ആശുപത്രിയിൽ നിന്ന് രോഗികളെ അടക്കം ഒഴിപ്പിച്ച ഇസ്രായേൽ, അല്‍ശിഫ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാന്തി പുറത്തെടുത്ത് കടത്തി...

ഹമാസിന്റെ തുരങ്കങ്ങൾ സ്ഥിതി ചെയ്യുന്നെന്ന് ആരോപിച്ച്, ഇസ്രായേൽ സൈന്യം ഗാസയിലെ വലിയ ആശുപത്രി അൽഷിഫയ്ക്ക് നേരെ അതിഭീകര ആക്രമണം അഴിച്ചു വിടുകയും, രോഗികളടക്കം ഉള്ളവരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അല്‍ശിഫ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഇസ്രായേല്‍ സേന എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാന്തി പുറത്തെടുത്ത് കടത്തിയതായി ഗാസ മീഡിയ ഓഫിസ് വക്താവ് ഇസ്മായില്‍ അല്‍ തവാബ്ത പറഞ്ഞു. സൈനിക ഉപരോധംമൂലം പുറത്തേക്കു മാറ്റാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് കൂട്ടക്കുഴിമാടമെടുത്ത് ആശുപത്രിവളപ്പില്‍ തന്നെ സംസ്‌കരിക്കേണ്ടി വന്നത്.
അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയത് ക്രൂരമായ യുദ്ധക്കുറ്റമാണെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പറഞ്ഞു. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ബോംബിടുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ്. അല്‍ശിഫയില്‍ ഹമാസിന്റെ സൈനികകേന്ദ്രമുണ്ടെന്ന ഇസ്രയേലിന്റെ കള്ളപ്രചാരണത്തിന്റെ മുനയൊടിയുന്ന കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു.
തെക്കന്‍ ഗാസ സുരക്ഷിതമാണെന്ന ഇസ്രായേലിന്റെ ഉറപ്പും പാഴായി. മരിച്ചവരില്‍ 43 ശതമാനവും തെക്കന്‍ ഗാസയില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അറിവോടെയാണ് ഇസ്രായേലിന്റെ വംശഹത്യ. ക്രൂരമായ ആക്രമണം നടന്നിട്ടും അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗതയും ചോദ്യംചെയ്യപ്പെടുകയാണ്. ഗസ്സയില്‍നിന്ന് ആളുകളെ ആട്ടിയകറ്റുകയെന്ന ലക്ഷ്യത്തോടെ ലോകത്തെ ഏറ്റവും ഭീകരസംഘമായ ഇസ്രായേല്‍ സേന കൂട്ടക്കൊലയും പട്ടിണിക്കിടലും തുടരുകയാണ്.
ആവശ്യമുള്ളതിന്റെ 10 ശതമാനം ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഗാസയില്‍ എത്തുന്നത്. ഗാസയുടെ ഭാവി ഫലസ്തീനികള്‍ തീരുമാനിക്കുമെന്ന നിലപാട് ആവര്‍ത്തിക്കുന്നു. ആഗോള പ്രതിഷേധവും ഇസ്രായേല്‍ ഉല്‍പന്ന ബഹിഷ്‌കരണവും തുടരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. അതേസമയം, ആറ് ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഹമാസ് അറിയിച്ചു.
സമ്മര്‍ദം ശക്തമാണെങ്കിലും യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധമന്ത്രി ഗാലന്റും വ്യക്തമാക്കി. പകര്‍ച്ചവ്യാധി വിനയാകുമെന്ന് കണ്ടാണ് അമേരിക്കന്‍ നിര്‍ദേശപ്രകാരം ഗാസയിലേയ്ക്ക് ഇന്ധനം അനുവദിക്കാന്‍ തീരുമാനിച്ചതെന്നും നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha























