകളിലെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ ജബലിയ അഭയാര്‍ഥി ക്യാമ്പിലെ അല്‍ ഫാഖൂറ സ്‌കൂളില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് ഇരുനൂറിലേറെ പേരെ കൊലപ്പെടുത്തിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ രണ്ടിനും ഇസ്രായേല്‍ ഇവിടെ ബോംബിട്ടിരുന്നു.
ഇസ്രായേലിന്റെ കനത്ത ആക്രമണത്തില്‍ നിന്ന് രക്ഷതേടി സ്‌കൂളില്‍ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായും പലായനം ചെയ്യിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിന്റെ ഭാഗമാണ് അല്‍ ഫാഖൂറ സ്‌കൂള്‍ ആക്രമണമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ സേനയുടെ ഭീഷണിയെ തുടര്‍ന്ന് അല്‍ശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണെന്നും മരണം മാത്രമാണ് ഇനി മുന്നിലെന്നും ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
തെക്കന്‍ ഗാസയിലും ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാനാണ് ഇസ്രായേല്‍ ഭീഷണി മുഴക്കിരുന്നു. ഗാസ സിറ്റിയിലെ അല്‍ അഹ്ലി ആശുപത്രിക്കു സമീപം റോഡില്‍ നിറയെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ജബലിയയിലെ നഗര അഭയാര്‍ത്ഥി ക്യാമ്പിലെ താമസക്കാര്‍ അവരുടെ സുരക്ഷയ്ക്കായി ഒഴിയണമെന്ന് അറബിയില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതോടെ ഗാസ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണം വിപുലീകരിക്കുകയായിരുന്നു.
അവരെ പോകാന്‍ അനുവദിക്കുന്നതിനായി സൈനിക പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് സൈന്യം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഈ ആഴ്ച ആദ്യം ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























